Kerala

സാധാരണക്കാരെ പിഴിഞ്ഞ് കെഎസ്ഇബി; വൻകിടക്കാരിൽ നിന്നും പിരിച്ചെടുക്കാനുള്ളത് കോടികൾ

മാര്‍ച്ചിലെ കണക്കു പ്രകാരം 1388.20 കോടി രൂപ കുടിശിക ഇനത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും സർക്കാർ വകുപ്പുകളില്‍ നിന്നും കെഎസ്ഇബിക്ക് പിരിഞ്ഞ് കിട്ടാനുണ്ട്. ഇതിലൊന്നും നടപടിയെടുക്കാതെയാണ് ബാധ്യത നിരക്ക് വര്‍ധനയായി സാധരണക്കാരന്റെ തലയില്‍ കെട്ടിവയ്ക്കുന്നത്.

സാധാരണക്കാരെ പിഴിഞ്ഞ് കെഎസ്ഇബി; വൻകിടക്കാരിൽ നിന്നും പിരിച്ചെടുക്കാനുള്ളത് കോടികൾ
X

തിരുവനന്തപുരം: നിലവില്‍ ആവശ്യമുള്ളതിന്റെ 19 ശതമാനത്തില്‍ താഴെ മാത്രമേ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കേരളത്തിന് സാധിക്കുന്നുള്ളുവെന്നും പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് ബോര്‍ഡിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നും പറഞ്ഞാണ് ഗാര്‍ഹിക ഉപഭോക്താക്കളുടെ മേല്‍ അധിക നിരക്ക് വൈദ്യുതി ബോര്‍ഡ് കെട്ടിവച്ചത്.

എന്നാല്‍, മാര്‍ച്ചിലെ കണക്കു പ്രകാരം 1388.20 കോടി രൂപ കുടിശിക ഇനത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും സർക്കാർ വകുപ്പുകളില്‍ നിന്നും കെഎസ്ഇബിക്ക് പിരിഞ്ഞ് കിട്ടാനുണ്ട്. ഇതിലൊന്നും നടപടിയെടുക്കാതെയാണ് ബാധ്യത നിരക്ക് വര്‍ധനയായി സാധരണക്കാരന്റെ തലയില്‍ കെട്ടിവയ്ക്കുന്നത്.

പരമ്പര്യേതര ഊര്‍ജസ്രോതസ്സുകളില്‍ നിന്നും അഞ്ചുശതമാനം വൈദ്യുതി ഉൽപാദിപ്പിക്കണമെന്ന 2008-ലെ നിര്‍ദേശം, പത്തുവര്‍ഷം പിന്നിട്ടിട്ടും 0.3 ശതമാനമേ ആയിട്ടുള്ളൂ. ഒരു മെഗാവാട്ട് സോളാര്‍ പ്രോജക്ടിന് അഞ്ചു കോടിയേ വരൂ. എന്നാല്‍, കേരളമൊഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ 4000-ത്തിലധികം മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുമ്പോള്‍ കേരളം 10.1 മെഗാവാട്ട് പദ്ധതി നടപ്പാക്കാന്‍ പോകുന്നേയുള്ളൂ. പ്രസരണനഷ്ടം കുറയ്ക്കാനുള്ള നടപടികളും എവിടെയും എത്തിയിട്ടില്ല. ചുരുക്കത്തില്‍, ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നതിന്റെ ഭാരമാണ് നിരക്ക് വര്‍ധനയുടെ രൂപത്തില്‍ അടിച്ചേൽപ്പിക്കപ്പെടുന്നത്.

ബോര്‍ഡിന്റെ കണക്കു പ്രകാരം ജൂണ്‍ മാസത്തിലെ മൊത്തം വൈദ്യുതി ഉപഭോഗം 2176.4 ദശലക്ഷം യൂനിറ്റ് ആണ്. അതില്‍ ആഭ്യന്തര ഉൽപാദനം 411.28 ദശലക്ഷം യൂനിറ്റ് മാത്രം. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കാരണം പുതിയ ഒരു പദ്ധതിയും നടപ്പിലാക്കാനാകുന്നില്ല. കഴിഞ്ഞ വേനല്‍ മാസങ്ങളില്‍ വൈദ്യുതി ആവശ്യകത കുതിച്ചുയര്‍ന്നപ്പോള്‍ അധികവിലയ്ക്ക് പുറത്ത് നിന്നും വൈദ്യുതി വാങ്ങേണ്ടതായും വന്നിട്ടുണ്ട്. കാലവര്‍ഷത്തില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാത്തത് മൂലം ആഭ്യന്തര ഉൽപാദനം പരിമിതമാണ്. ഇതുമൂലം സാമ്പത്തികമായി കനത്ത ബാധ്യതയാണ് ഉണ്ടായിട്ടുള്ളതെന്നാണ് ബോര്‍ഡ് വ്യക്തമാക്കുന്നത്.

എന്നാല്‍, 2017-18 വര്‍ഷത്തെ കണക്കു പ്രകാരം 2802.60 കോടി രൂപയാണ് കെഎസ്ഇബി ലിമിറ്റിഡിനു കുടിശ്ശിക ഇനത്തില്‍ പിരിഞ്ഞുകിട്ടാനുള്ളത്. 31.03.2019- ലെ ക്രോഡീകരിച്ച കണക്കു പ്രകാരം കെഎസ്ഇബി ലിമിറ്റഡിന് വൈദ്യുതി കുടിശ്ശിക ഇനത്തില്‍ പിരിഞ്ഞു കിട്ടാനുള്ളത് 1388.20 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. ഇതില്‍ ഏകദേശം 502.38 കോടി രൂപ (ആകെ കുടിശ്ശികയുടെ 36.19%) വ്യവഹാരങ്ങളില്‍പ്പെട്ടു കിടക്കുന്നവയാണ്.

31.03.2019 വരെയുള്ള കണക്കു പ്രകാരം കുടിശ്ശിക വരുത്തിയിട്ടുള്ള സ്ഥാപനങ്ങളൂടെ വിവരങ്ങള്‍ ചുവടെ:

1) സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ - 95.71 കോടി രൂപ

2) കേരള വാട്ടര്‍ അതോറിറ്റി - 153.80 കോടി രൂപ

3) തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ - 4.20 കോടി രൂപ

4) കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ - 2.32 കോടി രൂപ

5) സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ - 98.31 കോടി രൂപ

6) കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ - 43.57 കോടി രൂപ

7) സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ - 937.48 കോടി രൂപ

ജലവകുപ്പിന്റെ കുടിശ്ശിക (1068 കോടി രൂപ) അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ നാലു ഗഡുക്കളായി സര്‍ക്കാര്‍ ബജറ്റില്‍ നിന്നും നൽകാൻ തീരുമാനമായിട്ടുണ്ട്.

വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ 98.31 കോടിയോളം രൂപയാണ ബോര്‍ഡിന് നല്‍കാനുള്ളത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 2.32 കോടിയോളം രൂപ നല്‍കാനുണ്ട്. സ്വകാര്യമേഖലയില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ള കുടിശിക പലതും നിയമക്കുരുക്കിലാണെന്നും കോടതി നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഇവ ലഭിക്കുകയുള്ളൂവെന്നുമാണ് ബോര്‍ഡ് ഉയര്‍ത്തുന്ന ന്യായവാദം. എന്നാല്‍ കേസ് നടപടികള്‍ വേഗത്തിലാക്കാനോ കിട്ടേണ്ട കുടിശികകള്‍ പിരിച്ചെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാനോ തയ്യാറാവാത്ത ബോര്‍ഡ് നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം വ്യാപകമാണ്.

Next Story

RELATED STORIES

Share it