Kerala

മസാല ബോണ്ട്: തരംതാണ നടപടി അവസാനിപ്പിച്ച് മന്ത്രി തോമസ് ഐസക് സത്യം പറയണമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ഒളിച്ചു കളിക്കുന്നു.സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ വെളിച്ചത്തുകൊണ്ടുവരമ്പോള്‍ തന്നെ രാജ്യദ്രോഹിയും വികസന വിരോധിയുമാക്കുന്നു.രാജ്യത്തെയും സംസ്ഥാനത്തെയും ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ്് മസാലബോണ്ടുമായി പുറത്തു വരുന്നത്. യഥാര്‍ഥ വസ്തുതകള്‍ ജനങ്ങളെ അറിയിക്കാനുമുള്ള ഉത്തരവാദിത്വം ധനമന്ത്രിയെന്ന നിലയില്‍ തോമസ് ഐസക് നിര്‍വഹിക്കണം

മസാല ബോണ്ട്: തരംതാണ നടപടി അവസാനിപ്പിച്ച് മന്ത്രി തോമസ് ഐസക് സത്യം പറയണമെന്ന് രമേശ് ചെന്നിത്തല
X

കൊച്ചി: ധനമന്ത്രി തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കിഫ്ബിയുടെ മസാല ബോണ്ട് വില്‍പനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ഒളിച്ചു കളി നടത്തുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.വസ്തുതകള്‍ ജനങ്ങളോട് വിശദീകരിക്കാനുള്ള ബാധ്യതയില്‍ നിന്നും ഒഴിഞ്ഞു മാറുന്നത് ശരിയല്ല.പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ ചെയ്യുന്ന ജനദ്രോഹപരമായ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരികയെന്നത് തന്റെ ബാധ്യതയാണ്.ആ ഉത്തരവാദിത്വം താന്‍ നിറവേറ്റുമ്പോള്‍ തന്നെ രാജ്യദ്രോഹിയെന്നും വികസനവിരോധിയെന്നും വിളിച്ച് മന്ത്രി തോമസ് ഐസക് ആക്ഷേപിക്കുന്നു.താന്‍ അത്തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നില്ല.ഇത് വ്യക്തിപരമോ കുടുംബപരമോ ആയ കാര്യങ്ങള്‍ അല്ല.രാജ്യത്തെയും സംസ്ഥാനത്തെയും ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ്് മസാലബോണ്ടുമായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.ആ വസ്തുതകള്‍ ജനങ്ങളെ അറിയിക്കാനും ഇതിലെ യഥാര്‍ഥ വസ്തുതകള്‍ ജനങ്ങളെ അറിയിക്കാനുമുള്ള ഉത്തരവാദിത്വമാണ് ധനകാര്യമന്ത്രിയെന്ന നിലയില്‍ തോമസ് ഐസക് ചെയ്യേണ്ടത്.അത് ചെയ്യാതെ തന്നെ സമൂഹ്യമാധ്യമങ്ങളിലുടെയും മറ്റും ആക്ഷേപിക്കുകയും സഹപ്രവര്‍ത്തകരെക്കൊണ്ട് അധിക്ഷേപിക്കുകയും ചെയ്യുന്നത് തരംതാണതാണ പ്രവര്‍ത്തിയാണ്.

താന്‍ ഏതായാലും അതിനു മുതിരുന്നില്ല. .ഇതിന്റെ കാര്യങ്ങള്‍ വസ്തുനിഷ്ടമായി അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ധനകാര്യമന്ത്രി അതിനു തയാറാകാതെ തനിക്ക് വിവരമില്ലെന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ്.താന്‍ ധനതത്വ ശാസ്ത്ര ബിരുദ ധാരിയാണ്.തന്നെ ധനതത്വ ശാസ്ത്രം പഠിപ്പിക്കാന്‍ തോമസ് ഐസക്ക് വരേണ്ടതില്ല.തങ്ങള്‍ക്ക് ക്ലാസെടുക്കുകയും വേണ്ട.അദ്ദേഹം പറഞ്ഞ മറ്റു തരംതാണ വര്‍ത്തമാനത്തിന് താന്‍ മറുപടി പറയുന്നില്ല.തങ്ങള്‍ സാമാന്യ ബോധമുള്ളവര്‍ തന്നെയാണ്.തോമസ് ഐസക്കിന് മാത്രമെ രാജ്യത്ത് വിവരമുള്ളു എന്ന തെറ്റായ ധാരണയാണ് അദ്ദേഹത്തിനുള്ളതെങ്കില്‍ തനിക്ക് അദ്ദേഹത്തോട് സഹതമാപം മാത്രമെയുള്ളുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.റിച്ചാര്‍ഡ് ഫ്രാങ്കിയായിട്ടൊന്നും തനിക്ക് ബന്ധമില്ല. ജനകീയാസൂത്രണത്തിന് വിദേശത്ത് നിന്നും പണം കൊണ്ടുവരാനും താന്‍ ശ്രമിച്ചിട്ടില്ല.തന്നെക്കൊണ്ടു കൂടുതല്‍ കാര്യങ്ങള്‍ തോമസ് ഐസക്ക് പറയിപ്പിക്കരുതെന്നും മാന്യമായിട്ടാണ് താന്‍ പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മസാല ബോണ്ടുമായി ബന്ധപ്പെട്ട് വസ്തുനിഷ്ടമായ എല്ലാ വിവരങ്ങളുടെയും ഫയലുകള്‍ പ്രതിപക്ഷത്തെ കാണിക്കണമെന്ന് മുഖ്യമന്ത്രിയോട് താന്‍ കത്തു മുഖേന ആവശ്യപ്പെട്ടതാണ്.മസാലബോണ്ടിന്റെ പല കാര്യങ്ങളും സര്‍ക്കാര്‍ മറച്ചു വെയ്ക്കുകയാണ്.ഈ വില്‍പന കാര്യം നിയമസഭയില്‍ പറഞ്ഞിട്ടില്ല. മന്ത്രിസഭയിലും ഇടതു മുന്നണിയിലും ചര്‍ച ചെയ്‌തോയെന്ന് തനിക്ക് അറിയില്ല.ആരോരുമറിയാതെ 2150 കോടി രൂപയുടെ ബോണ്ട് വില്‍പന ധനകാര്യമന്ത്രിയും കിഫ്ബിയുടെ സിഇഒയും മാത്രം അറിഞ്ഞാല്‍ മതിയോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.മസാല ബോണ്ടിന്റെ വിവരം പരിശോധിക്കുന്നതിനായി യുഡിഎഫ് നാല് എംഎല്‍എമാരടങ്ങുന്ന സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. എം കെ മുനീല്‍,വി ഡി സതീശന്‍, റോഷി അഗസ്റ്റിന്‍,അനൂപ് ജേക്കബ് എന്നിവരാണ് സമിതിയിലുള്ളത് ഇവരെ കിഫിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയിക്കണം. മസാല ബോണ്ട് വില്‍പനയുമായി ബന്ധപ്പെട്ട ഫയലുകള്‍ അവരെ കാണിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കേരളത്തിലെ ജനങ്ങളുടെ മേല്‍ ഏറ്റവും കൂടുതല്‍ പൊതു കടം കെട്ടിവെച്ച ധനകാര്യമന്ത്രിയാണ് തോമസ് ഐസക്ക്.ബഡ്ജറ്റിലൂടെ അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും നടപ്പിലാക്കാത്ത കേരള കണ്ട ഏറ്റവും ഭാവനാശൂന്യനായ ധനമന്ത്രിയാണ്.ഇസ് ലാമിക് ബാങ്ക് നടപ്പിലാക്കും,ഡാമിലെ മണല്‍ വാരി വിറ്റ് 30,000 കോടിയുടെ വരുമാനം ഉണ്ടാക്കും എന്നൊക്കെ പറഞ്ഞു.ഒന്നും നടന്നില്ല. ജിഎസ്ടി കേരളത്തിലെ എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളുടെയും മറുമരുന്നാണെന്ന് പറഞ്ഞു.ഇന്ന് ജിഎസ്ടി മൂലം കേരളം ദുരിതത്തിലാണ്.പ്രവാസി ചിട്ടിയില്‍ നിന്നും 5,000 കോടി രൂപ ശേഖരിക്കുമെന്ന് പറഞ്ഞു.ശേഖരിച്ചത് 3.2 കോടി ചിലവ് പരസ്യ ഇനത്തിന് മാത്രം അഞ്ചു കോടി ചിലവും.സമ്പുര്‍ണ ബജറ്റ് അവതരിപ്പിച്ച് തോമസ് ഐസക് പറഞ്ഞത് നൂറു ശതമാനം പദ്ധതി ചിലവ് നടപ്പാക്കുമെന്നാണ് എന്നാല്‍ 65 ശതമാനമാണ് ചിലവ്. ഏറ്റവും കൂടുതല്‍ കടംവാങ്ങിയ ധനകാര്യമന്ത്രിയെന്ന നിലയിലാണ് അദ്ദേഹം അറിയുന്നത്..കേരളത്തെ കടക്കെണിയിലേക്കും കെടുകാര്യസ്ഥതയിലേക്കും നയിച്ച ധനകാര്യമന്ത്രിയാണ് ഇപ്പോള്‍ ഇതിനു പുറമേ 2150 കോടി വാങ്ങി വന്‍ സാമ്പത്തിക ബാധ്യത വരും തലമുറയുടെ മേല്‍കൂടി കെട്ടിവെയ്ക്കുന്നത്.

രഹസ്യമായ ഇടപാടുകള്‍ അവസാനിപ്പിക്കണം. ലണ്ടന്‍ സ്‌റ്റോക് എക്‌സേഞ്ചില്‍ പബ്ലിക് എന്നെഴുതുകയും സിഡിപിക്യു ലാവ് ലിന്‍ കമ്പനികളുള്ള പ്രവിശ്യയില്‍ പ്രൈവറ്റ് എന്നെഴുതുകയും ചെയ്തിട്ട് ആരെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്. എത്രവര്‍ഷമാണ് കാലാവധിയെന്ന് വ്യക്തമാക്കിയിട്ടില്ല.കര്‍ട്ടനു പിന്നില്‍ രഹസ്യമായി ഇത്തരം കാര്യം നടത്താതെ എല്ലാ പരസ്യമായി ജനങ്ങള്‍ അറിയേണ്ട വിധത്തില്‍ നടത്തണം. മസാല ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതകളും അവസാനിപ്പിക്കണം. എസ് എന്‍ സി ലാവ് ലിന്‍ കമ്പനിയുമായി സിഡിപിക്യുവിനുള്ള ബന്ധവും ഇവര്‍ രണ്ടും പേരും ചേര്‍ന്ന് നടത്തുന്ന ഈ കച്ചവടത്തിന്റെ വസ്തുത ജനങ്ങളോടു പറയാന്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്തിനാണ് ഇത്രയും വലിയ സാമ്പത്തിക ബാധ്യത ആരോടും ചര്‍ച ചെയ്യാതെ ജനങ്ങളുടെ മേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നു. മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചുവെന്നാണ് തനിക്ക് ബോധ്യമാകുന്നത്.

കാനറാ ബാങ്കില്‍ നിന്നും കൊച്ചി മെട്രോയക്ക് വേണ്ടി വായ്പയാണ് എടുത്തത് അല്ലാതെ ബോണ്ടല്ല.ഏഴു വര്‍ഷത്തെ മോറട്ടോറിയം അതിനൂണ്ട്.പലിശ നിരക്ക് ഫ്‌ളോട്ടിംഗാണ് ഇതൊന്നും തോമസ് ഐസക്കിന് അറിയാന്‍ വയ്യാത്ത ആളല്ല.ഗൈക്കോയില്‍ നിന്നും എടുത്ത പണം തികയാതെ വന്നപ്പോഴാണ് കാനറ ബാങ്കില്‍ നിന്നും വായ്പ എടുത്തതെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞത്. ബോണ്ടും വായ്പുയും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. മസാല ബോണ്ടിന്റെ കാര്യം പറയുമ്പോള്‍ കാനറാ ബാങ്കില്‍ നിന്നും എടുത്ത വായ്പയുടെ കാര്യം എന്തിനാണ് തോമസ് ഐസക് പറയുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Next Story

RELATED STORIES

Share it