Latest News

തൃശൂരില്‍ ബിജെപിയിലേക്കു പോയ പഞ്ചായത്ത് അംഗങ്ങളെ പുറത്താക്കി കോണ്‍ഗ്രസ്

തൃശൂരില്‍ ബിജെപിയിലേക്കു പോയ പഞ്ചായത്ത് അംഗങ്ങളെ പുറത്താക്കി കോണ്‍ഗ്രസ്
X

തൃശൂര്‍: മറ്റത്തൂരില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് വിമതയെ പ്രസിഡന്റാക്കിയ സംഭവത്തില്‍ കൂട്ട നടപടിയുമായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. ബിജെപി പാളയത്തിലെത്തിയ എട്ട് അംഗങ്ങളേയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

ബിജെപിയൊടൊപ്പം ചേര്‍ന്ന് പ്രസിഡന്റായ കോണ്‍ഗ്രസ് വിമത ടെസി കല്ലറക്കലിനെയും ഇതോടൊപ്പം മറ്റത്തൂരില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാന്‍ ശ്രമിച്ച കെ ആര്‍ ഔസേപ്പിനെയും പുറത്താക്കി. സുമ മാഞ്ഞൂരാന്‍, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചര്‍, മിനി ടീച്ചര്‍, ലിന്റോ പള്ളിപ്പറമ്പല്‍, നൂര്‍ജഹാന്‍ എന്നിവരേയും കോണ്‍ഗ്രസ് പുറത്താക്കി. തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റാണ് അംഗങ്ങളെ പുറത്താക്കികൊണ്ടുള്ള നടപടിയെടുത്തത്.

തൃശൂര്‍ മറ്റത്തൂരില്‍ ജയിച്ച മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളേയും സ്വന്തം പാളയത്തിലെത്തിച്ചാണ് ബിജെപിയുടെ അട്ടിമറി നടന്നത്. മറ്റത്തൂരില്‍ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് എട്ടും രണ്ട് കോണ്‍ഗ്രസ് വിമതരും ബിജെപിക്ക് നാല് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയുമായി ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എട്ടു പേരുടേയും വിമതരായി മല്‍സരിച്ച ഒരു സ്വതന്ത്രന്റെയും നാല് ബിജെപി അംഗങ്ങളുടെയും വോട്ടുകള്‍ നേടി കോണ്‍ഗ്രസ് വിമതയായി ജയിച്ച ടെസി ജോസ് പ്രസിഡന്റായി. വൈസ് പ്രസിഡണ്ടായി യുഡിഎഫിന്റെ അംഗമായിരുന്ന നൂര്‍ജഹാന്‍ നവാസും വിജയിച്ചു.

കോണ്‍ഗ്രസ് വിമതനായി മല്‍സരിച്ചു ജയിച്ച സ്വതന്ത്ര അംഗത്തെ കൂട്ടുപിടിച്ച് ഭരണം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തുന്നതിനിടയിലാണ് നാടകീയ നീക്കവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍ എന്നിവരെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇരുവരുടേയും നേതൃത്വത്തിലായിരുന്നു ബിജെപി കൂട്ടുകച്ചവടമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വോട്ടുകള്‍ നേതാക്കള്‍ ബിജെപിയിലേക്ക് മറച്ചുവെന്നും നേതൃത്വം വിലയിരുത്തുന്നു.

Next Story

RELATED STORIES

Share it