Kerala

പ്രവാസി ഡിവിഡന്‍റ് പദ്ധതി; ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു

നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസികള്‍ക്കും അവരുടെ ജീവിത പങ്കാളികള്‍ക്കും ജീവിതാവസാനം മാസവരുമാനം ഉറപ്പാക്കുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.

പ്രവാസി ഡിവിഡന്‍റ് പദ്ധതി; ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു
X

തിരുവനന്തപുരം: പ്രവാസി നിക്ഷേപങ്ങള്‍ ഫലപ്രദമായി ജന്മനാടിന്‍റെ വികസനത്തിന് പ്രയോജനപ്പെടുത്തുന്നതിനുള്ള ദീര്‍ഘകാല നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി ) ബില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ഈ പദ്ധതി നടത്തിപ്പിനായാണ് 2008-ലെ പ്രവാസി കേരളീയരുടെ ക്ഷേമം 8-ാം നിയമത്തിന്‍റെ വകുപ്പില്‍ 8 (എ) വകുപ്പ് കൂടി ചേര്‍ത്തിട്ടുള്ളത്. നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസികള്‍ക്കും അവരുടെ ജീവിത പങ്കാളികള്‍ക്കും ജീവിതാവസാനം മാസവരുമാനം ഉറപ്പാക്കുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.

3 ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ പ്രവാസി കേരളീയരില്‍ നിന്നും സ്വീകരിക്കുകയും അത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറി അടിസ്ഥാന സൗകര്യവികസനത്തിന് വിനിയോഗിക്കുകയും ചെയ്യുന്നതാണ് പദ്ധതി. ഇപ്പോള്‍ ഇപ്രകാരം നിശ്ചയിക്കപ്പെട്ട ഏജന്‍സി കിഫ്ബിയാണ്. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് നിക്ഷേപങ്ങള്‍ സ്വീകരിച്ച് കിഫ്ബിക്ക് കൈമാറും. കൈമാറ്റം ചെയ്യപ്പെടുന്ന തുകയ്ക്ക് കിഫ്ബി നല്‍കുന്ന തുകയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്തുകൊണ്ടാണ് നിക്ഷേപകര്‍ക്ക് 10% പ്രതിമാസ ഡിവിഡന്‍റ് നല്‍കുന്നത്. ആദ്യ വര്‍ഷങ്ങളിലെ 10% നിരക്കിലുള്ള ഡിവിഡന്‍റാണ് 4-ാം വര്‍ഷം മുതല്‍ നിക്ഷേപകനും തുടര്‍ന്ന് പങ്കാളിക്കും ലഭിക്കുന്നത്. ജീവിത പങ്കാളിയുടെ കാലശേഷം നിക്ഷേപത്തുകയും ആദ്യ മൂന്നുവര്‍ഷത്തെ ഡിവിഡന്‍റും നോമിനി/അനന്തരാവകാശിക്കു കൈമാറുന്നതോടെ പ്രതിമാസം ഡിവിഡന്‍റ് നല്‍കുന്നത് അവസാനിക്കും. ഉപാധിരഹിതമായി ദീര്‍ഘകാല മൂലധന വിനിയോഗത്തിനു ഇങ്ങനെ സ്വരൂപിക്കുന്ന വിഭവം ലഭ്യമാകുന്നു.

നിക്ഷേപകനും കേരള സംസ്ഥാനത്തിനും ഒരുപോലെ ഗുണം ലഭിക്കുന്ന ഈ പദ്ധതി നാടിന്‍റെ വികസനത്തിന് ആക്കം കൂട്ടുന്നതടൊപ്പം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്യും. പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന് കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന് കമ്പനികള്‍, സഹകരണ സംഘങ്ങള്‍, സൊസൈറ്റികള്‍ മുതലായവ രൂപീകരിക്കുന്നതിനും പ്രമോട്ട് ചെയ്യുന്നതിനും സാധ്യമാകുന്നതിനാണ് 14-ാം വകുപ്പിലെ ഭേദഗതികള്‍ കൊണ്ടു വന്നിട്ടുളളത്. പ്രവാസികളുടെ ക്ഷേമത്തിനും ജന്മനാടിന്‍റെ വികസനത്തിനും ഒരുപോലെ ഉതകുന്ന പദ്ധതി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ്. അതാണ് ഇപ്പോള്‍ നടപ്പാവുന്നത്. ഈ പദ്ധതി എത്രയും പെട്ടെന്ന് നടപ്പില്‍ വരുത്തുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it