Kerala

അഗതിരഹിത സംസ്ഥാനമാകാന്‍ കേരളം; ഒന്നര ലക്ഷത്തിലേറെ ഗുണഭോക്താക്കള്‍

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വയനാട് കല്‍പറ്റയില്‍ രാവിലെ 11ന് മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കും.

അഗതിരഹിത സംസ്ഥാനമാകാന്‍ കേരളം; ഒന്നര ലക്ഷത്തിലേറെ ഗുണഭോക്താക്കള്‍
X

തിരുവനന്തപുരം: സമൂഹത്തിലെ അശരണരും നിരാലംബരുമായവര്‍ക്ക് സാമൂഹ്യാധിഷ്ഠിത സംവിധാനത്തിലൂടെ സേവനങ്ങള്‍ ലഭ്യമാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി ആവിഷ്‌ക്കരിച്ച അഗതിരഹിത കേരളം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേന ആവിഷ്‌ക്കരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കി വരുന്ന പദ്ധതിയാണിത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വയനാട് കല്‍പറ്റയില്‍ രാവിലെ 11ന് മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കും. സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ പദ്ധതി വിശദീകരിക്കും. ഫണ്ട് വിതരണോദ്ഘാടനം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയും പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് വിതരണോദ്ഘാടനം ഒ ആര്‍ കേളു എംഎല്‍എയും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ആശ്രയ പദ്ധതി പൂര്‍ത്തീകരിച്ച സിഡിഎസുകളെ ആദരിക്കും. കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ബേബി ബാലകൃഷ്ണന്‍ 100 ശതമാനം ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിച്ച സിഡിഎസുകളെ ആദരിക്കും.

നിരാശ്രയരായ അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്ന ആശ്രയ പദ്ധതി വിപുലീകരിച്ചാണ് അഗതിരഹിത കേരളം പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്തിട്ടുള്ള 1,60,000 ഗുണഭോക്താക്കള്‍ക്കാവശ്യമായ ഉപജീവന അതിജീവന ആവശ്യങ്ങള്‍ ലഭ്യമാകും. ഇതില്‍ 10,716 കുടുംബങ്ങള്‍ പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരാണ്. നിലവില്‍ 1034 തദ്ദേശ സ്ഥാപനങ്ങളില്‍ 773 സ്ഥാപനങ്ങള്‍ ഇതിനകം വിശദമായ പദ്ധതി റിപ്പോര്‍ട്ട് കുടുംബശ്രീയില്‍ സമര്‍പ്പിട്ടുണ്ട്. ഈ പദ്ധതി രേഖകള്‍ സംസ്ഥാന മിഷനില്‍ വിശദമായ പരിശോധനകള്‍ക്കു ശേഷം അംഗീകാരം നല്‍കുന്ന നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്.

പദ്ധതി പ്രകാരം അതിജീവന ആവശ്യങ്ങളായ ഭക്ഷണം, ചികില്‍സ, വസ്ത്രം, വിവിധതരം പെന്‍ഷനുകള്‍ എന്നിവയും അടിസ്ഥാന ആവശ്യങ്ങളായ ഭൂമി, പാര്‍പ്പിടം, കുടിവെള്ളം, ശുചിത്വ സംവിധാനം, വൈദ്യുതി, വിദ്യാഭ്യാസം എന്നിവയും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകും. കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായാവും ഇത് നല്‍കുക. കൂടാതെ ഗുണഭോക്താക്കള്‍ക്ക് വികസന ആവശ്യങ്ങളായ ഉപജീവന ഉപാധികളും അവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമെങ്കില്‍ വിദഗ്ധ തൊഴില്‍ പരിശീലനവും നല്‍കി തൊഴിലും വരുമാനവും ഉറപ്പാക്കും. 2017 ഒക്ടോബര്‍ 19 നാണ് അഗതിരഹിത കേരളം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.




Next Story

RELATED STORIES

Share it