Kerala

കേരള തീരസംരക്ഷണ അതോറിറ്റി അനിവാര്യം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

നിലവിലുള്ള പുനര്‍ഗേഹം പദ്ധതി പ്രായോഗികമായി ഒരു നിര്‍ബന്ധിത കുടിയൊഴിപ്പിക്കലാണെന്നും കടല്‍ഭിത്തിയോടു ചേര്‍ന്ന് 50 മീറ്ററിനുള്ളില്‍ വീടുള്ളവര്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും യോഗം അഭിപ്രായപ്പെട്ടു

കേരള തീരസംരക്ഷണ അതോറിറ്റി അനിവാര്യം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
X

കൊച്ചി: ബജറ്റുപ്രഖ്യാപനത്തിലൂടെ തീരദേശവാസികള്‍ക്കു വന്‍പ്രതീക്ഷകള്‍ നല്‍കിയിരിക്കുന്ന സര്‍ക്കാര്‍ സമയബന്ധിതമായി പദ്ധതികള്‍ നടപ്പിലാക്കണമെന്നും, കേരളത്തിന്റെ തീരങ്ങള്‍ സുരക്ഷിതമാക്കുന്നതിനു മാത്രമായി സാമ്പത്തിക വിനിയോഗ അധികാരമുള്ള ഒരു തീരദേശ സംരക്ഷണ അതോറിറ്റി രൂപീകരിക്കണമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലോക സമുദ്രദിനത്തില്‍ പിഒസി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കടലിലും തീരങ്ങളിലും ജീവന്റെ സംരക്ഷണം ഉറപ്പു വരുത്തുന്ന ദിനമായി സമുദ്ര ദിനം ആചരിക്കപ്പെടണമെന്ന് സീറോ മലങ്കര സഭയുടെ പരമാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് ബാവ തന്റെ മുഖ്യ സന്ദേശത്തില്‍ പറഞ്ഞു.നിലവിലുള്ള പുനര്‍ഗേഹം പദ്ധതി പ്രായോഗികമായി ഒരു നിര്‍ബന്ധിത കുടിയൊഴിപ്പിക്കലാണെന്നും കടല്‍ഭിത്തിയോടു ചേര്‍ന്ന് 50 മീറ്ററിനുള്ളില്‍ വീടുള്ളവര്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും യോഗം അഭിപ്രായപ്പെട്ടു.

കടലാക്രമണത്തില്‍ അഭയവും സ്വപ്‌നങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണം.കടല്‍ (CADAL) സംഘടനയുടെ ജനറല്‍ സെക്രട്ടറി പി ആര്‍ കുഞ്ഞച്ചന്‍ വിഷയാവതരണം നടത്തി. തീരദേശ വികസന പ്രക്രിയ ജനാഭിപ്രായത്തിന് അനുസൃതമായി നടപ്പിലാക്കുന്നതിനും തീരം തീരവാസികള്‍ക്ക് അനുഭവിക്കുന്നതിനും പ്രദേശവാസികള്‍ക്ക് സവിശേഷ അധികാരം നല്‍കുന്നതിനും ട്രൈബല്‍ ആക്ടിന്റെ മാതൃകയില്‍ ദി ഫിഷര്‍ ഫോള്‍ക്‌സ് ആന്‍ഡ് അദര്‍ ട്രഡീഷണല്‍ ഡ്വല്ലേഴ്‌സ് ആക്ട്(The fisher folks and other traditional coastal dwellers (recognition of right) Act) രൂപീകരിക്കുക, തീരദേശ സംരക്ഷണത്തിന്റെ പ്ലാനിംഗ്, നിര്‍വഹണം, തുടര്‍പരിശോധന എന്നിവയ്ക്കായി വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വിഭാഗംപോലെ കോസ്റ്റല്‍ എഞ്ചിനിയറിംഗ് വിഭാഗത്തിന് രൂപം നല്‍കുക, തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കുക എന്നീ ആവശ്യങ്ങളും യോഗം മുന്നോട്ടുവച്ചു.

തീരങ്ങളുടെ സംരക്ഷണങ്ങള്‍ക്ക് മുഖ്യമന്ത്രിയുമായി ആലോചിച്ച് സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ലത്തീന്‍ സഭാധ്യക്ഷന്‍ ബിഷപ്പ് ജോസഫ് കരിയില്‍, ആലപ്പുഴ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെആര്‍എല്‍സിസി വൈസ് ചെയര്‍മാന്‍ ജോസഫ് ജൂഡ്, പശ്ചിമകൊച്ചി തീര സംരക്ഷണ സമിതി കണ്‍വീനര്‍ ടി എ ഡാല്‍ഫിന്‍, കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് അഡ്വ. ബിജു പറനിലം, കെഎല്‍സിഎ സെക്രട്ടറി അഡ്വ. ഷെറി തോമസ്,

എംസിഎ സെക്രട്ടറി വി സി ജോര്‍ജുകുട്ടി, സിഎസ്എസ്എസ് ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ കടേപ്പറമ്പില്‍, എഡിഎസ് ഡയറക്ടര്‍ ഫാ. സാംസണ്‍ ആഞ്ഞിലിപ്പറമ്പില്‍, ഫാ. പി ടി മാത്യു എസ്‌ജെ, ജനകീയവേദി വക്താവ് വി ടി സെബാസ്റ്റ്യന്‍ ര്‍ സംസാരിച്ചു.പതിനാറ് മെത്രാന്മാരും വിവിധ സമുദായനേതാക്കളും വൈദികരും സന്യസ്തരുമുള്‍പ്പെടെ നൂറുകണക്കിനു പേര്‍ പങ്കെടുത്ത യോഗത്തില്‍ പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി സ്വാഗതവും സീക്കേഴ്‌സ് ഓഫ് ട്രൂത്ത് അംഗം ഫാ. ഗ്രിംബാള്‍ഡ് ലന്തപ്പറമ്പില്‍ നന്ദിയും അര്‍പ്പിച്ചു.

Next Story

RELATED STORIES

Share it