Kerala

കരിപ്പൂര്‍ വിമാനദുരന്തം: മരിച്ചവരുടെ എണ്ണം 19 ആയി; ചികില്‍സയിലുള്ളത് 171 പേര്‍

കോഴിക്കോട് മെഡിക്കല്‍ കോളജിലടക്കം വൃദ്ധര്‍ക്കും യുവാക്കള്‍ക്കുമടക്കം നിരവധിപേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. അപകടത്തെക്കുറിച്ച് എയര്‍ ഇന്ത്യയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നടത്തുന്ന അന്വേഷണം ഇന്ന് തുടങ്ങും.

കരിപ്പൂര്‍ വിമാനദുരന്തം: മരിച്ചവരുടെ എണ്ണം 19 ആയി; ചികില്‍സയിലുള്ളത് 171 പേര്‍
X

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ടുകുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവര്‍ മരിച്ചവരില്‍പെടുന്നു. കോഴിക്കോട് ജില്ലയിലെ ആശുപത്രികളില്‍ മരിച്ചത് 13 പേരാണ്. മലപ്പുറത്തെ ആശുപത്രികളില്‍ 6 പേര്‍ മരിച്ചു. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. ഒരു ഗര്‍ഭിണിയടക്കം 5 പേര്‍ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളജിലടക്കം വൃദ്ധര്‍ക്കും യുവാക്കള്‍ക്കുമടക്കം നിരവധിപേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. അപകടത്തെക്കുറിച്ച് എയര്‍ ഇന്ത്യയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നടത്തുന്ന അന്വേഷണം ഇന്ന് തുടങ്ങും. രാത്രി 7.40ന് കനത്ത മഴ പെയ്യുന്നതിനിടെയായിരുന്നു സംഭവം. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായുളള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍നിന്ന് 184 യാത്രക്കാരെയുമായി പറന്നിറങ്ങിയ 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പെട്ടത്. റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം ഒരു മതിലിലിടിക്കുകയും തുടര്‍ന്ന് ചെരിഞ്ഞ് ഒരുഭാഗത്തേക്ക് വീഴുകയും രണ്ട് ഭാഗങ്ങളായി മുറിഞ്ഞുമാറുകയും ചെയ്തതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വലിയ ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാരും സിഐഎസ്എഫ് ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. പരിക്കേറ്റവരെ മഞ്ചേരിയിലെയും കോഴിക്കോട്ടെയും മെഡിക്കല്‍ കോളജുകളിലും കോഴിക്കോട്ടെ വിവിധ സ്വകാര്യാശുപത്രികളിലും എത്തിച്ചു. എന്നാല്‍, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മൂന്ന് യാത്രക്കാര്‍ക്കും വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേയ്ക്കും ജീവന്‍ നഷ്ടമായിരുന്നു. പിന്നീട് സഹ പൈലറ്റ് അഖിലേഷ് കുമാറും മറ്റ് 14 യാത്രക്കാരും മരണത്തിന് കീഴടങ്ങി. യാത്രക്കാര്‍ക്ക് സഹായമെത്തിക്കാനായി എല്ലാ ക്രമീകരണവും ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ദുരന്തത്തില്‍ അനുശോചനമറിയിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അപകടകാരണത്തെക്കുറിച്ച് പരാമര്‍ശമില്ല. മുഖ്യമന്ത്രിയുടെ നിര്‍ദശാനുസരണം കരിപ്പൂരിലെത്തിയ മന്ത്രി മന്ത്രി എ സി മൊയ്തീന്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. യാത്രക്കാരുടെ ലഗേജുകളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.

മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇങ്ങനെ:

1. ജാനകി, 54, ബാലുശ്ശേരി

2. അഫ്‌സല്‍ മുഹമ്മദ്, 10 വയസ്

3. സാഹിറ ബാനു, കോഴിക്കോട് സ്വദേശി

4. സാഹിറയുടെ ഒന്നരവയസ്സുള്ള കുഞ്ഞ് അസം മുഹമ്മദ്, കോഴിക്കോട് സ്വദേശി

5. സുധീര്‍ വാര്യത്ത് (45), വളാഞ്ചേരി കുളമംഗലം സ്വദേശി

6. ഷഹീര്‍ സെയ്ദ്, 38 വയസ്സ്, തിരൂര്‍ സ്വദേശി

7. മുഹമ്മദ് റിയാസ്, 23, പാലക്കാട്

8. രാജീവന്‍, കോഴിക്കോട്

9. ഷറഫുദ്ദീന്‍, കോഴിക്കോട് സ്വദേശി.

10. ശാന്ത, 59, തിരൂര്‍ നിറമരുതൂര്‍ സ്വദേശി

11. കെ വി ലൈലാബി, എടപ്പാള്‍

12. മനാല്‍ അഹമ്മദ് (മലപ്പുറം)

13. ഷെസ ഫാത്തിമ (2 വയസ്)

14. ദീപക്

15. പൈലറ്റ് ഡി വി സാഥേ

16. കോ പൈലറ്റ് അഖിലേഷ് കുമാര്‍

മൂന്ന് പേരുടെ മൃതദേഹങ്ങള്‍കൂടി തിരിച്ചറിയാനുണ്ട്.

Next Story

RELATED STORIES

Share it