Kerala

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: ടി പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസിനു മുന്നില്‍ ഹാജരായി

കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസിലാണ് അഭിഭാഷകര്‍ക്കൊപ്പം മുഹമ്മദ് ഷാഫി ഹാജരായിരിക്കുന്നത്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: ടി പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസിനു മുന്നില്‍ ഹാജരായി
X

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ടി പി വധക്കേസിലെ പ്രതിയായ മുഹമ്മദ് ഷാഫി കസ്റ്റംസിനു മുന്നില്‍ ഹാജരായി.കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസിലാണ് അഭിഭാഷകര്‍ക്കൊപ്പം മുഹമ്മദ് ഷാഫി ഹാജരായിരിക്കുന്നത്.ഈ മാസം ഏഴിന് ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് കാട്ടി നേരത്തെ കസ്റ്റംസ് ഷാഫിക്ക് നോട്ടീസ് നില്‍കിയിരുന്നു.എന്നാല്‍ ഏഴിന് ഷാഫി ഹാജരായിരുന്നില്ല.തുടര്‍ന്ന് എട്ടിന് ഹാജാരിരുന്നുവെങ്കിലും അന്ന് ചോദ്യം ചെയ്യാതെ ഇന്ന് വീണ്ടും ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് കസ്റ്റംസ് മടക്കി അയച്ചിരുന്നു.ഇതു പ്രകാരമാണ് ഇന്ന് ഇയാള്‍ ഹാജരായിരിക്കുന്നത്.

ടി പി വധക്കേസില്‍ അറസ്റ്റിലായി ജയിലിലായിരുന്ന മുഹമ്മദ് ഷാഫി ഇപ്പോള്‍ പരോളിലാണ്.കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷെഫീഖ്, അര്‍ജ്ജുന്‍ ആയങ്കി എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാഫിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.ടി പി കേസിലെ പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും സംരക്ഷണം നല്‍കുമെന്ന് അര്‍ജ്ജുന്‍ ആയങ്കി ഉറപ്പു നല്‍കിയിരുന്നതായി മുഹമ്മദ് ഷെഫീഖ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.കണ്ണൂരിലെ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ഇവരുടെ സംരക്ഷണം ലഭിച്ചിരുന്നുവെന്ന് വ്യക്തമായതായി കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.

ഏതാനും ദിവസം മുമ്പ് കണ്ണൂരിലെ ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ അടക്കം പിടിച്ചെടുത്തിരുന്നു. കൊടി സുനി നിലവില്‍ ജെയിലിലാണ്. ഇയാളുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയെങ്കിലും വീട് അടച്ചിട്ടിരിക്കുകയാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. ഷാഫിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.കസ്റ്റംസിനു മുന്നില്‍ ഹാജരാകുന്നതിന് മുമ്പായി അര്‍ജ്ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞത് ഷാഫി നിര്‍ദ്ദേശിച്ച സ്ഥലത്തായിരുന്നുവെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുന്നതിനാണ് മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യുന്നത്.

Next Story

RELATED STORIES

Share it