Kerala

എൽഡിഎഫിനെ അടിക്കാനുളള വടിയല്ല സിപിഐ: കാനം രാജേന്ദ്രൻ

കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട്, ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീര് കണ്ടാൽ മതി എന്ന ധാരണയോടുകൂടി കോൺഗ്രസ് ഉൾപ്പടെയുളള പ്രതിപക്ഷം സർക്കാരിനെതിരായി സമരം ചെയ്യുകയാണ്.

എൽഡിഎഫിനെ അടിക്കാനുളള വടിയല്ല സിപിഐ: കാനം രാജേന്ദ്രൻ
X

തിരുവനന്തപുരം: എൽഡിഎഫിനെ അടിക്കാനുളള വടിയല്ല സിപിഐയെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ എൽഡിഎഫിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. മുന്നണിയെ ശക്തിപ്പെടുത്താൻ വേണ്ടിയാണ് സിപിഐ പ്രവർത്തിക്കുന്നത്. ചില നയപരമായ പ്രശ്നങ്ങളിൽ ഇടതുപക്ഷ നിലപാടുകളിൽനിന്ന് സർക്കാർ വ്യതിചലിക്കുന്നുവെന്ന് കാണുമ്പോൾ പരസ്യമായി എതിർക്കാറുണ്ട്. അത് ഇടതുപക്ഷത്തോട് ചേർത്ത് നിർത്താൻ വേണ്ടിയാണ്, അല്ലാതെ സർക്കാരിനെതിരായ യുദ്ധ പ്രഖ്യാപനമല്ലെന്നും കാനം കൂട്ടിച്ചേർത്തു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംരക്ഷിക്കുകയെന്ന രാഷ്ട്രീയ ചുമതലയാണ് സിപിഐ ഉയർത്തിപ്പിടിക്കുന്നത്. മുന്നണിയിലെ കക്ഷികൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. അത് പല പാർട്ടികൾ ആയതുകൊണ്ടാണ്. എന്നാൽ ഇടതുപക്ഷ രാഷ്ട്രീയത്തിൽ വിശ്വസിച്ച് അതിനെ ശക്തിപ്പെടുത്താൻ വേണ്ടിയാണ് സിപിഐ പ്രവർത്തിക്കുന്നത്. ബിജെപിയോടൊപ്പം ചേർന്ന് ഇടതുപക്ഷ സർക്കാരിനെ ദുർബലപ്പെടുത്താനുളള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നും കാനം പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട്, ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീര് കണ്ടാൽ മതി എന്ന ധാരണയോടുകൂടി കോൺഗ്രസ് ഉൾപ്പടെയുളള പ്രതിപക്ഷം സർക്കാരിനെതിരായി സമരം ചെയ്യുകയാണ്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചു. സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് കണ്ടപ്പോഴാണ് ശിവശങ്കരനെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. പിന്നീട് സിവിൽ സർവീസ് നിയമപ്രകാരം സസ്പെൻഡ് ചെയ്തു. ജലീൽ വിഷയത്തിൽ പ്രത്യേകമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. മന്ത്രിയെ ചോദ്യം ചെയ്യലിനായി ദേശീയ ഏജൻസി വിളിപ്പിച്ചാൽ മന്ത്രി പോകണ്ടേ? ഒളിച്ചുപോകേണ്ട കാര്യമില്ല. ജലീൽ എന്തുകൊണ്ട് അങ്ങനെ പോയെന്ന് അദ്ദേഹം തന്നെയാണ് പറയേണ്ടതെന്നും കാനം പറഞ്ഞു.

പാർലമെന്ററി ജനാധിപത്യം ഇല്ലാതാക്കി തങ്ങളുടെ ഭൂരിപക്ഷം ഉപയോഗിച്ച് സ്വേച്ഛാധികാരം നടത്താൻ വേണ്ടിയാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഫെഡറൽ സംവിധാനം ഇല്ലാതാക്കിക്കൊണ്ട് സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെ എല്ലാ നിയമങ്ങളും പാർലമെന്റിൽ പാസ്സാക്കുകയാണ് കേന്ദ്രം. സ്വേച്ഛാധിപത്യ നയങ്ങൾക്കെതിരായി രാജവ്യാപകമായി ഐക്യം വളരുമ്പോൾ ആ നയത്തെയാണോ ഇടതുപക്ഷേത്തേയാണോ എതിർക്കേണ്ടത് എന്ന് വിശാലമായ ചിന്തയ്ക്ക് പ്രതിപക്ഷപാർട്ടികൾ തയ്യാറാകണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Next Story

RELATED STORIES

Share it