Kerala

ഗവര്‍ണര്‍ പദവി ആവശ്യമില്ലാത്ത ആര്‍ഭാടം, 157 സ്റ്റാഫുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നത് ? രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

ഗവര്‍ണര്‍ പദവി ആവശ്യമില്ലാത്ത ആര്‍ഭാടം, 157 സ്റ്റാഫുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നത് ? രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്‍
X

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ വീണ്ടും രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ആവശ്യമില്ലാത്ത ആര്‍ഭാടമാണ് ഗവര്‍ണര്‍ പദവിയെന്നും 157 സ്റ്റാഫുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നതെന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു. ഗവര്‍ണറുടെ യാത്രകളില്‍ ഒന്നും സര്‍ക്കാര്‍ ഇടപെടുന്നില്ല. ഗവര്‍ണര്‍ മൂന്നാറിലേക്കും ലക്ഷദ്വീപിലേക്കും നടത്തിയ യാത്രയുടെ ചെലവിനെക്കുറിച്ച് ഞങ്ങളാരും ഒന്നും ചോദിക്കുന്നില്ലല്ലോ. വിവരാവകാശ നിയമം ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചാല്‍ ചെലവിന്റെ വിവരങ്ങള്‍ ലഭിക്കും. ഭരണഘടനാ ചുമതല വഹിക്കാനാവുന്നില്ലെങ്കില്‍ ഗവര്‍ണര്‍ രാജിവയ്ക്കണം.

ഗവര്‍ണര്‍ക്ക് എന്തും പറയാമെന്ന് ചിന്തിക്കുന്നതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത്. അദ്ദേഹം ഒരു ഭരണഘടനാ സ്ഥാപനമാണ്. അദ്ദേഹത്തിന്റെ ജോലികള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതിനപ്പുറത്തേക്ക് കടന്നുള്ള പ്രതികരണങ്ങളെ ഗൗരവമായെടുക്കേണ്ടതില്ല. മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് നിയമനത്തില്‍ ഗവര്‍ണര്‍ നിലപാട് എടുക്കേണ്ട. അത് എക്‌സിക്യൂട്ടീവിന്റെ അധികാരത്തില്‍പെട്ടതാണ്. ഗവര്‍ണറുടേത് ബ്ലാക്‌മെയില്‍ രാഷ്ട്രീയമാണ്. നയപ്രഖ്യാപനത്തില്‍ ഭേദഗതി നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല.

വിലപേശല്‍ മാത്രമാണ് ഗവര്‍ണര്‍ നടത്തിയതെന്നും കാനം വിമര്‍ശിച്ചു. ഗവര്‍ണര്‍ കേന്ദ്രത്തിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ്. ഭരണഘടനയുടെ 176ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാന മന്ത്രിസഭ പാസാക്കിക്കൊടുക്കുന്ന നയപ്രഖ്യാപനം വായിക്കാന്‍ ബാധ്യതപ്പെട്ടയാളാണ്. അത് പശ്ചിമ ബംഗാളിലെ ഒരു കേസില്‍ സുപ്രിംകോടതി ഈ അടുത്തുതന്നെ വിധിച്ചിട്ടുണ്ട്. ആ ബാധ്യത അദ്ദേഹം നിര്‍വഹിക്കേണ്ടതാണ്. അത് ചെയ്തില്ലെങ്കില്‍ രാജിവച്ചുപോവേണ്ടിവരും. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങാന്‍ പാടില്ലായിരുന്നു. ഗവര്‍ണര്‍ക്ക് വഴങ്ങിയതുകൊണ്ട് സര്‍ക്കാരിന് രാഷ്ട്രീയമായി തുറന്നുകാട്ടാനുള്ള അവസരം നഷ്ടപ്പെട്ടു. ഗവര്‍ണര്‍ പദവി തന്നെ വേണ്ടെന്നാണ് സിപിഐയുടെ നിലപാടെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it