Kerala

ഒരു സ്‌റ്റേജിന് 35 ലക്ഷം രൂപ നിര്‍മ്മാണ ചെലവ്; വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രന്‍

35 ലക്ഷം രൂപ ഈ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന് ചെലവഴിച്ചെന്ന എന്റെ ഫേസ് ബുക്ക് പോസ്റ്റ് ചില കോണുകളില്‍ നിന്ന് വിമര്‍ശനത്തിന് ഇടയാക്കിയത് എന്റെ ശ്രദ്ധയില്‍ പെട്ടു.

ഒരു സ്‌റ്റേജിന് 35 ലക്ഷം രൂപ നിര്‍മ്മാണ ചെലവ്; വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രന്‍
X

തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കുളത്തൂര്‍ കോലത്തുകര ​ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 35 ലക്ഷം രൂപ ചെലവഴിച്ച് സ്‌റ്റേജ് പണിതെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ ചര്‍ച്ചയായിരുന്നു. സംഭവം ചര്‍ച്ചയായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കടകംപള്ളി സുരേന്ദ്രന്‍.

കടകംപള്ളി സുരേന്ദ്രന്റെ വിശദീകരണം

കഴക്കൂട്ടം നിയോജകമണ്ഡലത്തില്‍ പൊതു വിദ്യാലയ വികസനത്തിന് നടപ്പാക്കുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായി, കുളത്തൂര്‍ കോലത്തുകര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും വലിയ തോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന കാലയളവാണ് ഇത്. 5 കോടി രൂപ ചെലവില്‍ പുതിയ സ്‌കൂള്‍ കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. 3 സ്‌കൂള്‍ ബസുകള്‍ വാങ്ങുന്നതിന് ഈ സ്‌കൂളിന് എംഎല്‍എ ഫണ്ടില്‍ നിന്ന് പണം അനുവദിച്ച് നല്‍കുകയും ചെയ്തു.

2017 ലാണ് ഈ സ്‌കൂളിന് ജില്ലാ – ഉപജില്ലാ തല കലോത്സവങ്ങള്‍ നടത്താനാകുന്ന തരത്തില്‍ വിശാലമായ ഒരു ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ പിടിഎയും വിദ്യാര്‍ത്ഥികളും എന്നെ സമീപിച്ചത്. ഇത് പരിഗണിച്ച് 35 ലക്ഷം രൂപ ഓഡിറ്റോറിയം നിര്‍മ്മാണത്തിന് അനുവദിച്ചു. നിര്‍മ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ തുക ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് അപര്യാപ്തമാണെന്നും, ചില ഘടകങ്ങള്‍ ഒഴിവാക്കി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മ്മിക്കാമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റ്, ടെണ്ടര്‍, സൂപ്പര്‍വൈസേഷന്‍ തുടങ്ങി നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും പൊതുമരാമത്ത് വകുപ്പ് തന്നെയാണ് നിര്‍വഹിച്ചത്.

35 ലക്ഷം രൂപ ഈ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന് ചെലവഴിച്ചെന്ന എന്റെ ഫേസ് ബുക്ക് പോസ്റ്റ് ചില കോണുകളില്‍ നിന്ന് വിമര്‍ശനത്തിന് ഇടയാക്കിയത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ടു. അറ്റാച്ച്ഡ് ബാത്ത് റൂമുകളുള്ള രണ്ട് ഗ്രീന്‍ റൂമുകളും, മറ്റ് രണ്ട് മുറികളും, നല്ല ഉയരമുള്ള വിശാലമായ ഒരു സ്റ്റേജുമാണ് നിര്‍മ്മിച്ചതെന്ന് അവര്‍ വ്യക്തമാക്കി. ഇത്രയും പണം ഇതിന് വേണ്ടിവന്നോ എന്നത് പരിശോധിക്കണമെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു. ഇത് പരിശോധിക്കാമെന്നും, പണം ഒന്നും കൈമാറിയിട്ടില്ലെന്നും, കര്‍ശന പരിശോധനയ്ക്ക് ശേഷം ചെലവായ തുക കൃത്യമായി കണക്കാക്കി നല്‍കുമെന്നുമാണ് അവര്‍ മറുപടി പറഞ്ഞത്.

ഈ സാഹചര്യത്തില്‍ വസ്തുതകള്‍ സുതാര്യമാകുന്നതിനായി ഇതേക്കുറിച്ച് വിജിലന്‍സ് വിഭാഗത്തെ കൊണ്ട് അന്വേഷിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ഞാന്‍ കത്ത് നല്‍കിയിട്ടുണ്ട്. എംഎല്‍എ ഫണ്ടില്‍ നിന്നുള്ള ബില്‍ പാസ്സാക്കേണ്ടതും, തുക നല്‍കേണ്ടതും ജില്ലാ കളക്ടറാണ്. ജില്ലാ കളക്ടറേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it