Kerala

മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവം: പ്രത്യേകസംഘം അന്വേഷിക്കും

ക്രമസമാധാന ചുമലയുള്ള എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പോലിസും സംഘത്തിലുണ്ടാവും.

മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവം: പ്രത്യേകസംഘം അന്വേഷിക്കും
X

തിരുവനന്തപുരം: മദ്യപിച്ച് അമിതവേഗതയിലോടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക. തിരുവനന്തപുരം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ഷീന്‍ തറയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ക്രൈംബ്രാഞ്ച് എസ്പി എ ഷാനവാസ്, സിഐമാരായ എസ് എസ് സുരേഷ് ബാബു, എ അജി ചന്ദ്രന്‍നായര്‍ എന്നിവരാണ് സംഘത്തിലുള്ളത്. നിലവിലെ സംഘത്തെ മാറ്റിയാണ് പുതിയ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഡിജിപിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.


പോലിസിന്റെ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ശ്രീറാമിനെ സഹായിക്കാന്‍ ശ്രമിക്കുന്നതായും വിമര്‍ശനമുയര്‍ന്നിരുന്നു. കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ആരോപണങ്ങളെക്കുറിച്ച് പ്രത്യേകസംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്ന തിരുവനന്തപുരം ഐജിയുടെ ശുപാര്‍ശ പരിഗണിച്ചാണ് ഡിജിപിയുടെ ഉത്തരവ്. കേസില്‍ പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് ആഴത്തില്‍ അന്വേഷണം നടത്തണമെന്ന് ഉത്തരവില്‍ ഡിജിപി വ്യക്തമാക്കുന്നു. അപകടം നടന്നതുമുതല്‍ കേസ് അട്ടിമറിക്കുന്നതിനായി പോലിസ് ശ്രമിച്ചതായാണ് ആരോപണമുയര്‍ന്നത്.

യഥാസമയത്ത് മദ്യപിച്ചിരുന്നോയെന്ന് കണ്ടെത്തുന്നതിന് ശ്രീറാമിന്റെ രക്തപരിശോധന നടത്താന്‍ പോലിസ് തയ്യാറായിരുന്നില്ല. കൂടാതെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത ശ്രീറാമിനെ സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യാശുപത്രിയിലേക്ക് അയച്ചതും പോലിസ് ഒത്തുകളിച്ചതിനുള്ള വ്യക്തമായ തെളിവായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിശദമായ അന്വേഷണം നടത്തി അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡിജിപിയുടെ നിര്‍ദേശം. കഴിഞ്ഞ ദിവസമാണ് മദ്യലഹരിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീര്‍ മരിക്കുന്നത്. ജാമ്യമില്ലാ കുറ്റം ചുമത്തി പോലിസ് അറസ്റ്റുചെയ്ത ശ്രീറാം ഇപ്പോള്‍ റിമാന്‍ഡിലാണ്. സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാമിനെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it