Kerala

ജിജേഷ് വധം: ആർഎസ്എസുകാരൻ്റെ ജാമ്യ ഹരജി കോടതി തള്ളി

മാഹി പോലിസിൽ ഹോം ഗാർഡായിരുന്ന പ്രതിക്ക് നിയമനടപടികളെ പറ്റി നല്ല അറിവുള്ളതാണ്. ഇയാൾ ഹാജരാവാത്തതിനെ തുടർന്ന് കഴിഞ്ഞ 13 വർഷമായി ജിജേഷ് വധക്കേസിൽ വിചാരണ തുടങ്ങാൻ കഴിഞ്ഞിട്ടില്ല.

ജിജേഷ് വധം: ആർഎസ്എസുകാരൻ്റെ ജാമ്യ ഹരജി കോടതി തള്ളി
X

തലശ്ശേരി: ജില്ലാ കോടതി പുറപ്പെടുവിച്ച ബ്ലൂ കോർണർ നോട്ടിസിൻ്റെ ആധികാരികതയിൽ ലോക പോലിസ് സംവിധാനമായ ഇൻറർപോൾ വിലങ്ങ് വച്ച് കേരള ക്രൈംബ്രാഞ്ചിന് കൈമാറിയ കെപി ജിജേഷ് കൊലക്കേസ് പ്രതി പള്ളൂർ ചെബ്ര പിലാക്കാവിൽ പാർവ്വതി നിവാസിൽ പ്രഭീഷ് കുമാർ (37) നൽകിയ ജാമ്യ ഹരജി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്,) തള്ളി.

ഹരജിയിൽ പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദ-പ്രതിവാദങ്ങൾ കേട്ട ജഡ്ജ് എം. തുഷാറാണ് ജാമ്യാപേക്ഷ നിരസിച്ചത്. ഹരജിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച തീർപ്പ് കൽപിക്കുമെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ കാരണം അപ്രതീക്ഷിതമായി അന്ന് സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതോടെയാണ് കേസ് നടപടികൾ ഇന്നേക്ക് മാറിയത്.

ഇക്കഴിഞ്ഞ 15 നാണ് പ്രഭീഷ് കുമാറിനെ ഇൻറർപോൾ അറസ്റ്റ് ചെയ്ത് ഡൽഹിയിലെത്തിച്ചിരുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിടി റാസി ത്തിൻ്റെ നേതൃത്വത്തിൽ ഇയാളെ ഡൽഹി വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുത്തു. തലശ്ശേരി കോടതി ഈ മാസം 30 വരെ റിമൻ്റ് ചെയ്യുകയായിരുന്നു. ഉന്നത രാഷ്ടിയബന്ധങ്ങളുള്ള പ്രതിക്ക് വേണ്ടി തൽസമയം തന്നെ കോടതിയിൽ ജാമ്യ ഹരജിയുമെത്തിയിരുന്നു. 21നാണ് ഹരജി പരിഗണിച്ചത്.

കൊലക്കേസിൽ അറസ്റ്റിലായ പ്രതി അന്ന് ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് ബോധപൂർവ്വം കടക്കുകയായിരുന്നുവെന്നും ക്രൈം സ്റ്റേജിലാണ് നാട്ടിൽ നിന്നും രക്ഷപ്പെട്ടതെന്നും പ്രോസിക്യൂഷൻ വാദിച്ചു. അവിടെ ഫിലിപ്പൈൻസുകാരിയെ വിവാഹം ചെയ്ത് സ്ഥിരതാമസമായിരുന്നു.

മാഹി പോലിസിൽ ഹോം ഗാർഡായിരുന്ന പ്രതിക്ക് നിയമനടപടികളെ പറ്റി നല്ല അറിവുള്ളതാണ്. ഇയാൾ ഹാജരാവാത്തതിനെ തുടർന്ന് കഴിഞ്ഞ 13 വർഷമായി ജിജേഷ് വധക്കേസിൽ വിചാരണ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ഇനിയും ജാമ്യം നൽകിയാൽ പ്രതി വീണ്ടും ഒളിവിൽ പോകാൻ സാധ്യതകൾ ഏറെയാണ്. ഇത്തരം കുറ്റാരോപിതരുടെ ജാമ്യ ഹരജി പരിഗണിക്കുമ്പോൾ രണ്ട് വട്ടം ആലോചിച്ച് പ്രതിയുടെ മുൻകാല ചെയ്തികൾ കൂടി പരിശോധിക്കണമെന്ന് ഹൈക്കോടതി ഉൾപെടെയുള്ള നീതിപീഠങ്ങളുടെ വിധികൾ ഉദ്ധരിച്ചായിരുന്നു അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സികെ രാമചന്ദ്രൻ്റെ വാദം. ഈ സാഹചര്യത്തിൽ പ്രതിയെ കോടതിയുടെ കസ്റ്റഡിയിൽ വച്ചു തന്നെ കേസിൽ വിചാരണ നടത്തണമെന്നും അദ്ദേഹം ബോധിപ്പിച്ചിരുന്നു.

സിപിഎം കോടിയേരി നങ്ങാരത്ത് പീടിക ബ്രാഞ്ചംഗമായ മണോളിക്കാവിനടുത്ത ജിജേഷ് ഭവനിൽ കെപി ജിജേഷിനെ 2008 ജനവരി 27ന് പുലർച്ചെയാണ് സായുധരായെത്തിയ ഒരു സംഘം ആർഎസ്എസ് പ്രവർത്തകർ കൊലപ്പെടുത്തിയത്. വീട്ടിനടുത്തുള്ള ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് തിരിച്ചു വരുന്നതിനിടയിലാണ് നിഷ്ടൂരമായ കൊല നടന്നത്. കേസിലെ ഒമ്പതാം പ്രതിയാണ് പ്രഭീഷ് കുമാറെന്ന പുലി പ്രഭീഷ്.

Next Story

RELATED STORIES

Share it