Kerala

ജാനകി കൊലപാതകം: പ്രതി ആശുപത്രിയില്‍ നിരീക്ഷണത്തില്‍

മയില്‍സാമി അപകടനില തരണം ചെയ്തതായി ജില്ലാപോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു.

ജാനകി കൊലപാതകം: പ്രതി ആശുപത്രിയില്‍   നിരീക്ഷണത്തില്‍
X

പത്തനംതിട്ട: കുമ്പഴയില്‍ 92 കാരിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം എലിവിഷം കഴിച്ചതിനെ തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലും പോലിസ് നിരീക്ഷണത്തിലും കഴിഞ്ഞുവരുന്ന പ്രതി മയില്‍സാമി അപകടനില തരണം ചെയ്തതായി ജില്ലാപോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. ഡിസ്ചാര്‍ജാകുന്ന മുറയ്ക്ക് തുടര്‍ന്നുള്ള നിയമനടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു.

നാലുവര്‍ഷമായി കുമ്പഴ മനയത്തുവീട്ടില്‍ ജാനകിക്കു സഹായങ്ങളുമായി കഴിഞ്ഞുവരുകയായിരുന്നു മയില്‍സാമി. ജാനകിക്കു ഭക്ഷണം പാകം ചെയ്യുകയും വീടും പരിസരവും വൃത്തിയാക്കുകയും ചെയ്തുവന്ന അകന്ന ബന്ധു പുഷ്പയെന്ന ഭൂപതിയുമായുണ്ടായെന്നു പറയുന്ന തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലയെന്നു കരുതുന്നു. മകളുടെ പ്രസവവുമായി ബന്ധപ്പെട്ടു ഭൂപതി തമിഴ്‌നാട്ടില്‍ പോയശേഷം കൊല്ലപ്പെട്ട ജാനകിയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് മയില്‍സാമിയായിരുന്നു. ഭൂപതിയുമായുണ്ടായ പിണക്കത്തിന്റെ പേരില്‍ അവര്‍ക്കെതിരെ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കത്തെഴുതിയ ശേഷമാണ് വയോധികയെ അരുംകൊല ചെയ്തത്. കുറിപ്പ് കസ്റ്റഡിയിലെടുത്തതായും ശാസ്ത്രീയ പരിശോധനകള്‍ ഉള്‍പ്പെടെയുള്ള അന്വേഷണം നടത്തുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

പത്തനംതിട്ട ഡിവൈഎസ്പി കെ. സജീവിന്റെ മേല്‍നോട്ടത്തില്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് ന്യുമാന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറില്‍നിന്നും പോലീസ് ഇന്‍സ്‌പെക്ടര്‍ അഭിപ്രായം തേടിയിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

Next Story

RELATED STORIES

Share it