Kerala

ശമ്പളമില്ല, പിരിഞ്ഞു പോവണമെന്ന് കേന്ദ്രം: പട്ടിണിയില്‍ ബിഎസ്എന്‍എല്‍ ജീവനക്കാര്‍

1.59,000 ജീവനക്കാര്‍ക്ക് ആഗസ്ത് മാസത്തിലെ ശമ്പളം ഇതുവരെയും നല്‍കിട്ടില്ല. ഒരു ലക്ഷത്തോളം കരാര്‍ തൊഴിലാളികള്‍ക്കു ഏഴുമാസമായി വേതനം മുടങ്ങിയിരിക്കുകയാണ്. ഓണം നാള്‍ മുതല്‍ കരാര്‍ ജീവനക്കാര്‍ അതാത് ഓഫിസുകള്‍ക്കു മുന്നില്‍ നടത്തുന്ന പട്ടിണി സമരം ഒരാഴ്ച പിന്നിട്ടു.

ശമ്പളമില്ല, പിരിഞ്ഞു പോവണമെന്ന് കേന്ദ്രം:  പട്ടിണിയില്‍ ബിഎസ്എന്‍എല്‍ ജീവനക്കാര്‍
X

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എല്ലിനെ വരിഞ്ഞുമുറുക്കി കൊല്ലാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സജീവമായതോടെ ജീവനക്കാരുടെ നിലനില്‍പ്പും സ്ഥാപനവും ഭീഷണിയില്‍. രാജ്യമാകെ വ്യാപിച്ചുകിടക്കുന്ന ശൃംഖല, 66,000 മൊബൈല്‍ ടവറുകള്‍,1.68 ലക്ഷം സ്ഥിരംജീവനക്കാരും ഒരു ലക്ഷത്തോളം കരാര്‍ ജീവനക്കാരും, പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ വിശ്വസനീയ ആശ്രയകേന്ദ്രം, സ്വകാര്യകമ്പനികള്‍ മടിക്കുന്ന സ്ഥലങ്ങളില്‍ സേവനമെത്തിക്കുന്നു തുടങ്ങിയ അനുകൂല ഘടകങ്ങളുമായി മുന്നോട്ട് പോവുന്ന സ്ഥാപനത്തേയും അതിലെ ജീവനക്കാരെയുമാണ് സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ പോവുന്നതെന്നതാണ് വസ്തുത.

ശമ്പളം നല്‍കാതെയും ആനുകൂല്യങ്ങള്‍ മുഴുവന്‍ വെട്ടിക്കുറച്ചും വി.ആര്‍.എസിന് പ്രേരിപ്പിച്ചുമാണ് തൊഴിലാളികള്‍ക്കെതിരേ കടുത്ത നടപടി. 1,59,000 ജീവനക്കാര്‍ക്ക് ആഗസ്ത് മാസത്തിലെ ശമ്പളം ഇതുവരെയും നല്‍കിട്ടില്ല. ഒരു ലക്ഷത്തോളം കരാര്‍ തൊഴിലാളികള്‍ക്കു ഏഴുമാസമായി വേതനം മുടങ്ങിയിരിക്കുകയാണ്. ഓണംനാള്‍ മുതല്‍ കരാര്‍ ജീവനക്കാര്‍ അതാത് ഓഫിസുകള്‍ക്കു മുന്നില്‍ നടത്തുന്ന പട്ടിണി സമരം ഒരാഴ്ച പിന്നിട്ടു. സ്വകാര്യ ടെലികോം കമ്പനിയുടെ മാതൃകയില്‍ ചുരുക്കം ജീവനക്കാര്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. മുപ്പത്തിയയ്യായിരം ജീവനക്കാരാണ് വി.ആര്‍.എസ് നല്‍കുന്നത്. അതിനുള്ള തുക സര്‍ക്കാരൊ ബാങ്കോ നല്‍കണമെന്നാണ് ബി.എസ്.എന്‍.എല്‍ നിലപാട്.

പന്ത്രണ്ട് കോടിയോളം രൂപ വി.ആര്‍.എസ് വഴി കുറക്കാമെന്നും കണക്കുകൂട്ടുന്നു. കഴിഞ്ഞവര്‍ഷം 2500 കോടി രൂപ ഇത്തരത്തില്‍ ചെലവ് ചുരുക്കലിലൂടെ കുറയ്ക്കാൻ കഴിഞ്ഞതായി ബി.എസ്.എന്‍.എല്‍ അധികൃതര്‍ രേഖാമൂലം വെളിപ്പെടുത്തുന്നു. സ്വകാര്യ കമ്പനികള്‍ 5-ജിയിലേക്ക് കടന്നെങ്കിലും ബി.എസ്.എന്‍.എല്ലിന് ഇതുവരെയും 4-ജി സ്‌പെക്ട്രം പോലും അനുവദിച്ചില്ല. വരാനിരിക്കുന്നത് ഈ മേഖലയിലെ ഭീകര പ്രതിസന്ധിയാണ്. ഈ വര്‍ഷം ആദ്യം തൊട്ടുതന്നെ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടാക്കി. വിവിധ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയെന്നും കേന്ദ്രജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി.രാജേന്ദ്രന്‍ പറഞ്ഞു. ജീവനക്കാരുടെ യാത്ര ആനുകൂല്യം (എല്‍.ടി.സി) മാസങ്ങള്‍ക്കു മുമ്പ് തന്നെ നിഷേധിച്ചു. ചികിത്സാ ആനുകൂല്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തി, ബാങ്ക് വായ്പയിലേക്കും ഇ.പി.എഫ് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ തുക അടയ്ക്കാതെ പിഴ നല്‍കേണ്ട ബാദ്ധ്യത ജീവനക്കാര്‍ക്കായി. ഇന്ത്യന്‍ റെയില്‍വേയുടെ ടെലികോം ദാതാവെന്ന കുത്തുക ബി.എസ്.എന്‍.എല്ലില്‍നിന്നും മാറ്റി റിലയന്‍സിനും ജിയോയ്ക്കുമാക്കി. എന്‍.ഡി.എ സര്‍ക്കാരിന്റെ റിലന്‍സ് പ്രേമമാണ് എല്ലാ അതിരുംകടന്ന് ബി.എസ്.എന്‍.എല്ലിലെ സ്വകാര്യവല്‍ക്കരിക്കുന്നതിലേക്ക് പ്രേരിപ്പിച്ചത്.

പെന്‍ഷന്‍ നിക്ഷേപമായി പിടിച്ചെടുത്ത 6500 കോടിയോളം രൂപ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട അധിക തുകയാണ്. ഈ സംഖ്യ അനധികൃതമായി കേന്ദ്രസര്‍ക്കാര്‍ കൈവശം വച്ചിരിക്കുന്നു. കൃത്രിമ പ്രതിസന്ധി മറയാക്കി ജീവനക്കാരുടെ ശമ്പളം നിഷേധിക്കുകയാണ്. റിലയന്‍സിന്റെ രണ്ടരലക്ഷം കോടി രൂപയുടെ ബാധ്യത കിട്ടാക്കടമായി പരിഗണിച്ച സ്ഥാനത്താണ് പൊതുമേഖലാസ്ഥാപനത്തോടുള്ള ഇരട്ടത്താപ്പ്. 20,000 കോടി രൂപയുടെ ബാധ്യതയാണ് ബിഎസ്എന്‍എല്‍ അഭിമുഖീകരിക്കുന്നത്. സ്വന്തമായി ഒരു ലക്ഷം കോടിയുടെ ഭൂമിയും കെട്ടിടങ്ങളുമടങ്ങുന്ന ആസ്തിയുള്ള സ്ഥാപനമാണിത്. കണ്ണായ സ്ഥലത്ത് ഉപയോഗിക്കാതെ കിടക്കുന്ന നൂറുകണക്കിന് ഏക്കര്‍ ഭൂമി വേറെയും. ഇതെല്ലാം ഫലപ്രദമായി വിനിയോഗിച്ചാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാം. എയര്‍ടെല്ലിന് 2.18 ലക്ഷം കോടി രൂപയുടെ ബാദ്ധ്യതയും ഐഡിയ-വൊഡാഫോണ്‍ സംയുക്ത കമ്പനിക്ക് 2.08 കോടിയുടെ ബാദ്ധ്യതയുമുണ്ട്. ഇവയൊക്കെയും കിട്ടാക്കടമാണ്. ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്ക് മാസത്തിന്റെ അവസാനത്തെ പ്രവൃത്തിദിവസം മുടങ്ങാതെ ലഭിച്ചിരുന്ന ശമ്പളം കഴിഞ്ഞമാസവും അതിനു മുമ്പത്തെ മാസവും അഞ്ചാം തിയ്യതി കഴിഞ്ഞാണ് ലഭിച്ചത്. ബി.എസ്.എന്‍.എല്ലിനെ സ്വകാര്യ വല്‍ക്കരിച്ച് ജീവനക്കാരെ പിരിച്ചുവിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ എന്തു വിലകൊടുത്തും നേരിടുമെന്ന് പി.വി രാജേന്ദ്രന്‍ പറഞ്ഞു

ബിഎസ്എന്‍എല്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍

4-ജിയുമായി സ്വകാര്യ കമ്പനികള്‍ മുന്നേറുമ്പോള്‍ 4-ജി സ്‌പെക്ട്രം അനുവദിക്കാതെ തളച്ചിടുന്നു

സാങ്കേതിക സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ കൈയില്‍ പണമില്ല

ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നതിന് സര്‍ക്കാര്‍ പലവിധ തടസ്സങ്ങളുന്നയിക്കുന്നു

കോടിക്കണക്കിനുള്ള ആസ്തി, സ്വന്തം പേരിലല്ലാത്തത് വിലങ്ങുതടി

ഭൂമിയും കെട്ടിടങ്ങളും എല്ലാം ടെലികോം വകുപ്പിന്റെ പേരില്‍

7992 കോടി രൂപയില്‍ എത്തി നില്‍ക്കുന്ന നഷ്ടത്തിന്റെ പെരുപ്പം

മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം

കമ്പനി തിരിച്ച് (2019 ഫെബ്രുവരിയിലെ കണക്ക്)

വൊഡാഫോണ്‍-ഐഡിയ 40.93 കോടി

(ജനുവരിയെക്കാള്‍ നഷ്ടം -57,87,335)

എയര്‍ടെല്‍ 34.03 കോടി

(ജനുവരിയെക്കാള്‍ നഷ്ടം -49,896)

ജിയോ 29.72 കോടി

(ജനുവരിയെക്കാള്‍ നേട്ടം -77,93,440)

ബി.എസ്.എന്‍.എല്‍. 11.62 കോടി

( ജനുവരിയെക്കാള്‍ നേട്ടം -89,98,66) .

Next Story

RELATED STORIES

Share it