Big stories

ഓടിക്കൊണ്ടിരുന്ന ജീപ്പില്‍നിന്ന് കുഞ്ഞ് റോഡില്‍ വീണു; അത്ഭുതകരമായൊരു രക്ഷപ്പെടല്‍ (വീഡിയോ)

കമ്പിളിക്കണ്ടം സ്വദേശികളായ സതീഷ്- സത്യഭാമ ദമ്പതികളുടെ ഒന്നരവയസുള്ള കുഞ്ഞാണ് രക്ഷപ്പെട്ടത്. രാജമല ചെക്‌പോസ്റ്റിന് സമീപത്ത് വളവുതിരിഞ്ഞപ്പോള്‍ അമ്മയുടെ മടിയിലിരുന്ന് ഉറങ്ങിയിരുന്ന കുഞ്ഞ് താഴെ റോഡില്‍ വീഴുകയായിരുന്നു.

ഓടിക്കൊണ്ടിരുന്ന ജീപ്പില്‍നിന്ന് കുഞ്ഞ് റോഡില്‍ വീണു; അത്ഭുതകരമായൊരു രക്ഷപ്പെടല്‍ (വീഡിയോ)
X

ഇടുക്കി: ഓടിക്കൊണ്ടിരുന്ന ജീപ്പില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാര്‍ രാജമലയില്‍ ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. കമ്പിളിക്കണ്ടം സ്വദേശികളായ സതീഷ്- സത്യഭാമ ദമ്പതികളുടെ ഒന്നരവയസുള്ള കുഞ്ഞാണ് രക്ഷപ്പെട്ടത്. രാജമല ചെക്‌പോസ്റ്റിന് സമീപത്ത് വളവുതിരിഞ്ഞപ്പോള്‍ അമ്മയുടെ മടിയിലിരുന്ന് ഉറങ്ങിയിരുന്ന കുഞ്ഞ് താഴെ റോഡില്‍ വീഴുകയായിരുന്നു. റോഡില്‍ കുഞ്ഞിന്റെ ദൃശ്യം വനംവകുപ്പിന്റെ സിസിടിവിയില്‍ പതിഞ്ഞതോടെ പാഞ്ഞെത്തിയ ജീവനക്കാര്‍ കുഞ്ഞിനെ രക്ഷപ്പെടുത്തി. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് നാലുമണിക്കൂറിനുശേഷം പോലിസ്, വനംവകുപ്പ്, ചൈല്‍ഡ് ലൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്ക് കൈമാറി.

കമ്പിളിക്കണ്ടം സ്വദേശികളായ ദമ്പതികള്‍ ഞായറാഴ്ച രാവിലെ പഴനിയില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മടങ്ങുന്നതിനിടയിലായിരുന്നു സംഭവം. വൈകുന്നേരത്തോടെ പഴനിയില്‍നിന്നും മടങ്ങുന്നതിനിടയില്‍ രാജമല അഞ്ചാം മൈലില്‍വച്ച് വളവുതിരിയുന്നതിനിടയില്‍ ജീപ്പിന്റെ അരികിലിരുന്ന മാതാവിന്റെ കൈയില്‍നിന്നും കുട്ടി തെറിച്ചുവീഴുകയായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ടുപോവുകയും ചെയ്തു. ഈ സമയത്ത് രാത്രി കാവല്‍ ഡ്യൂട്ടിയിലേര്‍പ്പെട്ടിരുന്ന വനംവകുപ്പ് ജീവനക്കാര്‍ സിസി ടിവി കാമറയില്‍ എന്തോ ഒന്ന് റോഡില്‍ ഇഴഞ്ഞുനടക്കുന്നത് കണ്ടു. തുടര്‍ന്നാണ് കുട്ടിയാണെന്ന് വ്യക്തമായത്. ഉടന്‍ ഓടിയെത്തി കുട്ടിയെ എടുക്കുകയായിരുന്നു.

തലയ്ക്ക് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയെ വനംവകുപ്പ് ഓഫിസിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാര്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മിയെ വിവരമറിയിച്ചു. വാര്‍ഡന്റെ നിര്‍ദേശപ്രകാരം കുട്ടിയെ മൂന്നാറിലെ സ്വകാര്യാശുപത്രിയിലെത്തിക്കുകയും ചെയ്തു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാര്‍ പോലിസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരമറിയിച്ചു. ഇതിനിടയില്‍ 12.30 ഓടെ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തി വാഹനത്തില്‍നിന്ന് ഇറങ്ങിയപ്പോഴാണ് കുഞ്ഞില്ലെന്ന് തിരിച്ചറിയുന്നത്.

ജീപ്പിലും പരിസരങ്ങളിലും അന്വേഷിച്ചിട്ട് കാണാത്തതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പോലിസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. വെള്ളത്തൂവല്‍ സ്‌റ്റേഷനില്‍നിന്നും മൂന്നാര്‍ പോലിസുമായി ബന്ധപ്പെട്ടപ്പോഴാണ് കുഞ്ഞിനെ ലഭിച്ച വിവരമറിയുന്നത്. മൂന്നാര്‍ ആശുപത്രിയില്‍ കുഞ്ഞ് സുരക്ഷിതമായുണ്ടെന്ന് വിവരം ധരിപ്പിച്ച ശേഷം മാതാപിതാക്കളെ മൂന്നാറില്‍ വരാന്‍ പോലിസ് ആവശ്യപ്പെടുകയായിരുന്നു. കമ്പിളിക്കണ്ടത്തുനിന്ന് യാത്രപുറപ്പെട്ട് പുലര്‍ച്ചെ മൂന്നോടെ മൂന്നാറിലെത്തിയ കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു. വന്യജീവികളുടെ സജീവസാന്നിധ്യമുള്ള പ്രദേശമാണിതെന്നാണ് വനംവകുപ്പ് പറയുന്നത്.

Next Story

RELATED STORIES

Share it