Kerala

നവജാതശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവം; മാതാവ് ഉള്‍പ്പെടെ മൂന്ന്‌ പേര്‍ പോലിസ് കസ്റ്റഡിയില്‍

അവിവാഹിതയായ യുവതി വീട്ടിലാണ് പ്രസവിച്ചതെന്നും യുവതി ഗര്‍ഭിണിയായിരുന്നു എന്ന വിവരവും പ്രസവിച്ചതും വീട്ടുകാര്‍ അറിഞ്ഞില്ലെന്നും പോലിസ് പറഞ്ഞു

നവജാതശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവം; മാതാവ് ഉള്‍പ്പെടെ മൂന്ന്‌ പേര്‍ പോലിസ് കസ്റ്റഡിയില്‍
X

തൃശൂര്‍: പുഴയ്ക്കലില്‍ എംഎല്‍എ റോഡിലുള്ള കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ കൊലപ്പെടുത്തി കനാലില്‍ വലിച്ചെറിഞ്ഞതാണെന്ന് പോലിസ്. കേസില്‍ കുഞ്ഞിന്റെ മാതാവ് മേഘ (22), കാമുകന്‍ ഇമ്മാനുവേല്‍ (25), ഇമ്മാനുവേലിന്റെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലായത്.

അവിവാഹിതയായ യുവതി വീട്ടിലാണ് പ്രസവിച്ചതെന്നും യുവതി ഗര്‍ഭിണിയായിരുന്നു എന്ന വിവരവും പ്രസവിച്ചതും വീട്ടുകാര്‍ അറിഞ്ഞില്ലെന്നും പോലിസ് പറഞ്ഞു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. ഒരു മുറിയില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അതുകൊണ്ടാണ് പ്രസവിച്ച കാര്യം വീട്ടുകാര്‍ അറിയാതിരുന്നത്. മൃതദേഹം കനാലില്‍ ഉപേക്ഷിച്ചത് കാമുകനും സുഹൃത്തും ചേര്‍ന്നാണെന്നും കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് എംഎല്‍എ റോഡിലുള്ള കനാലില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സംഭവസ്ഥലത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. രണ്ടുപേര്‍ ബൈക്കിലെത്തി നവജാത ശിശുവിനെ കനാലില്‍ വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്.

ഇമ്മാനുവലിന്റെ അയല്‍വാസിയായ യുവതിയാണ് കുഞ്ഞിനെ പ്രസവിച്ചത്. ഇരുവരും അടുപ്പത്തിലായിരുന്നു. ശനിയാഴ്ച രാത്രിയാണ് കുഞ്ഞിനെ പ്രസവിച്ചത്. തുടര്‍ന്ന് ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. കുഞ്ഞിനെ കൊന്നശേഷം ബക്കറ്റ് കട്ടിലിന്റെ അടിയിലാണ് സൂക്ഷിച്ചത്. ഞായറാഴ്ചയാണ് കുഞ്ഞിനെ കനാലില്‍ ഉപേക്ഷിച്ചതെന്നും പോലിസ് വ്യക്തമാക്കി. ചോദ്യം ചെയ്യലില്‍ യുവതി കുറ്റസമ്മതം നടത്തിയതായി പോലിസ് പറയുന്നു.

Next Story

RELATED STORIES

Share it