Kerala

എസ്എഫ്‌ഐക്കാരെ തിരുകിക്കയറ്റി കീര്‍ത്താഡ്‌സും; അനധികൃത നിയമനത്തില്‍ പ്രതിഷേധം

ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്ന മുന്‍ എസ്എഫ്ഐ നേതാവ് മഹേഷ് എം.വി, എസ്എഫ്ഐ പ്രവര്‍ത്തകരായിരുന്ന എം എസ് അനീഷ് , ടി ടി കെ ഷഗില്‍ എന്നിവരാണ് വ്യാജരേഖകള്‍ ചമച്ച് പി.എസ്.സി വഴി കിര്‍ത്താഡ്‌സില്‍ നിയമനം നേടിയത്.

എസ്എഫ്‌ഐക്കാരെ തിരുകിക്കയറ്റി കീര്‍ത്താഡ്‌സും; അനധികൃത നിയമനത്തില്‍ പ്രതിഷേധം
X

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാക്കളുടെ പി.എസ്.സി റാങ്ക് വിവാദത്തിന് പിന്നാലെ പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ കിര്‍ത്താഡ്സിലും എസ്എഫ്‌ഐക്കാര്‍ക്ക് അനധികൃത നിയമനം നല്‍കിയെന്ന് പരാതി. ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്ന മുന്‍ എസ്എഫ്ഐ നേതാവ് മഹേഷ് എം.വി, എസ്എഫ്ഐ പ്രവര്‍ത്തകരായിരുന്ന എം എസ് അനീഷ് , ടി ടി കെ ഷഗില്‍ എന്നിവരാണ് വ്യാജരേഖകള്‍ ചമച്ച് പി.എസ്.സി വഴി കിര്‍ത്താഡ്‌സില്‍ നിയമനം നേടിയത്.

സോഷ്യോളജി ആന്ത്രോപോളജി വിഷയങ്ങളില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലാണ് വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മൂന്നുപേരും നിയമനം നേടിയതെന്നാണ് ആക്ഷേപം. പ്ലാനറ്റ് കേരളയെന്ന സര്‍ക്കാര്‍ ഇതര സംഘടനയുടെ വാട്ടര്‍ഷെഡ് പ്രോജക്ടില്‍ ഗവേഷണ പരിചയമാണ് മഹേഷ്, ഷഗില്‍ എന്നിവര്‍ സമര്‍പ്പിച്ചത്. അനീഷ് ഒരു ദിവസം പോലും ഗവേഷണം നടത്തിയിട്ടില്ലെന്നും യൂണിവേഴ്സിറ്റി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തില്‍ വിജിലന്‍സിന് പരാതി ലഭിച്ചെങ്കിലും അതില്‍ തുടര്‍നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

യൂണിവേഴ്സിറ്റിയിലോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ പട്ടികജാതി പട്ടികവര്‍ഗ വിഷയങ്ങളില്‍ മൂന്ന് വര്‍ഷത്തെ ഗവേഷണ പരിചയമാണ് തസ്തികയുടെ പ്രധാന യോഗ്യത. ഈ യോഗ്യതയുളളവര്‍ കുറവായതിനാല്‍ അഭിമുഖത്തിനുള്ള റാങ്ക് പട്ടിക പരീക്ഷയില്ലാതെ പി.എസ്.സി പ്രസിദ്ധീകരിക്കുകയായിരുന്നു. മറ്റ് വിഷയങ്ങളില്‍ പിഎച്ച്ഡി ഉള്ളവരെ പോലും റാങ്കു പട്ടികയില്‍ പരിഗണിച്ചിട്ടില്ല. ഇതിനിടയിലാണ് പട്ടികജാതി പട്ടികവര്‍ഗ വിഷയത്തില്‍ ഗവേഷണം നടത്താത്ത മൂന്ന് പേരെ നിയമിച്ചത്. മൂന്ന് വര്‍ഷത്തെ ഗവേഷണ പരിചയും ഇതില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല.

മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതെ മന്ത്രി എ കെ ബാലന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മണിഭൂഷനെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കിര്‍ത്താഡ്സി'ല്‍ സ്ഥിരപ്പെടുത്തിയതും നേരത്തെ വിവാദമായിരുന്നു. എം.എ ബിരുദം മാത്രമുള്ള മണിഭൂഷനെയാണ് ആന്ത്രപ്പോളജിയില്‍ ബിരുദാനന്തരബിരുദവും എം.ഫിലും വേണ്ട ലക്ചര്‍ ഇന്‍ പോസ്റ്റില്‍ നിയമിച്ചത്.

ചട്ടം 39 ദുരുപയോഗം ചെയ്തുകൊണ്ടാണ് നിയമനം നടത്തിയത്. മണിഭൂഷന്റെ നിയമനം ന്യായീകരിക്കുന്നതിനായി മറ്റ് മൂന്ന് പേരെക്കൂടി നിയമിച്ചു. എഴുത്തുകാരി ഇന്ദു വി മേനോന്‍, മിനി പിവി, സജിത് കുമാര്‍ എന്നിവര്‍ക്കാണ് മതിയായ യോഗ്യതയില്ലാതെ നിയമിച്ചത്. മണിഭൂഷന്‍, ഇന്ദു വി മേനോന്‍ എന്നിവരെ കിര്‍ത്താഡ്സില്‍ ലക്ചററായും മിനിയെ റിസര്‍ച്ച് അസിസ്റ്റന്റായും സജിത് കുമാറിനെ റിസര്‍ച്ച് ഓഫീസറായുമാണ് നിയമിച്ചത്. ഇതിനെല്ലാം സര്‍വീസ് റൂളില്‍ പറയുന്ന യോഗ്യത എംഫില്‍ അല്ലെങ്കില്‍ പിഎച്ച്ഡി ഉണ്ടാകണമെന്നതാണ്. എന്നാല്‍ ആ യോഗ്യത ഇവര്‍ക്കാര്‍ക്കുമില്ല. സജിത് കുമാറിന് മറ്റൊരു കോഴ്സിലാണ് എംഫില്‍ ഉള്ളത്. ഇന്ദുമേനോന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദമാണ് ഉണ്ടായിരുന്നത്. സര്‍വീസ് റൂളിലെ യോഗ്യത തിരുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതിന് സാധിക്കാതെ വന്നപ്പോള്‍ ചട്ടം 39 വകുപ്പ് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Next Story

RELATED STORIES

Share it