Kerala

ബസ് സമരത്തെ തുടർന്ന് യാത്രക്കാരൻ്റെ മരണം; കെഎസ്ആർടിസി ഉന്നതർക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

മുൻകൂട്ടി നോട്ടീസ് നൽകാതെ സമരം നടത്തുന്നത് വ്യാവസായിക തർക്ക നിയമത്തിന്റെ ലംഘനമായതിനാൽ ജില്ലാ ലേബർ ഓഫീസർ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ബസ് സമരത്തെ തുടർന്ന് യാത്രക്കാരൻ്റെ മരണം; കെഎസ്ആർടിസി ഉന്നതർക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
X

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ ഇക്കഴിഞ്ഞ മാർച്ച് 4ന് തിരുവനന്തപുരത്ത് നടുറോഡിൽ ബസുകൾ നിർത്തിയിട്ട് നഗരത്തെ നിശ്ചലമാക്കിയിട്ടും സംഭവസ്ഥലത്തിന്റെ തൊട്ടടുത്തുള്ള കെഎസ്ആർടിസി ചീഫ് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെടാതിരുന്നതിനെ കുറിച്ച് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഉന്നത ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ ഗതാഗതസ്തംഭനവും അതിന്റെ ഫലമായുണ്ടായ യാത്രക്കാരന്റെ മരണവും സംഭവിക്കില്ലായിരുന്നുവെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.

മുൻകൂട്ടി നോട്ടീസ് നൽകാതെ സമരം നടത്തുന്നത് വ്യാവസായിക തർക്ക നിയമത്തിന്റെ ലംഘനമായതിനാൽ ജില്ലാ ലേബർ ഓഫീസർ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കുറ്റക്കാരായ ജീവനക്കർക്കെതിരെ മാതൃകാപരമായ നിയമ നടപടികൾ കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ സ്വീകരിക്കണം. നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ മിന്നൽ പണിമുടക്ക് നടത്തിയ സാഹചര്യത്തിൽ സംഭവദിവസത്തെ വരുമാന നഷ്ടം കണക്കാക്കി നഷ്ടം നികത്താൻ മാനേജിങ് ഡയറക്ടർ നടപടിയെടുക്കണം.

സമയക്രമം പാലിക്കാത്ത സ്വകാര്യ ബസുകളും കെഎസ്ആർടിസിയും തമ്മിൽ ഏറെനാളായി നിലനിൽക്കുന്ന തർക്കം യഥാസമയം പരിഹരിക്കാത്തത് ഗതാഗത വകുപ്പിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്നും ഉത്തരവിൽ പറയുന്നു. ഇതിന് ഗതാഗത സെക്രട്ടറി ശാശ്വതമായ പരിഹാരം കണ്ടെത്തണം. മിന്നൽ പണിമുടക്കിനിടെ ജീവൻ നഷ്ടപ്പെട്ട യാത്രക്കാരനായ സുരേന്ദ്രന്റെ ബന്ധുക്കൾക്ക് പരാതിയുണ്ടെങ്കിൽ നിയമപരമായ മാർഗ്ഗങ്ങൾ തേടാവുന്നതാണ്. മിന്നൽ പണിമുടക്കിൽ ഉൾപ്പെട്ട 30 ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നും ബാക്കിയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് അച്ചടക്കനടപടി സ്വീകരിക്കാമെന്നും കെഎസ്ആർടിസി സിഎംഡി കമ്മീഷനെ അറിയിച്ചു. അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ സംയമനത്തോടെ സമീപിച്ചിരുന്നെങ്കിൽ തങ്ങൾക്ക് അവമതിപ്പ് ഉണ്ടാകുമായിരുന്നില്ലെന്ന് കെഎസ്ആർടിസി കമ്മീഷനെ അറിയിച്ചു. സംഭവത്തിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തിരുവനന്തപുരം റേഞ്ച് ഐ ജി കമ്മീഷനെ അറിയിച്ചു. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഐജിക്ക് നിർദ്ദേശം നൽകി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Next Story

RELATED STORIES

Share it