Kerala

'ഹിന്ദി മാധ്യമങ്ങള്‍ ലൗ ജിഹാദ് ആരോപിക്കുന്നു, വിവാഹം ലൗ ജിഹാദ് അല്ല' ; പ്രായത്തെക്കുറിച്ചുള്ള ആരോപണം തെറ്റ്: മൊണാലിസ ഭോസ്ലെ

ഹിന്ദി മാധ്യമങ്ങള്‍ ലൗ ജിഹാദ് ആരോപിക്കുന്നു, വിവാഹം ലൗ ജിഹാദ് അല്ല ; പ്രായത്തെക്കുറിച്ചുള്ള ആരോപണം തെറ്റ്: മൊണാലിസ ഭോസ്ലെ
X

തിരുവനന്തപുരം: തങ്ങളുടെ വിവാഹം ലൗ ജിഹാദ് എന്ന് ആരോപിക്കുന്നുണ്ടെന്നും എന്നാല്‍ അങ്ങനെ അല്ലെന്നും സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം മൊണാലിസ ഭോസ്ലെ. എല്ലാവരും വന്നതില്‍ സന്തോഷമുണ്ട്. എല്ലാവരുടെയും അനുഗ്രഹം കൊണ്ടാണ് തങ്ങളുടെ ആഗ്രഹം സാധിച്ചത്. കുടുംബം മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചു. അതുകൊണ്ടാണ് ഇങ്ങനെ വിവാഹം കഴിച്ചത്. അച്ഛന്‍ കേരളത്തില്‍ ഉണ്ട്. തിരിച്ചുപോയോ എന്ന് അറിയില്ല. അച്ഛനെ ഇന്നലെ കണ്ടിരുന്നു, എന്നാല്‍ വിവാഹത്തിന് എത്തിയില്ലെന്നും മൊണാലിസ പറഞ്ഞു.

പ്രായത്തെക്കുറിച്ചുള്ള ആരോപണവും ഇരുവരും തള്ളി. മതം മാറിയിട്ടില്ലെന്നും മോണാലിസയുടെ ആഗ്രഹ പ്രകാരമാണ് ഹിന്ദു രീതിയില്‍ വിവാഹം കഴിച്ചതെന്നും പങ്കാളി മുഹമ്മദ് ഫര്‍മാനും പ്രതികരിച്ചു. മലയാള സിനിമയുടെ ചിത്രീകരണ വേളയിലാണ് മോണാലിസയെ പരിചയപ്പെട്ടത്. ഹിന്ദി മാധ്യമങ്ങള്‍ ലൗ ജിഹാദ് ആണെന്നാണ് ആരോപിക്കുന്നത്. എന്നാല്‍ അങ്ങനെ അല്ല. ഉടന്‍ തിരിച്ചു പോകുന്ന കാര്യം ആലോചിച്ചിട്ടില്ല. കേരളത്തില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചു. കെ സ്മാര്‍ട്ടിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. പൂവാര്‍ പഞ്ചായത്തിലെ വിലാസമാണ് നല്‍കിയിരിക്കുന്നത്.

കെ സ്മാര്‍ട്ട് വഴി ഒരു മണിക്കൂറിനുള്ളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്നും ഫര്‍മാന്‍ പറഞ്ഞു. എം വി ഗോവിന്ദനും, എ എ റഹീമിനും ഇരുവരും നന്ദിയും അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് മാെണാലിസയും മഹാരാഷ്ട്ര സ്വദേശിയും നടനുമായ ഫര്‍മാനും പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍വച്ച് വിവാഹിതരായത്. ഗുരുദേവ പ്രതിഷ്ഠക്ക് മുമ്പില്‍ നടന്ന ചടങ്ങില്‍ മേല്‍ശാന്തി കണ്ണന്‍ പോറ്റിയാണ് കാര്‍മികത്വം വഹിച്ചത്. വിവാഹച്ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവര്‍ പങ്കെടുത്തിരുന്നു. കേരളം നല്ല സ്ഥലമാണെന്നും ഇവിടെയുള്ളവര്‍ നല്ല മനുഷ്യരാണെന്നു മായിരുന്നു മൊണാലിസ ഭോസ്ലെയും പങ്കാളി ഫര്‍മാന്‍ ഖാനും വിവാഹ ശേഷം പ്രതികരിച്ചത്.

മൊണാലിസ ഭോസ്ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറില്‍ വച്ച് നടന്നിരുന്നു. ഈ ചിത്രത്തിലെത്തന്നെ നായകനായിരുന്നു ഫര്‍മാന്‍ ഖാന്‍. വീട്ടുകാര്‍ ഇത് എതിര്‍ത്തതോടെയാണ് ഇരുവരും തമ്പാനൂര്‍ പോലിസ് സ്റ്റേഷനില്‍ സംരക്ഷണം തേടിയെത്തിയത്. മൊണാലിസ ഭോസ്ലെയും യുവാവുമായുള്ള ബന്ധത്തോട് പിതാവ് അടക്കമുള്ള ബന്ധുക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. മൊണാലിസ ഭോസ്ലെയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു രക്ഷിതാക്കളുടെ താല്‍പ്പര്യം.





Next Story

RELATED STORIES

Share it