Kerala

മലബാറിലെ തുടര്‍പഠനം: ശിവന്‍കുട്ടിയുടേത് നുണ പ്രചാരണം-ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മലബാറിലെ തുടര്‍പഠനം: ശിവന്‍കുട്ടിയുടേത് നുണ പ്രചാരണം-ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
X

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റുകളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി നല്‍കിയ വിചിത്രമായ മറുപടി നുണകളുടെ കണക്കുകളാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. തുടര്‍ന്നുകൊണ്ടിരിക്കുന്ന നീതി നിഷേധത്തെ നുണകളിലൂടെ മറക്കാനാണ് സര്‍ക്കാര്‍ ഇപ്പോഴും ശ്രമിക്കുന്നത്. മലബാറിലെ ജില്ലകളില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ ഉപരിപഠന പ്രവേശനത്തിന് അവസരമില്ലാതെ ഇപ്പോഴും പുറത്തു തന്നെയാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുമ്പോഴാണ് സര്‍ക്കാര്‍ ഇത്തരം നുണകള്‍ തുടരുന്നത്. മലബാറിലെ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം സജ്ജീകരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്നു ഒളിച്ചോടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആരോപിച്ചു.

വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയെ, വഞ്ചനയെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തെരുവില്‍ ചോദ്യംചെയ്യും. മലബാറിലെ വിദ്യാഭ്യാസ വിവേചനം മറച്ചുവയ്ക്കാന്‍ നിയമസഭയില്‍ കള്ളക്കണക്കുകള്‍ നിരത്തി മലബാറിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങളെ പരിഹസിക്കാനാണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലും ബിരുദ മേഖലയിലും ഈ വിവേചനം വ്യക്തമാണ്. സഭയില്‍ പ്രഖ്യാപിച്ച പോലെയുള്ള മാര്‍ജിനല്‍ വര്‍ധനവ് കൊണ്ടല്ല, കൂടുതല്‍ ബാച്ചുകളും സ്‌കൂളുകളും അനുവദിച്ചാല്‍ മാത്രമേ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവുകയുള്ളൂ. എത്രതന്നെ വിചിത്ര കണക്കുകള്‍ അവതരിപ്പിച്ചാലും കണ്ണടച്ച് ഇരുട്ടാക്കിയാലും മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണന എന്ന യാഥാര്‍ഥ്യത്തെ സര്‍ക്കാരിന് മറച്ചുവയ്ക്കാനാവില്ല. കേരളത്തിലെ അവസാന വിദ്യാര്‍ഥിയുടെയും ഉപരിപഠന-അവകാശ പോരാട്ടങ്ങള്‍ക്കായി തെരുവില്‍ തന്നെയുണ്ടാകും. സമര പ്രക്ഷുബ്ധതകള്‍ കൊണ്ടേ സത്യങ്ങളെ അംഗീകരിക്കു എന്നാണെങ്കില്‍ അതിനും ഒമൊരുക്കമാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Higher Studies in Malabar: Shivankutty's False Propaganda-Fraternity Movement


Next Story

RELATED STORIES

Share it