Kerala

പി കെ ഫിറോസിനെ ജയിലിലടയ്ക്കാന്‍ വന്‍ ഗൂഢാലോചനയെന്ന് നജീബ് കാന്തപുരം

ഫിറോസിനെതിരേ ജെയിംസ് മാത്യു നടത്തിയ ആക്രോശവും ഇത് സംബന്ധിച്ച് നല്‍കിയ പരാതി ഡിജിപിക്ക് കൈമാറിയതും ചില തീരുമാനങ്ങളുടെ ഭാഗമാണ്

പി കെ ഫിറോസിനെ ജയിലിലടയ്ക്കാന്‍ വന്‍ ഗൂഢാലോചനയെന്ന് നജീബ് കാന്തപുരം
X

കോഴിക്കോട്: മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ ജയിലിലടക്കാന്‍ ഇടത് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വന്‍ ഗൂഢാലോചന ഒരുങ്ങുന്നതായി യൂത്ത്‌ലീഗ് നേതാവ് നജീബ് കാന്തപുരം. കെ ടി ജലീലിനെതിരേ യൂത്ത് ലീഗ് നയിക്കുന്ന സമരത്തിന്റെ ഭാഗമായി പി കെ ഫിറോസ് പുറത്തുവിട്ട ഓരോ രേഖകളും എങ്ങനെ ചോര്‍ന്നുവെന്നറിയാതെ ഇടത് കേന്ദ്രങ്ങള്‍ അന്തം വിട്ട് നില്‍ക്കുമ്പോഴാണ് ജെയിംസ് മാത്യു എംഎല്‍എയുടെ കത്തും മന്ത്രിയുടെ കുറിപ്പുമടക്കം ഫിറോസ് പുറത്തു വിട്ടത്. പ്രസ്തുത കത്ത് പുറത്തായതോടെ സിപിഎം നിര്‍മ്മിച്ച ഇരുമ്പുമറ ദ്രവിച്ച കാര്യം പിണറായിക്കും കോടിയേരിക്കും ബോധ്യമായിരിക്കുന്നു. സൈമണ്‍ ബ്രിട്ടോയുടെ മരണത്തിലെ ദുരൂഹത, ഇത് സംബന്ധിച്ച് ബ്രിട്ടോയുടെ ഭാര്യ സീനയുടെ പരാമര്‍ശം, അഭിമന്യുവിന്റെ മരണം സംബന്ധിച്ച് ബ്രിട്ടോ മുമ്പ് നടത്തിയ ചില സംശയങ്ങള്‍ തുടങ്ങി പല കാര്യങ്ങളും പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഇരുമ്പുമറ ഭേദിച്ച് പുറത്ത് കടക്കുമോ എന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ട്. പാര്‍ട്ടിക്കകത്ത് നിന്ന് വിവരം ചോര്‍ത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അപ്രതിരോധ്യനായി ഫിറോസ് മുന്നേറുന്നത് തടയാനും വിവിധ കേസുകള്‍ ചുമത്തി തളയ്ക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്. ഫിറോസിനെതിരേ ജെയിംസ് മാത്യു നടത്തിയ ആക്രോശവും ഇത് സംബന്ധിച്ച് നല്‍കിയ പരാതി ഡിജിപിക്ക് കൈമാറിയതും ചില തീരുമാനങ്ങളുടെ ഭാഗമാണ്. ഭരണാധികാരി കള്ളനാണെന്ന് വിളിച്ച് പറയാന്‍ ആളുണ്ടാവരുതെന്ന് ആഗ്രഹിക്കുന്ന നരേന്ദ്രമോദിക്ക് പഠിക്കുന്ന പിണറായി വിജയന്‍, അധികാരത്തിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ തളക്കാന്‍ ശ്രമിക്കുമെന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. ഫിറോസിനെതിരേ അണിയറയില്‍ നടക്കുന്നത് ഒരു യുവനേതാവിനെ നിശബ്ദമാക്കാനുള്ള ഗൂഢാലോചന മാത്രമല്ല, എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ഫാഷിസ്റ്റ് നീക്കം കൂടിയാണെന്നും നാം കരുതിയിരിക്കണമെന്നും നജീബ് കാന്തപുരം ഫേസ്ബുക്കില്‍ വ്യക്തമാക്കി.

നേരത്തേ പേരാമ്പ്ര പള്ളിക്കു നേരെ ഹര്‍ത്താല്‍ദിനത്തില്‍ സിപിഎമ്മുകാര്‍ ബോംബെറിഞ്ഞെന്നു ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംഭവത്തില്‍ നജീബ് കാന്തപുരത്തിനെതിരേ കേസെടുത്തിരുന്നു. വര്‍ഗീയത പ്രചരിപ്പിച്ച് കലാപശ്രമം നടത്തിയെന്നാണു നജീബിനെതിരായ കേസ്. സംഭവം വിവാദമായതോടെ ബോംബെറിഞ്ഞു എന്നത് മാറ്റി കല്ലേറ് എന്നാക്കി റീ പോസ്റ്റ് ചെയ്തിരുന്നു.




Next Story

RELATED STORIES

Share it