Kerala

അധ്യാപകജോലി വാഗ്ദാനം ചെയ്ത് അര്‍ബുദ രോഗിയായ സ്ത്രീയുടെ 25 ലക്ഷം തട്ടിയെന്ന് പരാതി

25 ലക്ഷം തിരികെ ചോദിച്ചപ്പോള്‍ പണം കിട്ടിയിട്ടില്ലെന്നായിരുന്നു സഭാമേധാവിയും സ്ഥിരം ട്രസ്റ്റിയുമായ സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തയുടെ മറുപടിയെന്ന് ജിജി പറയുന്നു. മെത്രാപ്പൊലീത്തയുടെ നിര്‍ദേശപ്രകാരം ട്രസ്റ്റിയായ വില്‍സണെയാണ് പണം ഏല്‍പ്പിച്ചത്.

അധ്യാപകജോലി വാഗ്ദാനം ചെയ്ത് അര്‍ബുദ രോഗിയായ സ്ത്രീയുടെ 25 ലക്ഷം തട്ടിയെന്ന് പരാതി
X

ഗുരുവായൂര്‍: അകാലത്തില്‍ മരിച്ച ഭര്‍ത്താവിന്റെ ഇന്‍ഷുറന്‍സ് തുകയും കടംവാങ്ങിയ പണവും ചേര്‍ത്ത് 25 ലക്ഷം രൂപ ജോലിക്കായി നല്‍കിയിട്ട് വഞ്ചിക്കപ്പെട്ടതായി അര്‍ബുദരോഗം ബാധിച്ച യുവതിയുടെ പരാതി. മലബാര്‍ സ്വതന്ത്രസുറിയാനിസഭയുടെ പരമാധ്യക്ഷനുള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് ഷൊര്‍ണൂര്‍ സ്വദേശിയായ ജിജി ഗുരുവായൂര്‍ എസിപിക്ക് പരാതി നല്‍കിയത്. കുന്നംകുളം ആസ്ഥാനമായുള്ള സഭയുടെ പരമാധ്യക്ഷനും സ്ഥിരം ട്രസ്റ്റിയുമായ സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തയുള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്തതായി എസിപി ബിജുഭാസ്‌കര്‍ പറഞ്ഞു.

ഷൊര്‍ണൂരിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്ന ജിജി ഭര്‍ത്താവിന്റെ അകാലമരണത്തിലെ ആഘാതത്തില്‍നിന്നും അര്‍ബുദം മൂലമുള്ള വേദനകളില്‍ നിന്നും ആശ്വാസം നേടുന്നതിന് സഭയുടെ പ്രാര്‍ഥനകളില്‍ പങ്കെടുക്കുമായിരുന്നു. ഇതിനിടെയാണ് ജിജിക്ക് സഭാമേലധ്യക്ഷന്‍ പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 25 ലക്ഷത്തിന് അധ്യാപകജോലി വാഗ്ദാനം ചെയ്തത്. മലയാളത്തില്‍ ബിരുദാനന്തരബിരുദവും നെറ്റും സെറ്റും പാസായ ജിജി മൂന്നുതവണയായി 25 ലക്ഷം സഭയുടെ ട്രസ്റ്റിയെ ഏല്‍പ്പിച്ചു. നിയമനക്കോഴയായതിനാല്‍ രശീതി കിട്ടിയില്ല. 2015 ജൂലായ് മുതല്‍ സഭയുടെ തൃശൂര്‍ തൊഴിയൂരിലെ സെന്റ് ജോര്‍ജ് എച്ച്.എസ്.എസില്‍ ഗസ്റ്റ് ലക്ചററായി നിയമിച്ചു. സ്ഥിരം നിയമനം ഉടന്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം.

ഇക്കൊല്ലം പ്ലസ്ടുവിലെ ഒഴിവിലേക്ക് ഹൈസ്‌കൂളിലെ അധ്യാപികയ്ക്ക് സ്ഥാനക്കയറ്റം നല്‍കി. എന്തുകൊണ്ട് നിയമനം തന്നില്ലെന്ന് ചോദിച്ച ജിജിയെ ഗസ്റ്റ് അധ്യാപിക സ്ഥാനത്തുനിന്ന് ഒഴിവാക്കിയെന്നും പരാതിയിലുണ്ട്. 25 ലക്ഷം തിരികെ ചോദിച്ചപ്പോള്‍ പണം കിട്ടിയിട്ടില്ലെന്നായിരുന്നു സഭാമേധാവിയും സ്ഥിരം ട്രസ്റ്റിയുമായ സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തയുടെ മറുപടിയെന്ന് ജിജി പറയുന്നു. മെത്രാപ്പൊലീത്തയുടെ നിര്‍ദേശപ്രകാരം ട്രസ്റ്റിയായ വില്‍സണെയാണ് പണം ഏല്‍പ്പിച്ചത്. പരാതിയില്‍ അന്വേഷണം തുടരുകയാണെന്ന് ഗുരുവായൂര്‍ എസിപി ബിജുഭാസ്‌കര്‍ പറഞ്ഞു. പരാതിപ്രകാരം മെത്രാപ്പൊലീത്ത ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്തു. പണം വാങ്ങിയതിന് രേഖാമൂലമുള്ള തെളിവ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it