Kerala

ഹണിട്രാപ്പ് മോഡലില്‍ ഭീഷണിപ്പെടുത്തി പണം തട്ടല്‍: സ്ത്രീയുമുള്‍പ്പെടെ നാലുപേര്‍ പിടിയില്‍

തട്ടിപ്പ് സംഘം പരാതിക്കാരനില്‍ നിന്നും പണം തട്ടിയത് കൂടാതെ ഒപ്പിട്ട ചെക്കുകളും മുദ്രപേപ്പറും കൈക്കലാക്കിയതായാണ് പോലിസ് നല്‍കുന്ന വിവരം.

ഹണിട്രാപ്പ് മോഡലില്‍ ഭീഷണിപ്പെടുത്തി പണം തട്ടല്‍: സ്ത്രീയുമുള്‍പ്പെടെ നാലുപേര്‍ പിടിയില്‍
X

ഇടുക്കി: ഹണിട്രാപ്പ് മോഡലില്‍ അടിമാലിയിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിയെടുത്ത കേസില്‍ അഭിഭാഷകനും സ്ത്രീയുമുള്‍പ്പെടെ നാലു പേരെ അടിമാലി പോലിസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘം പരാതിക്കാരനില്‍ നിന്നും പണം തട്ടിയത് കൂടാതെ ഒപ്പിട്ട ചെക്കുകളും മുദ്രപേപ്പറും കൈക്കലാക്കിയതായാണ് പൊലീസ് നല്‍കുന്ന വിവരം.

നല്‍കിയ പണത്തിന് പുറമെ കൂടുതല്‍ പണമാവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു തട്ടിപ്പിനിരയായ വ്യാപാരി പോലിസില്‍ പരാതി നല്‍കിയത്. അടിമാലി കത്തിപ്പാറ സ്വദേശിനിയായ ലതാദേവി, അടിമാലി ചാറ്റുപാറ സ്വദേശിയും അഭിഭാഷകനുമായ ബെന്നി മാത്യു, അടിമാലി പടികപ്പ് സ്വദേശികളായ ഷൈജന്‍, മുഹമ്മദെന്ന് വിളിക്കുന്ന ഷമീര്‍ എന്നിവരാണ് വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് നല്‍കുന്ന വിവരമിങ്ങനെ - കേസിലെ ഒന്നാംപ്രതിയായ ലതാദേവിയാണ് കഴിഞ്ഞ ജനുവരിയില്‍ സ്ഥലക്കച്ചവട ബ്രോക്കറെന്ന നിലയില്‍ തട്ടിപ്പുമായി ആദ്യം പരാതിക്കാരനായ വ്യാപാരിയെ സമീപിച്ചത്. തുടര്‍ന്ന് റിട്ട. ഡിവൈഎസ്പി എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ പരാതിക്കാരന്റെ ഫോണില്‍ വിളിക്കുകയും ലതാദേവിയെ പീഡിപ്പിച്ചതായി കാണിച്ച് പോലിസില്‍ കേസുകൊടുക്കുമെന്നും അറിയിച്ചു. അതൊഴിവാക്കണമെങ്കില്‍ പണം നല്‍കണം എന്നാവശ്യപ്പെടുകയും ചെയ്തു.

കേസിലെ രണ്ടാം പ്രതിയായ അഡ്വ. ബെന്നി മാത്യുവിന്റെ പക്കല്‍ പണമേല്‍പ്പിക്കണമെന്നായിരുന്നു ആവശ്യം. ഇതിന്‍ പ്രകാരം പരാതിക്കാരനായ വ്യാപാരി എഴുപതിനായിരം രൂപ ബെന്നിമാത്യുവിന്റെ ഓഫീസില്‍ എത്തിച്ചതായും പണം കൈപ്പറ്റിയതിനൊപ്പം ബെന്നിമാത്യു ഒരു ലക്ഷത്തിന്റെയും ഒന്നരലക്ഷത്തിന്റെയും രണ്ട് ചെക്കുകള്‍ പരാതിക്കാരനില്‍ നിന്നും ഒപ്പിട്ട് വാങ്ങിയതായും പോലിസ് പറയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കേസിലെ നാലാംപ്രതിയായ ഷമീര്‍ പരാതിക്കാരനെ വാഹനത്തില്‍ കയറ്റികൊണ്ടുപോയി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ട് വാങ്ങി ബെന്നി മാത്യുവിനെ ഏല്‍പ്പിച്ചതായുള്ള വിവരവും പോലിസ് നല്‍കുന്നുണ്ട്. ഇതു കൂടാതെ കേസിലെ മൂന്നാംപ്രതിയായ ഷൈജന്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തി 60000 രൂപയും തട്ടിയെടുത്തു. നല്‍കിയ പണത്തിന് പുറമെ കൂടുതല്‍ പണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തട്ടിപ്പിനിരയായ വ്യാപാരി പരാതി നല്‍കിയതെന്നാണ് സൂചന. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ നാലംഗസംഘം പിടിയിലാവുകയായിരുന്നു. പിടിയിലായവരുമായി ബന്ധപ്പെട്ട് മറ്റൊരു പരാതി കൂടി അടിമാലി പോലിസിന് ലഭിച്ചതായി സൂചനയുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമെ സമാന രീതിയില്‍ വേറെയും തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളുവെന്ന് അടിമാലി സിഐ അനില്‍ ജോര്‍ജ്ജ് പറഞ്ഞു.

Next Story

RELATED STORIES

Share it