Kerala

മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം:ഹോട്ടല്‍ ഉടമയ്ക്കും ജീവനക്കാര്‍ക്കും ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി പോലിസ്

റോയിയെക്കൂടാതെ ഹോട്ടല്‍ ജീവനക്കാരായ അനില്‍,വില്‍സണ്‍,മെല്‍വിന്‍,സിജുലാല്‍,വിഷ്ണുകുമാര്‍, എന്നിവര്‍ക്കാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്

മുന്‍ മിസ് കേരള അടക്കം മൂന്നു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവം:ഹോട്ടല്‍ ഉടമയ്ക്കും ജീവനക്കാര്‍ക്കും ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി പോലിസ്
X

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍,റണ്ണര്‍ അപ്പ് ആയ അഞ്ജന ഷാജന്‍,സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടല്‍ ഉടമ റോയിക്കും അഞ്ചു ജീവനക്കാര്‍ക്കും ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി ഉത്തരവിനെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പോലീസ് ഒരുങ്ങുന്നു.റോയിയെക്കൂടാതെ ഹോട്ടല്‍ ജീവനക്കാരായ അനില്‍,വില്‍സണ്‍,മെല്‍വിന്‍,സിജുലാല്‍,വിഷ്ണുകുമാര്‍, എന്നിവര്‍ക്കാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്.

അന്‍സി കബീര്‍, അഞ്ജന ഷാജന്‍,സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവര്‍ സഞ്ചരിച്ച കാര്‍ ഈ മാസം ഒന്നിന് അര്‍ധരാത്രിയോടെയാണ് എറണകുളം വൈറ്റില ചക്കരപറമ്പിനു സമീപം അപടത്തില്‍പ്പെട്ടത്.ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ മറിയുകയായിരുന്നുഅന്‍സിയും അഞ്ജനയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ആഷിഖ് ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെ പിന്നീട് മരിച്ചു.കാര്‍ ഓടിച്ചിരുന്ന തൃശ്ശൂര്‍, മാള, കോട്ടമുറി സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍(25) നെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നു വാഹനമോടിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലിസ് പറഞ്ഞിരുന്നു.

റോയിയുടെ ഹോട്ടലില്‍ ഡിജെ പാര്‍ട്ടി നടന്നിരുന്നുവെന്നും ഇവിടെ നിന്നും മടങ്ങവെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടതെന്നുമാണ് പോലിസിന് ലഭിച്ച വിവരം. ഇവരുടെ കാറിനൊപ്പം ഹോട്ടലില്‍ നിന്നും പുറപ്പെട്ട മറ്റൊരു കാര്‍ അന്‍സി കബീര്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടര്‍ന്നുവെന്നും കാര്‍ അപകടത്തില്‍പ്പെട്ടതോടെ പിന്തുടര്‍ന്ന് കാറിന്റെഡ്രൈവര്‍ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചിരുന്നതായും പോലിസ് കണ്ടെത്തിയിരുന്നു.തുടര്‍ന്ന് പോലിസ് ഹോട്ടലില്‍ പരിശോധന നടത്തി സിസിടിവി കാമറയുടെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തുവെങ്കിലും ഇതില്‍ പാര്‍ടി ഹാളിലെ ദൃശ്യങ്ങള്‍ ഇല്ലായിരുന്നു.

തുടര്‍ന്ന് ഉടമ റോയിയെ പോലീസ് നോട്ടീസ് നല്‍കി വിളിച്ചു വരുത്തി ചോദ്യം ചെയ്തുവെങ്കിലും ഒരു ഡിവിആര്‍ മാത്രമാണ് റോയി ഹാജരാക്കിയത്. മറ്റേ ഡിവിആര്‍ നശിപ്പിച്ചതായി പോലിസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ പോലിസ് റോയിക്കും അഞ്ചു ജീവനക്കാര്‍ക്കുമെതിരെ തെളിവു നശിപ്പിക്കല്‍ കുറ്റം ചുമത്തി ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.ഒരു ഡിവിആര്‍ റോയിയുടെ നിര്‍ദ്ദേശ പ്രകാരം ജീവനക്കാര്‍ കായലില്‍ എറിഞ്ഞുകളഞ്ഞുവെന്നാണ് പോലിസ് കണ്ടെത്തല്‍.റോയിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പോലിസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നത്.

രക്ത സമ്മര്‍ദ്ദത്തിലും ഇസിജിയിലും വ്യതിയാനം കണ്ടതോടെ റോയിയെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നതിനാല്‍ അറസ്റ്റിലായ ജീവനക്കാരെ മാത്രമാണ് പോലിസ് കോടതിയില്‍ ഹാജരാക്കിയത്.മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തിയാണ് റോയിയുടെ മൊഴി രേഖപ്പെടുത്തിയത്.തുടര്‍ന്ന് പോലിസിന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഔഡി കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചനും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.ഇതില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.സഭവത്തില്‍ വിപുലമായ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച അന്‍സി കബീറിന്റെ കുടുംബം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it