Kerala

കാട്ടു തീ: വയനാട്ടില്‍ ചാമ്പലായത് 119.7 ഹെക്ടര്‍ വനം; മഴക്കാടിന്റെ കണക്കില്ല

മുന്‍കാലങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ കാട്ടുതീ ബാധ കുറവാണെന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ അവകാശവാദം.

കാട്ടു തീ: വയനാട്ടില്‍ ചാമ്പലായത് 119.7 ഹെക്ടര്‍ വനം; മഴക്കാടിന്റെ കണക്കില്ല
X

കല്‍പറ്റ: കാട്ടു തീയില്‍ വയനാട്ടില്‍ 120 ഹെക്ടറോളം വനങ്ങള്‍ കത്തിനശിച്ചതായി ജില്ലാ ഭരണകൂടം. വയനാട് വന്യജീവി സങ്കേതത്തില്‍ 17 സംഭവങ്ങളിലായി 51.1 ഹെക്ടറും സൗത്ത് വയനാട് ഡിവിഷനില്‍ 14 ഇടങ്ങളിലായി 62 ഹെക്ടറും അഗ്‌നിക്കിരയായി. നോര്‍ത്ത് വയനാട് ഡിവിഷനില്‍ അഞ്ചിടങ്ങളിലായി 6.6 ഹെക്ടറാണു കത്തിനശിച്ചത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ കാട്ടുതീ ബാധ കുറവാണെന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ അവകാശവാദം. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ കത്തിനശിച്ച മഴക്കാടുകളടക്കമുള്ളവയുടെ കണക്ക് പുറത്തുവിട്ടിട്ടില്ല. വന്‍ പാരിസ്ഥിതിക ദുരന്തത്തെക്കുറിച്ചും ജില്ലാ കലക്ടറടക്കമുള്ളവര്‍ മൗനത്തിലാണ്. ബന്ദിപ്പൂര്‍, മുതുമല ഭാഗങ്ങളില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുകയാണ്. ഇതു വയനാട്ടിലെത്തുന്നതു തടയാനാവശ്യമായ മുന്‍ കരുതലുകളെ കുറിച്ച് ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കാടിനു തീയിടുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു . ഇത്തരത്തില്‍ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം. അടിയന്തരഘട്ടങ്ങളില്‍ വ്യോമസേനയുടെ സഹായം തേടും. റോഡ് സൗകര്യമുള്ള പ്രദേശങ്ങളില്‍ വനംവകുപ്പിനെ സഹായിക്കാന്‍ അഗ്‌നിശമനസേന സജ്ജമാണ്. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫയര്‍ ജാക്കറ്റുകള്‍ വനംവകുപ്പിന് ലഭ്യമാക്കും. പ്രശ്‌നബാധിത മേഖലകളില്‍ ആവശ്യത്തിനു ജീവനക്കാരെ നിയോഗിച്ചതായും വന്യജീവി സങ്കേതത്തില്‍ വോളന്റിയര്‍മാരുടെ സഹായം തേടുമെന്നും വനംവന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വന്യജീവികള്‍ നാട്ടിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടാവുന്ന പ്രദേശങ്ങളില്‍ പോലിസ് നിരീക്ഷണം ശക്തിപ്പെടുത്തും. കുറിച്യാട് റേഞ്ചില്‍ കാടിനു തീപ്പിടിച്ചതുമായി ബന്ധപ്പെട്ട് വനംവകുപ്പ് കേസെടുത്ത് പോലിസിന് കൈമാറി. വരും ദിനങ്ങളില്‍ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ വന്യജീവികള്‍ കൂട്ടമായി കാടിറങ്ങാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.




Next Story

RELATED STORIES

Share it