Kerala

പ്രളയ ഫണ്ട്: കുപ്രചാരണം തള്ളണം; സംശയങ്ങളുണ്ടെങ്കില്‍ മറുപടി നല്‍കാന്‍ തയ്യാറെന്നും മന്ത്രി

പ്രളയ ഫണ്ട്: കുപ്രചാരണം തള്ളണം; സംശയങ്ങളുണ്ടെങ്കില്‍ മറുപടി നല്‍കാന്‍ തയ്യാറെന്നും മന്ത്രി
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്നു ജനങ്ങളെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് ചിലര്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്തരം കുപ്രചാരണങ്ങളില്‍ വഞ്ചിതരാവരുതെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നതിനാലാണ് വിശദീകരണവുമായി മന്ത്രി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ കമന്റ് ചെയ്‌തോളൂ, മറുപടി പറയാന്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ദുരിതാശ്വാസ നിധിയിലേക്കുള്ള പണം മന്ത്രിമാരുടെ വിദേശയാത്രക്കും ധൂര്‍ത്തിനും ദുര്‍വിനിയോഗം ചെയ്യുന്നുവെന്നാണ് പ്രചാരണം. എന്നാല്‍ വിദേശയാത്രയും വാഹനങ്ങള്‍ വാങ്ങാനുമെല്ലാം ബജറ്റില്‍ പ്രത്യേകം പണമുണ്ടെന്നും അതും ഇതും കൂട്ടിക്കുഴയ്‌ക്കേണ്ടെന്നും അത് ധൂര്‍ത്താണോ എന്നുള്ളത് വേറെ ചര്‍ച്ച ചെയ്യേണ്ടതാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണം ദുരിതാശ്വാസത്തിനല്ലാതെ മറ്റ് കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനാവില്ല. ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ഘടകങ്ങളുണ്ട്. ഒന്ന് ബജറ്റില്‍ നിന്നു സര്‍ക്കാര്‍ നല്‍കുന്ന തുക, രണ്ടു ജനങ്ങള്‍ നല്‍കുന്ന സംഭാവനകള്‍. ജനങ്ങള്‍ നല്‍കിയ അഭൂതപൂര്‍വമായ സംഭാവനയാണ് കഴിഞ്ഞ പ്രളയാനുഭവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതകളില്‍ ഒന്ന്. 4106 കോടി രൂപയാണ്(20.07.2019 വരെ) പ്രളയ ദുരിതാശ്വാസത്തിലേക്ക് അവര്‍ സംഭാവനയായി നല്‍കിയത്. പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി ലഭിച്ച തുക സാധാരണഗതിയിലുള്ള സര്‍ക്കാരിന്റെ വേയ്‌സ് ആന്റ് മീന്‍സിനുപോലും താല്‍ക്കാലികമായി ഉപയോഗപ്പെടുത്തരുതെന്ന ശാഠ്യമുള്ളതിനാല്‍ കരള സര്‍ക്കാര്‍ ഒരു പ്രത്യേക തീരുമാനമെടുത്തു. ആ തീരുമാനപ്രകാരം തുക തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ചെക്ക്, ഡ്രാഫ്റ്റ്, ഇലക്‌ട്രോണിക് പേയ്‌മെന്റുകള്‍, യുപിഐ/ക്യുആര്‍/വിപിഎ തുടങ്ങിയവ വഴി ട്രാന്‍സ്ഫര്‍ ചെയ്യുന്ന തുക നേരെ ഈ അക്കൗണ്ടുകളിലേക്കാണ് പോവുന്നത്. ഇതിന് ഏക അപവാദം ജീവനക്കാരില്‍ നിന്നു സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുകയാണ്. അതുമാത്രം ട്രഷറിയില്‍ പ്രത്യക അക്കൗണ്ടായി സൂക്ഷിച്ചിരിക്കുകയാണ്.

ഫിനാന്‍സ് സെക്രട്ടറിയുടെ പേരിലാണ് ബാങ്കുകളിലുള്ള ദുരിതാശ്വാസ നിധി അക്കൗണ്ടുകള്‍. സാധാരണ ദുരിതാശ്വാസ നിധിയില്‍ എന്നപോലെ മുഖ്യമന്ത്രി അനുവദിക്കുന്ന അടിയന്തിര ദുരിതാശ്വാസത്തിനു പോലും പരിധിയുണ്ട്. 3 ലക്ഷം രൂപ, ഇതില്‍ കൂടുതല്‍ തുക ഏതെങ്കിലും ആവശ്യത്തിനോ പ്രദേശത്തിനോ വേണ്ടി ചെലവഴിക്കണമെങ്കില്‍ കാബിനറ്റ് തീരുമാനം വേണം. ഇത് റവന്യൂ വകുപ്പ് ഒരു ഉത്തരവായി ഇറക്കണം. ഇതിന്റെയടിസ്ഥാനത്തില്‍ ഫിനാന്‍സ് സെക്രട്ടറി കലക്ടര്‍മാര്‍ക്കോ ബന്ധപ്പെട്ട വ്യക്തികള്‍ക്കോ ബാങ്ക് വഴി പണം കൈമാറണം. ദുരിതാശ്വാസ നിധിയില്‍ നിന്നു ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും കൃത്യമായ രേഖകള്‍ ഉണ്ട്. ഇത് സിഎജി ഓഡിറ്റിന് വിധേയമാണ്. അപ്പോഴാണ് ചിലര്‍ വലിയ ഒരു ചോദ്യം ഉന്നയിക്കുന്നത്, മരിച്ചുപോയ എംഎല്‍എയുടെ കടം വീട്ടാന്‍ വേണ്ടി ഈ പണം ഉപയോഗിച്ചില്ലേ?. പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി ലഭിച്ച സംഭാവനകളില്‍ നിന്നു ഒരു പൈസ പോലും മറ്റൊരു കാര്യത്തിനും വിനിയോഗിച്ചിട്ടില്ല എന്ന് ധനമന്ത്രി എന്ന നിലയില്‍ ഖണ്ഡിതമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. തുടക്കത്തില്‍ തന്നെ പറഞ്ഞില്ലേ, എല്ലാവര്‍ഷവും ദുരിതാശ്വാസ നിധിയിലേക്ക് ബജറ്റില്‍നിന്നു പണം നീക്കി വയ്ക്കാറുണ്ട്. ഇതില്‍ നിന്നാണ് മാറ്റാവശ്യങ്ങള്‍ക്കായി പണം നല്‍കുന്നത്. പ്രളയ ദുരിതാശ്വാസ നിധി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ല എന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ഇത് പ്രത്യക അക്കൗണ്ടുകളില്‍ സൂക്ഷിച്ചിട്ടുള്ളത്.


വേറൊരു വിരുതന്‍ ആര്‍ടിഐ പ്രകാരം എടുത്ത വിവരവുമായിട്ടാണ് അപവാദത്തിന് ഇറങ്ങിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കിട്ടിയ പണം ബാങ്കുകളില്‍ ഫിക്‌സ്ഡ് ഡെപോസിറ്റ് ഇട്ടിരിക്കുന്നു എന്നാണ് പ്രചാരണം. പിന്നെ എന്തായിട്ടു ഇടണം? സേവിങ്‌സ് അക്കൌണ്ടിലോ? ദുരിതാശ്വാസ നിധിയില്‍ നിന്നു പണം ചെലാവാക്കുന്നതിനെ കുറിച്ച് ചില സമയബന്ധിത കാഴ്ചപ്പാടുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട് 20.07.2019 വരെ 2041 കോടി രൂപ വിവിധ ചെലവുകള്‍ക്കയി അനുവദിച്ചിട്ടുണ്ട്. ബാക്കി തുകയെല്ലാം മിച്ചമാണെന്നല്ല അര്‍ത്ഥം. വീട് നിര്‍മാണത്തിനുള്ള തുകയില്‍ ഗണ്യമായ ഒരു ഭാഗം പണി പൂര്‍ത്തിയാക്കുന്നത് അനുസരിച്ച് ഇനിയും നല്‍കേണ്ടതാണ്. കുടുംബശ്രീ വഴിയുള്ള പലിശരഹിത വായ്പ, കൃഷിക്കാരുടെയും സംരംഭകരുടെയും പലിശ സബ്‌സിഡി, റോഡുകളുടെയും മറ്റും അറ്റകുറ്റപ്പണി ഇവയുടെ എല്ലാം പണം ഇനിയും മാസങ്ങള്‍ കഴിഞ്ഞേ നല്‍കേണ്ടി വരൂ. അത് കണക്കിലാക്കി അവയെ 3 മാസം, 6 മാസം, 1 വര്‍ഷം തുടങ്ങിയ കാലയളവുകളില്‍ ഫിക്‌സ്ഡ് ഡെപോസിറ്റ് ആയിടും. സേവിങ്‌സ് അക്കൗണ്ടില്‍ 3-3.5 ശതമാനം പലിശയേ കിട്ടൂ. ഫിക്‌സ്ഡ് ഡെപ്പോസിറ്റില്‍ 7-8 ശതമാനം പലിശ കിട്ടും. ഇതെടുത്ത്, പൊക്കിപ്പിടിച്ചിട്ടാണ് സര്‍ക്കാരിലേക്ക് പലിശ മേടിക്കാന്‍ ഫിക്‌സ്ഡ് ഡെപോസിറ്റ് ഇട്ടിരിക്കുന്നു എന്ന് പ്രചാരണം. ദുരിതാശ്വാനിധിയുടെ പലിശ പോലും സര്‍ക്കാരിലേക്കല്ല, ദുരിതാശ്വാസനിധിയിലേക്കാണ്.

ഒരു പ്രളയത്തിന്റെ ദുരിതങ്ങള്‍ പരിഹരിച്ച് തീരും മുമ്പ് മറ്റൊന്നു കൂടി നമ്മള്‍ അഭിമുഖീകരിക്കുകയാണ്. കഴിഞ്ഞ തവണത്തെതു പോലെ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ സര്‍ക്കാരിനുണ്ടാവണം, പണം കൊണ്ട് മാത്രമല്ല, സാധന സാമഗ്രികളായിട്ടും ദുരിതാശ്വാസ സഹായം എത്തിക്കാം. അങ്ങനെ വേണ്ട സാധനങ്ങള്‍ എന്ത് എന്ന് ഓരോ പ്രദേശത്തെയും ദുരിതാശ്വാസ ക്യാംപ് അധികൃതര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇവ സമാഹരിച്ച് ദുരിത മേഖലയിലെ അധികൃതര്‍ക്ക് എത്തിക്കുന്നതിന് ഒട്ടേറെ സന്നദ്ധ സംഘടനകളും തദ്ദേശ സ്ഥാപനങ്ങളും മുന്നിട്ടിറങ്ങിയിട്ടുണ്ട്. അങ്ങനെ നമ്മള്‍ എല്ലാവരും ഒത്തുപിടിക്കണം. അപ്പോഴാണ് ചിലര്‍ അപവാദ പ്രചാരണവുമായി ഇറങ്ങിയിട്ടുള്ളത്. സംഘപരിവാറിന്റെ മനസ്സ് കേരളത്തിന്റെ മുഖ്യധാരയില്‍നിന്നു എത്രയോ അന്യമാണ് എന്നതാണ് ഇത് തെളിയിക്കുന്നത്. ഒന്നു മനസ്സിലാക്കുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി പോലെ തന്നെ അംഗീകൃതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയും, കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും. കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ കുറിച്ച് ആര്‍ക്കെങ്കിലും ഇനിയും എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ കമന്റ് ചെയ്‌തോളൂ, മറുപടി പറയാന്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.



Next Story

RELATED STORIES

Share it