Kerala

കര്‍ദിനാളിനെതിരെ വ്യാജ രേഖ : ഫാ.പോള്‍ തേലക്കാട്ടിനെ മൂന്നു മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തു

ഇന്ന് രാവിലെ 11 ഓടെയാണ് ആലുവ ഡിവൈഎസ്പി മുമ്പാകെ് ഫാ.പോള്‍ തേലക്കാട്ടില്‍ മൊഴി നല്‍കാന്‍ ഹാജരായത്. ഇദ്ദേഹത്തിനൊപ്പം എറണാകുളം-അങ്കമാലി അതിരൂപത വൈദിക സമിതി സെക്രട്ടഫി ഫാ.കുര്യാക്കോസ് മുണ്ടാടന്‍.പ്രൊക്യുറേറ്റര്‍ സെബാസ്റ്റ്യന്‍ മാണിക്കനത്ത്,വൈസ് ചാന്‍സിലര്‍ ബിജു പെരുമായന്‍,ഫാ.അഗസ്റ്റിന്‍ വട്ടോലി എന്നിവരും ഉണ്ടായിരുന്നു

കര്‍ദിനാളിനെതിരെ വ്യാജ രേഖ : ഫാ.പോള്‍ തേലക്കാട്ടിനെ മൂന്നു മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തു
X

കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖ ചമച്ചെന്ന കേസില്‍ സത്യദീപം ഇംഗ്ലീഷ് വിഭാഗം ചീഫ് എഡിറ്ററും സീറോ മലബാര്‍ സഭ മുന്‍ വക്താവുമായ ഫാ.പോള്‍ തേലക്കാട്ടിനെ അന്വേഷണ സംഘം മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തു.ഇന്ന് രാവിലെ 11 ഓടെയാണ് ആലുവ ഡിവൈഎസ്പി മുമ്പാകെ ഫാ.പോള്‍ തേലക്കാട്ടില്‍ ഹാജരായത്. തുടര്‍ന്ന് അദ്ദേഹത്തെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തു.കര്‍ദിനാളിനെതിരെയുള്ള വ്യജ രേഖയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച് ഫാ.പോള്‍ തേലക്കാട്ട് അന്വേഷണ സംഘത്തിനോട്് വെളിപ്പെടുത്തിയതായാണ് വിവരം. തനിക്ക് രേഖകള്‍ എങ്ങനെ ലഭിച്ചുവെന്നതടക്കമുള്ള കാര്യങ്ങള്‍ ഫാ.പോള്‍ തേലക്കാട്ട് അന്വേഷണ സംഘത്തിനോട് പറഞ്ഞു.ഇതു കൂടാതെ മറ്റു ചില രേഖകളും ഫാ. പോള്‍ തേലക്കാട്ട് അന്വേഷണ സംഘത്തിന് കൈമാറിയെന്നാണ് വിവരം.ഫാ.പോള്‍ തേലക്കാടിനൊപ്പം എറണാകുളം-അങ്കമാലി അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍.പ്രൊക്യുറേറ്റര്‍ സെബാസ്റ്റ്യന്‍ മാണിയ്ക്കത്താന്‍,വൈസ് ചാന്‍സിലര്‍ ബിജു പെരുമായന്‍,ഫാ.അഗസ്റ്റിന്‍ വട്ടോലി എന്നിവരുമുണ്ടായിരുന്നു.

ഫാ.പോള്‍ തേലക്കാട്ടിനെ ഇത്തരത്തില്‍ ഒരു നടപടിയിലേക്ക് തള്ളിവിട്ടതിനു പകരം വിഷയത്തില്‍ സഭാ നേതൃത്വം ആഭ്യന്തര തലത്തിലുള്ള അന്വേഷണമായിരുന്നു ആദ്യം നടത്തേണ്ടിയിരുന്നതെന്ന് വൈദിക സമിതി സെക്രട്ടറി ഫാ,കുര്യാക്കോസ് മുണ്ടാടന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അദ്ദേഹം ഇത്തരത്തില്‍ ഒരു വ്യാജ രേഖ ചമയ്ക്കാന്‍ കൂട്ടു നില്‍ക്കുമെന്ന് പൊതുസമൂഹമോ വൈദികരോ വിശ്വസിക്കുന്നില്ല.അദ്ദേഹത്തിന് കിട്ടിയ രേഖയുടെ ആധികാരികത പരിശോധിക്കാന്‍ രഹസ്യമായിട്ടാണ് തന്റെ മേലധികാരികള്‍ക്ക് കൈമാറിയത്.അല്ലാതെ അദ്ദേഹം അത് പരസ്യപെടുത്തുകയോ ഒന്നും ചെയ്തിരുന്നില്ല. ഈ സാഹചര്യത്തില്‍ ഫാ.പോള്‍ തേലക്കാട്ടിനെ രഹസ്യമായി വിളിച്ചു രേഖയുടെ വിവരം സംബന്ധിച്ച് ചോദിക്കുകയായിരുന്നു സഭ നേതൃത്വം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അതിന് സഭാ അധ്യക്ഷനോ മെത്രാന്‍ സിനഡോ തയാറായില്ലെന്നു മാത്രമല്ല പോലിസില്‍ പരാതി നല്‍കുകയാണ് ചെയ്തത്.ഇത് വൈദികര്‍ക്കിടയില്‍ പോലും വിഷമമുണ്ടാക്കിയെന്നും ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.ഫാ.പോള്‍ തേലക്കാട്ടില്‍ സഭയിലെ മുതിര്‍ന്ന വൈദികനാണ.് നിരവധി പദവികള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ്.അദ്ദേഹത്തെ ഇത്തരത്തിലൊരു നടപടിയിലേക്ക് വലിച്ചിഴയ്ക്കരുതായിരുന്നു. പോലിസില്‍ പരാതി നല്‍കിയതിനു ശേഷവും അദ്ദേഹത്തോട് യാതൊരുവിധ വിവരവും ചോദിക്കാന്‍ സഭാ നേതൃത്വം തയാറായില്ലെന്നും ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.

മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ എറണാകുളത്ത് സ്വകാര്യ ബാങ്കിന്റെ പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ട് രേഖ സൃഷ്ടിച്ചതിനെതിരെ മെത്രാന്‍ സിനഡിന്റെ നിര്‍ദേശ പ്രകാരം ഫാ.ജോബി മാപ്രക്കാവിലാണ് പോലിസില്‍ പരാതി നല്‍കിയത് ഇതേ തുടര്‍ന്ന് ഫാ.പോള്‍ തേലക്കാട്ടില്‍, എറണാകുളം-അങ്കമാലി അതിരുപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ക്കെതിരെ പോലിസ് എഫ് ഐ ആര്‍ രജിസറ്റര്‍ ചെയ്തിരുന്നു.എന്നാല്‍ തനിക്ക് കിട്ടിയ രേഖ താന്‍ മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറുക മാത്രമാണ് ചെയ്തതെന്നായിരുന്നു ഫാ.പോള്‍ തേലക്കാട്ടിലിന്റെ വിശദീകരണം. രേഖയുടെ ആധികാരികത പരിശോധിക്കുന്നതിനായിട്ടാണ് താന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇത് കൈമാറിയതെന്നായിരുന്നു മാര്‍ ജേക്കബ് മനത്തോടത്തിന്റെ വിശദീകരണം.തുടര്‍ന്ന് കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് മാര്‍ ജേക്കബ് മനത്തോടത്തും ഫാ.പോള്‍ തേലക്കാട്ടും ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അന്വേഷണം തുടരാനും ഇരുവരും സഹകരിക്കണമെന്നുമായിരുന്നു കോടതി നിര്‍ദേശിച്ചത്.ഒപ്പം ഇവരുവരെയും അനാവശ്യമായി ശല്യം ചെയ്യരുതെന്ന് പോലിസിനോടും കോടതി നിര്‍ദേശിച്ചിരുന്നു.

Next Story

RELATED STORIES

Share it