Kerala

'പരീക്ഷ വരുന്നൂ, സ്‌കൂളില്‍പോയി സമയം കളയരുത്';യുട്യൂബര്‍ക്കെതിരേ പരാതിയുമായി വിദ്യാഭ്യാസ വകുപ്പ്

പരീക്ഷ വരുന്നൂ, സ്‌കൂളില്‍പോയി സമയം കളയരുത്;യുട്യൂബര്‍ക്കെതിരേ പരാതിയുമായി വിദ്യാഭ്യാസ വകുപ്പ്
X

പത്തനംതിട്ട: പരീക്ഷ അടുത്തുവരുന്നതിനാല്‍ ഇനി സ്‌കൂളില്‍ പോകേണ്ടെന്ന് ഹയര്‍സെക്കന്‍ഡറി കുട്ടികളോട് ആഹ്വാനം ചെയ്ത യുട്യൂബറുടെ പേരില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പോലിസില്‍ പരാതി നല്‍കി. പത്തനംതിട്ട ജില്ലാ പോലിസ് മേധാവിക്ക് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറാണ് പരാതി നല്‍കിയത്. എഡ്യൂപോര്‍ട്ട് എന്ന യുട്യൂബ് ചാനലിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന വീഡിയോ കുട്ടികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഇക്കാര്യത്തില്‍ ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പരീക്ഷയെഴുതാന്‍ മതിയായ ഹാജര്‍ നിര്‍ബന്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. 'ഇനി വീട്ടിലിരുന്ന് പഠിക്കാം' എന്ന തലക്കെട്ടില്‍ 13 ദിവസം മുമ്പാണ് വീഡിയോ വന്നത്.

മാര്‍ച്ചില്‍ പരീക്ഷ വരുന്നതിനാല്‍ ഇനി സ്‌കൂളില്‍ പോയി സമയം പാഴാക്കരുതെന്നായിരുന്നു വീഡിയോയിലൂടെയുള്ള ആഹ്വാനം. വിദ്യാഭ്യാസ പക്രിയയെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നതരത്തിലുള്ള വീഡിയോവന്നത് എഡ്യൂപോര്‍ട്ട് എന്ന യുട്യൂബ് ചാനലിലാണ്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളോടാണ് അവതാരകന്റെ ഉപദേശം. കുട്ടികളെ വഴിതെറ്റിക്കുന്ന വീഡിയോയെക്കുറിച്ച് അധ്യാപകര്‍ക്കിടയില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.

സ്‌കൂളില്‍ പോകാതിരുന്നാല്‍ ഹാജര്‍ പ്രശ്നത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്നാണ് അവതാരകന്റെ വിശദീകരണം. ഹാജരില്ലാത്തതിന്റെ പേരില്‍ ഒരു സ്‌കൂളിലും കുട്ടികളെ പരീക്ഷയെഴുതിക്കാത്ത സംഭവം ഉണ്ടായിട്ടില്ലെന്നും ഇയാള്‍ പറയുന്നു. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ സ്‌കൂളില്‍ പോയാല്‍ പഠിക്കാനുള്ള സമയം നഷ്ടപ്പെടുമെന്നാണ് ഇയാളുടെ കണ്ടെത്തല്‍.




Next Story

RELATED STORIES

Share it