Kerala

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഉമാ തോമസ് യുഡിഎഫ്സ്ഥാനാര്‍ഥിയായേക്കും;നേതൃത്വമാണ് തീരുമാനിക്കുന്നതെന്ന് ഉമാ തോമസ്

തൃക്കാക്കരയില്‍ സീറ്റിനായി കോണ്‍ഗ്രസില്‍ തന്നെ നിരവധി പേര്‍ വടംവലി നടത്തിയതോടെ ഇതിനുള്ള പരിഹാരം കൂടിയായിട്ടാണ് ഒടുവില്‍ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ തന്നെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതെന്നാണ് വിവരം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഉമാ തോമസ് യുഡിഎഫ്സ്ഥാനാര്‍ഥിയായേക്കും;നേതൃത്വമാണ് തീരുമാനിക്കുന്നതെന്ന് ഉമാ തോമസ്
X

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് തന്നെ യുഡി എഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാക്കളുമായി ഇന്ന് പ്രതിപക്ഷ നേതാവ് അടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം.തൃക്കാക്കരയില്‍ സീറ്റിനായി കോണ്‍ഗ്രസില്‍ തന്നെ നിരവധി പേര്‍ വടംവലി നടത്തിയതോടെ ഇതിനുള്ള പരിഹാരം കൂടിയായിട്ടാണ് ഒടുവില്‍ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ തന്നെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതെന്നാണ് വിവരം.

പി ടി തോമസിനോടുള്ള മണ്ഡലത്തിന്റെ അനുകൂല വികാരവും ഭാര്യയായ ഉമാതോമസിന് സഹായമാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.പഴയകാല കെ എസ് യു പ്രവര്‍ത്തക കൂടിയാണ് ഉമാ തോമസ്. എറണാകുളം മഹാരാജാസില്‍ 1980-85 കാലയളവില്‍ പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ചു.82 ല്‍ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന്റെ പാനലില്‍ വനിതാ പ്രതിനിധിയായി വിജയിച്ചു.84 ല്‍ കെഎസ്‌യുവിന്റെ പാനലില്‍ വൈസ് ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.അന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്ന പി ടി തോമസിന്റെ ജീവിത സഖിയായി പില്‍ക്കാലത്ത് മാറി.

പി ടി തോമസ് അന്തരിച്ചതിനു ശേഷം ഏതാനും നാളുകള്‍ക്ക് മുമ്പ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എന്നിവര്‍ ഉമാ തോമസിനെ സന്ദര്‍ശിച്ച് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം ഇവര്‍ ഒദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് അടുത്തിടെ എറണാകുളത്ത് നടന്ന പ്രതിഷേധ പരിപാടിയില്‍ അപ്രതീക്ഷിതമായി ഉമാ തോമസ് പങ്കെടുത്തതോടെ ഉമാ തോമസ് തന്നെയായിരിക്കും സ്ഥാനാര്‍ഥിയെന്ന പ്രചരണം ശക്തമായിരുന്നു.

അപ്പോഴും ഇത് സംബന്ധിച്ച് ചോദ്യത്തില്‍ നിന്നും ഹൈക്കമാന്റാണ് എല്ലാം തീരുമാനിക്കുന്നതെന്നും താന്‍ പ്രോഗ്രാമില്‍ പങ്കെുത്തത് പി ടി തോമസിന്റെ നിലപാടിന്റെ ഭാഗമായിട്ടായിരുന്നുവെന്ന് പറഞ്ഞ് ഉമാ തോമസ് ഒഴിഞ്ഞുമാറുകയായിരുന്നു.ഇന്ന് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ചര്‍ച്ച നടക്കാനിരിക്കെ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും തീരുമാനം വന്നതിന് ശേഷം പ്രതികരിക്കാമെന്നുമാണ് ഉമാ തോമസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.പി ടി തോമസ് അടിയുറച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ വീട്ടില്‍ തന്നെയാണ് തങ്ങള്‍ 25 വര്‍ഷത്തോളമായി താമസിക്കുന്നത്.ഇവിടെ തനിക്ക് പരിചിതമാണ്. പി ടി തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനും താന്‍ ഇറങ്ങിയിരുന്നുവെന്നും ഉമാ തോമസ് പറഞ്ഞു.

Next Story

RELATED STORIES

Share it