Kerala

മാരക രാസലഹരിമരുന്നുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

ഇടപ്പള്ളി ,എയിംസില്‍ ചക്കുംകല്‍ വീട്ടില്‍ ഷാരോണ്‍ (24), പോണേക്കര കൂടാനപ്പറമ്പ് റോഡ് കവലക്കല്‍ വീട്ടില്‍ ജോണ്‍ ജോസഫ് (25) എന്നിവരാണ് പാലാരിവട്ടം ഒബ്‌റോണ്‍മാള്‍ പരിസരത്തു വച്ച് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പോലിസിന്റെ പിടിയിലായത്

മാരക രാസലഹരിമരുന്നുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍
X

കൊച്ചി: മാരക രാസലഹരിമരുന്നായ എംഡിഎ യുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍.കൊച്ചിയില്‍ വില്‍പനക്കായി കൊണ്ടുവന്ന 2.2ഗ്രാം എംഡിഎയുമായി ഇടപ്പള്ളി ,എയിംസില്‍ ചക്കുംകല്‍ വീട്ടില്‍ ഷാരോണ്‍ (24), പോണേക്കര കൂടാനപ്പറമ്പ് റോഡ് കവലക്കല്‍ വീട്ടില്‍ ജോണ്‍ ജോസഫ് (25) എന്നിവരാണ് പാലാരിവട്ടം ഒബ്‌റോണ്‍മാള്‍ പരിസരത്തു വച്ച് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പോലിസിന്റെ പിടിയിലായത്. പ്രതികള്‍ ബാംഗ്ലൂരില്‍ നിന്നും ഇടനിലക്കാര്‍ വഴി കുറഞ്ഞ വിലയ്ക്ക് ലഹരി വസ്തുക്കള്‍ വാങ്ങി ഉയര്‍ന്ന വിലയ്ക്ക് പാലാരിവട്ടം, വൈറ്റില ഭാഗങ്ങളിലുള്ള യുവാക്കള്‍ക്ക് വില്‍പ്പന നടത്തി ആര്‍ഭാട ജീവിതം നയിച്ചു വരികയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

അമിത ഉപയോഗമൂലം മരണത്തിനു കാരണമായേക്കാവുന്ന ഈ മയക്കുമരുന്ന് യുവാക്കള്‍ക്കിടയില്‍ എം എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്.റേവ് പാര്‍ട്ടികള്‍ക്കും മറ്റും ഉപയോഗിച്ചു വരുന്ന ഈ രാസലഹരി മെട്രോ നഗരങ്ങളിലായിരുന്നു കൂടുതലായി കണ്ടുവന്നിരുന്നത്.എന്നാല്‍ ഇപ്പോള്‍ കൊച്ചി പോലുള്ള കേരളത്തിലെ നഗരങ്ങളിലും യുവാക്കള്‍ക്കിടയില്‍ ഇത് ഹരമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പോലിസ് പറഞ്ഞു.കൊച്ചി സിറ്റി കമ്മീഷണര്‍ നാഗരാജു ന് ലഭിച്ച രഹസ്യവിവരത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോങ്കറെ യുടെ നിര്‍ദ്ദേശാനുസരണം നാര്‍ക്കോട്ടിക് അസി.കമ്മീഷണര്‍ അബ്ദുള്‍സലാം,ഡാന്‍സാഫ് എസ് ഐ ജോസഫ് സാജന്‍, പാലാരിവട്ടം എസ് ഐ അനില്‍കുമാര്‍ ഡാന്‍സാഫിലെ പോലീസുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

മാരകമായ ലഹരി വസ്തുക്കള്‍ കൊച്ചി നഗരത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യുന്നതിന് കര്‍ശനമായ നടപടികളാണ് സിറ്റി പൊലിസ് കമ്മീഷണര്‍ നടപ്പിലാക്കി വരുന്നത്. യുവാക്കളുടെയും, വിദ്യാര്‍ഥികളുടെയും ഭാവി തകര്‍ക്കുന്ന ലഹരി മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാല്‍ 9995966666 എന്ന നമ്പറില്‍ വാട്‌സ് ആപ്പ് ഫോര്‍മാറ്റിലുള്ള യോദ്ധാവ് ആപ്പിലേയ്ക്ക് വീഡിയോ ആയോ, ഓഡിയോ ആയോ വിവരങ്ങള്‍ അയക്കാവുന്നതാണ്. വിവരം നല്‍കിയത് ആരാണെന്ന് ഇതില്‍ അറിയാന്‍ സാധിക്കില്ല, കൂടാതെ 9497980430 എന്ന നമ്പറിലും വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.വിവരം അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് കമ്മീഷണര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it