Kerala

എറണാകുളം- അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാട്; കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും ഉത്തരവിട്ടു

ഭൂമിയിടപാട് വിഷയത്തില്‍ പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസിന്റെ പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി,ഫാ.ജോഷി പുതുവ,ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ കഴിഞ്ഞ ദിവസം തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതിയും ഉത്തരവിട്ടിരുന്നു.

എറണാകുളം- അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാട്; കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും ഉത്തരവിട്ടു
X

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവാദമായ ഭൂമി വില്‍പന കേസില്‍ ക്രമക്കേടു ആരോപിച്ചു സമര്‍പ്പിച്ച പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി,അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുണ്ടായിരന്ന ഫാ. ജോഷി പുതുവ എന്നിവരടക്കം 26 പേരെ പ്രതിയാക്കി കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികള്‍ ചേര്‍ന്നു രൂപീകരിച്ച ആര്‍ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി(എഎംടി) പ്രവര്‍ത്തകനായ അങ്കമാലി സ്വദേശി പാപ്പച്ചന്‍ സമര്‍പ്പിച്ച പരാതിയിലാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി എറണാകുളം സെന്‍ട്രല്‍ പോലീസിന് നിര്‍ദേശം നല്‍കിയത്.മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് കേസിലെ ഒന്നാം പ്രതി.ഫാ. ജോഷി പുതുവയാണ് രണ്ടാം പ്രതി.ഇടനിലക്കാരന്‍ സാജു വര്‍ഗീസ്, അജാസ്, കബീര്‍, ഷെഫീഖ് മുഹമ്മദ് അലി, സല്‍മത്ത്, ഫൈസല്‍, ബിന്ദു, റൂഫസ് ,സുദര്‍ശന ഭായി ,മുഹമ്മദ്, സിയാദ്, നൗഷാദ്, ബഷീര്‍, സൗദ, ഷെമീര്‍, ജോണ്‍ മാത്യു, സാജന്‍ എന്നിവരും മലപ്പുറം സ്വദേശി ഗിരീഷ്, തിരുവനന്തപുരം സ്വദേശി ദമാന്‍, കൊല്ലം സ്വദേശികളായ ഹരികൃഷ്ണന്‍, ആശാ തോമസ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

അതിരൂപതയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് തുങ്ങുന്നതിനുള്ള ആശയം മുന്‍കാല ആര്‍ച് ബിഷപുമാര്‍ തള്ളിക്കളഞ്ഞതാണ് എന്നാല്‍ ഇപ്പോഴത്തെ ആര്‍ച്ച് ബിഷപിന്റെ നേതൃത്വത്തില്‍ അത് വീണ്ടും പൊടിതട്ടിയെടുത്ത് പുതിയ ന്യായവാദങ്ങള്‍ നിരത്തി മെഡിക്കല്‍ കോളജ് തുടങ്ങാന്‍ തീരുമാനമെടുപ്പിച്ചു. ഇതിനു ശേഷം കാലടി മറ്റൂര്‍ എന്ന സ്ഥലത്ത് 23 ഏക്കര്‍ വാങ്ങി. ഇതിനായി 58 കോടി രൂപ വായ്പ എടുത്തു.സ്ഥലം വാങ്ങാന്‍ അതിരൂപതയുടെ കൈവശമൂണ്ടായിരുന്നു നാലു കോടി ആദ്യം കൊടുത്തു.അതിനു ശേഷവും 58 കോടി വായ്പ എടുത്തു.കൊടുക്കാനുണ്ടായിരുന്ന 54 കോടി കൊടുത്തു.ബാക്കി നാലു കോടി എവിടെപോയെന്ന് കണക്കില്ലെന്നതാണ് ഹരജിക്കാരന്‍ ഉന്നയിക്കുന്ന ഒന്നാമത്തെ ആരോപണം.വായ്പ എടുത്തതിനെ തുടര്‍ന്ന് അതിരൂപത വലിയ സാമ്പത്തിക ബാധ്യതയിലായി ആറു കോടി രൂപ പ്രതിവര്‍ഷം പലിശമാത്രമായി അടയക്കേണ്ടസാഹചര്യമായി.തുടര്‍ന്ന് ഈ കടം വീട്ടാന്‍ അതിരൂപതയക്ക് മറ്റു സ്ഥലങ്ങളിലുണ്ടായിരുന്ന ഭൂമി വില്‍ക്കാന്‍ തീരൂമാനിച്ചു.

തൃക്കാക്കര, കാക്കനാട്, മരട് അടക്കമുള്ള പ്രദേശങ്ങളിലെ ഭൂമി വിറ്റു.മൂന്ന് ഏക്കറോളം ഭുമിയാണ് വില്‍പന നടത്തിയത്.27 കോടിക്കാണ് വിറ്റത്. എന്നാല്‍ രൂപതയുടെ അക്കൗണ്ടില്‍ 9 കോടി മാത്രമെ വരവ് വെച്ചിട്ടുള്ളു.ബാക്കി 18 കോടി പിന്നാലെ വരുമെന്നായിരുന്നു അധികൃതരുടെ വിശദീകരണം.എന്നാല്‍ അത് ഇതുവരെ വന്നിട്ടില്ലെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നു.വിശ്വസിച്ച് കൈയേല്‍പ്പിച്ച ഭൂമി വിറ്റ്് പണം ദുരുപയോഗം ചെയ്തതിന് വിശ്വാസ വഞ്ചന,ചതി എന്നി വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നായിരുന്നു ആവശ്യം.ഈ ആവശ്യത്തില്‍ ന്യായമുണ്ടെന്ന് കണ്ടെത്തിയ കോടതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി,ഫാ. ജോഷി പുതുവ അടക്കം 26 പേരെ പ്രതിചേര്‍ത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ട് എറണാകുളം സെന്‍ട്രല്‍ പോലിസിന് അയച്ചു കൊടുത്തതായി വാദിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ. എന്‍ എ ഷെഫീഖ് പറഞ്ഞു.ഭൂമിയിടപാട് വിഷയത്തില്‍ പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസിന്റെ പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി,ഫാ.ജോഷി പുതുവ,ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ കഴിഞ്ഞ ദിവസം തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതിയും ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും ഉത്തരവിട്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it