Kerala

ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കുട്ടികളോട് സൗഹാര്‍ദപരമായി ഇടപഴകണം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ബാലാവകാശ കമ്മീഷന്‍

ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കുട്ടികളോട് സൗഹാര്‍ദപരമായി ഇടപഴകണം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ബാലാവകാശ കമ്മീഷന്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കുട്ടികളോട് സഹാനുഭൂതിയോടെയും സൗഹാര്‍ദപരമായും ഇടപഴകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. ഇത് ഉറപ്പുവരുത്താന്‍ വനിതാശിശു വികസന വകുപ്പ് സെക്രട്ടറിയും ഡയറക്ടറും ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ കെ വി മനോജ്കുമാറും അംഗം റെനി ആന്റണിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി. മാസത്തിലൊരിക്കല്‍ എല്ലാ നിര്‍ഭയ ഹോമുകളും വനിതാശിശു വികസന വകുപ്പ് സ്‌റ്റേറ്റ് കോ-ഓഡിനേറ്ററുടെ മേല്‍നോട്ടത്തില്‍ സന്ദര്‍ശിക്കണം. കുട്ടികളുമായി ആശയവിനിമയം നടത്തി കമ്മീഷന് റിപോര്‍ട്ട് നല്‍കണം.

നിര്‍ഭയ ഹോമുകളിലെ പ്രവര്‍ത്ത മാര്‍ഗരേഖ സംബന്ധിച്ച് മാതൃഭാഷയിലുളള കൈപ്പുസ്തകം എല്ലാ ഹോമുകളിലെ ജീവനക്കാര്‍ക്കും കുട്ടികള്‍ക്കും ലഭ്യമാക്കുകയും ഇതിന്റെ നടപ്പാക്കല്‍ വനിതാശിശു വികസന വകുപ്പ് സെക്രട്ടറിയും ഡയറക്ടറും സ്‌റ്റേറ്റ് കോഓര്‍ഡിനേറ്ററും ഉറപ്പുവരുത്തുകയും വേണം. അതിജീവിതര്‍ക്ക് ബുദ്ധിമുട്ടുകള്‍ എഴുതിയിടുന്നതിന് പെട്ടി സ്ഥാപിക്കണം. മാസത്തില്‍ രണ്ട് തവണ ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍മാര്‍ അവ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുന്നതിന് വനിതാശിശു വികസന വകുപ്പ് ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

കൊട്ടിയം അസ്സീസി വുമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോമില്‍ നിന്ന് മാര്‍ച്ച് 24ന് പെണ്‍കുട്ടികള്‍ പോയതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ സ്വമേധയാ നടപടി സ്വീകരിച്ചിരുന്നു. കേസിനാധാരമായ റിപ്പോര്‍ട്ടുകളെല്ലാം വിശദമായി പരിശോധിച്ച കമ്മീഷന്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് നിരീക്ഷിച്ചു. ഈ കാലയളവില്‍ സംസ്ഥാനത്തെ വിവിധ ഹോമുകള്‍ കമ്മീഷന്‍ സന്ദര്‍ശിച്ചു. വളരെ മികച്ച രീതിയില്‍ നടത്തുന്ന സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ചില ഹോമുകളെങ്കിലും കുട്ടികളുടെ പ്രായവും, മാനസിക, വൈകാരിക അവസ്ഥകളും പരിഗണിക്കാതെ അച്ചടക്ക പരിപാലന കേന്ദ്രങ്ങളായി മാറുന്നു എന്ന ആശങ്കയുടെ സാഹചര്യത്തിലാണ് കമ്മീഷന്‍ സ്വമേധയാ നടപടി സ്വീകരിച്ച് ഉത്തരവായത്.

Next Story

RELATED STORIES

Share it