Kerala

മാധ്യമപ്രവര്‍ത്തകന്റെ മരണം; വാഹനമോടിച്ചത് ശ്രീറാം വെങ്കട്ടരാമനെന്ന് ദൃക്‌സാക്ഷി

മാധ്യമപ്രവര്‍ത്തകന്റെ മരണം; വാഹനമോടിച്ചത്  ശ്രീറാം വെങ്കട്ടരാമനെന്ന് ദൃക്‌സാക്ഷി
X

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീര്‍(35) വാഹനാപകടത്തില്‍ മണരപ്പെടാനിടയാക്കി കാര്‍ ഓടിച്ചത് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ദൃക്‌സാക്ഷി. സമീപത്തെ ഓട്ടോ ഡ്രൈവര്‍ ഷഫീഖാണ് വാഹനമോടിച്ചത് പുരുഷനാണെന്നും കാറില്‍ നിന്ന് ഇറങ്ങിവരുന്നതും അപകടത്തില്‍പെട്ടയാളെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതും കണ്ടെന്ന് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. നേരത്തേ, താനല്ല സുഹൃത്താണ് വാഹനമോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പോലിസിനു മൊഴി നല്‍കിയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. സംഭവസമയം വാഹനത്തിലുണ്ടായിരുന്ന മരപ്പാലം സ്വദേശിനി വഫാ ഫിറോസിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ ആദ്യം വിട്ടയച്ച പോലിസ് മാധ്യമപ്രവര്‍ത്തകരുടെ ആവശ്യത്തെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്നും ആരോപണമുണ്ട്.


അതേസമയം, ശ്രീറാമാണോ വാഹനമോടിച്ചതെന്ന് വ്യക്തതയില്ലെന്നും ദൃക്‌സാക്ഷികളൊന്നും ഇക്കാര്യം വ്യക്തമാക്കിയിട്ടില്ലാത്തതിനാല്‍ സിസിടിവി കാമറകള്‍ പരിശോധിച്ച ശേഷമേ വ്യക്തത വരുത്താനാവൂവെന്നും മ്യൂസിയം എസ്‌ഐ ജയപ്രകാശ് പറഞ്ഞു. വെള്ളിയാഴ്ച അര്‍ധരാത്രി 12.55ഓടെയാണ് അമിതവേഗതയിലെത്തിയ കാറിടിച്ച് മലപ്പുറം വാണിയന്നൂര്‍ സ്വദേശിയായ കെ എം ബഷീര്‍ മരണപ്പെട്ടത്.



ഇതിനിടെ, ശ്രീറാമിനെ വെട്ടിലാക്കുന്ന പോലിസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാറില്‍ നിന്നിറങ്ങിയ 30 വയസ്സ് പ്രായം തോന്നിക്കുന്നയാള്‍ക്ക് കാല്‍ നിലത്ത് ഉറയ്ക്കുന്നില്ലെന്നും മദ്യപിച്ചു ലക്ക് കെട്ടനിലയിലാണെന്നുമാണ് ഫേസ്ബുക്കില്‍ കുറിച്ചത്. കൂടെയുള്ള പെണ്‍കുട്ടി ആകെ വിളറി നില്‍പ്പാണ്. അയാള്‍ക്ക് ഇങ്ങനെ ഒരു അപകടം നടന്നതായി പോലും തിരിച്ചറിയാന്‍ പറ്റുന്നില്ലെന്ന് തോന്നി. ഈ ചിത്രം ഇപ്പോള്‍ തന്നെ പോസ്റ്റ് ചെയ്യുന്നതിന് കാരണം ഇടിച്ച കാറിന്റെ കനപ്പെട്ട മേല്‍വിലാസമാണ്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും സ്വാധീനവും ധനവും ഉള്ളവര്‍ താമസിക്കുന്ന പ്രദേശമാണിത്. മുന്തിയ ഇനം ആളുകളുടെ പോസ്റ്റല്‍ അഡ്രസാണ് കവടിയാര്‍ പിഒ. പാവപ്പെട്ട ഒരു പത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് ഗുരുതര നിലയിലാക്കിയ ശേഷം ഊരിപ്പോവരുതല്ലോ. നാളെ ഒരു പക്ഷേ, കാര്‍ ഓടിച്ചത് ആ സ്ത്രീയായി മാറാം. മ്യൂസിയം പോലിസ് സ്‌റ്റേഷനു മുന്നിലെ കാമറദൃശ്യങ്ങള്‍ പോലിസ് പരിശോധിക്കണം. കാറിലെ മദ്യപാനിയുടെ രക്തപരിശോധന ഈ രാത്രിയില്‍ തന്നെ പോലിസ് നടത്തികാണുമായിരിക്കുമെന്നും ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

കെ മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുഖം രേഖപ്പെടുത്തി. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ബഷീര്‍. അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.







Next Story

RELATED STORIES

Share it