Kerala

ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച്: ആദര്‍ശിന്റെ മൃതദേഹം ഇന്ന് പുറത്തെടുക്കും

2009 ഏപ്രില്‍ അഞ്ചിനാണ് വീട്ടില്‍ നിന്ന് പാലുവാങ്ങാന്‍ പോയ ആദര്‍ശ് വിജയനെ കാണാതാകുന്നത്. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ വീടിന് സമീപത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച്: ആദര്‍ശിന്റെ മൃതദേഹം ഇന്ന് പുറത്തെടുക്കും
X

തിരുവനന്തപുരം: ഭരതന്നൂരില്‍ 10 വര്‍ഷം മുമ്പ് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമാര്‍ട്ടം ചെയ്യാനായി ഇന്ന് പുറത്തെടുക്കും. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് നല്‍കിയ പരാതിയിലാണ് നടപടി. ഭരതന്നൂര്‍ സ്വദേശി ആദര്‍ശ് വിജയന്റെ മൃതദേഹമാണ് 10 വര്‍ഷത്തിനു ശേഷം പുറത്തെടുക്കുന്നത്.

പ്രതിയേക്കുറിച്ചും സൂചനകളുമുണ്ട്. അത് ഉറപ്പിക്കാനുള്ള ശാസ്ത്രീയ തെളിവുകളാണ് റീ പോസ്റ്റുമോര്‍ട്ടത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ വിട്ടുകളഞ്ഞ ചില നിര്‍ണായകമായ വിവരങ്ങള്‍ വീണ്ടെടുക്കണം. മരണത്തിന് മുന്‍പ് പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പിക്കണം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഫോറന്‍സിക് വിദഗ്ധരും പങ്കെടുക്കും. 2009 ഏപ്രില്‍ അഞ്ചിനാണ് വീട്ടില്‍ നിന്ന് പാലുവാങ്ങാന്‍ പോയ ആദര്‍ശ് വിജയനെ കാണാതാകുന്നത്. ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ വീടിന് സമീപത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അന്ന് ബന്ധുക്കള്‍ക്ക് ദുരൂഹത തോന്നിയിരുന്നില്ല. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ദുരൂഹത സംശയിച്ചുതുടങ്ങിയത്. കുളത്തില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും ആദര്‍ശ് മരിച്ചത് വെള്ളം കുടിച്ചല്ലെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, തലയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. തലയ്ക്കടിയേറ്റാണ് ആദര്‍ശ് മരിച്ചതെന്ന് മനസിലാക്കിയതോടെയാണ് ദുരൂഹതയേറുന്നത്. ആദ്യം പാങ്ങോട് പോലിസാണ് കേസില്‍ അന്വേഷണം നടത്തിയത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ പിന്നീടിത് ക്രൈംബ്രാഞ്ചിന് വിട്ടു.

ലോക്കല്‍ പോലിസ് തെളിവില്ലെന്നും പ്രതിയെ കണ്ടെത്താനായില്ലെന്നും പറഞ്ഞ് എഴുതിത്തള്ളിയ കേസ് ക്രൈംബ്രാഞ്ചിന് വിട്ട് 10 വര്‍ഷമായിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടായിട്ടില്ല. തുടര്‍ന്ന് ഇപ്പോള്‍ കേസ് ഫയല്‍ പി.എസ്.സി കേസ് കൂടി കൈകാര്യം ചെയ്യുന്ന ഡിവൈ.എസ്.പി ഹരികൃഷ്ണന് കൈമാറി. ക്രൈംബ്രാഞ്ചിന്റെ പുനഃസംഘടനയുടെ ഭാഗമായി വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകള്‍ തീര്‍പ്പാക്കണമെന്ന് തീരുമാനമുണ്ടായി. ഇതിന്റെ ഭാഗമായാണ് നടപടി. ഇന്ന് ആര്‍.ഡിഒയുടെ സാന്നിദ്ധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്താനാണ് തീരുമാനം.

നേരത്തെ നടത്തിയ പോസ്റ്റുമാര്‍ട്ടം പ്രകാരം ശ്വാസകോശത്തിലടക്കം വെള്ളം കയറിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ കുളത്തിന്റെ കരയില്‍ നിന്ന് കണ്ടെത്തിയ ആദര്‍ശിന്റെ വസ്ത്രത്തില്‍ ബീജമുണ്ടായിരുന്നു. മരണദിവസം മഴയുണ്ടായിട്ടും വസ്ത്രങ്ങള്‍ നനഞ്ഞിരുന്നില്ല. മര്‍ദിച്ച് കൊന്നശേഷം കുളത്തിലിട്ടതാവാം എന്നാണ് നിഗമനം. വസ്ത്രത്തില്‍ നിന്ന് ലഭിച്ച ബീജം ഉള്‍പ്പെടെയുള്ള തെളിവുകള്‍ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിനാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലെ സംഘത്തിന്റെ തീരുമാനം. കുട്ടിയുടെ കൈയില്‍ പൈസയുണ്ടായിരുന്നുവെന്നും അത് തട്ടിയെടുക്കാന്‍ ശ്രമിച്ചതാകാമെന്നും കുട്ടിയെ പീഡനത്തിന് ഇരയാക്കാന്‍ സാദ്ധ്യതയുണ്ടാകാമെന്നുമാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. കുട്ടിയെ കാണാതായ സമയത്ത് മൃതദേഹം കണ്ടെത്തിയ കുളത്തിന്റെ ഭാഗത്ത് ബന്ധുക്കളും നാട്ടുകാരും പരിശോധന നടത്തിയിരുന്നു. അപ്പോള്‍ കണ്ടെത്താതെ രാത്രിയാണ് മൃതദേഹം അതേ സ്ഥലത്ത് കണ്ടെത്തിയത്. മാത്രമല്ല, അധികമാര്‍ക്കും അറിയാത്തതാണ് ഈ പ്രദേശത്തെ കുളമെന്നും ബന്ധുക്കള്‍ പറയുന്നു.

Next Story

RELATED STORIES

Share it