Kerala

പ്ലസ്ടു വിദ്യാര്‍ഥി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാവിനും പങ്ക്

സിപിഎം അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയുടെ പങ്കാണ് പുറത്തുവന്നിട്ടുള്ളത്. മരിച്ച രഞ്ജിത്തിനെ മര്‍ദ്ദിക്കാന്‍ എത്തിയ സംഘത്തില്‍ സരസന്‍പിള്ളയും ഉണ്ടായിരുന്നതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്.

പ്ലസ്ടു വിദ്യാര്‍ഥി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാവിനും പങ്ക്
X

കൊല്ലം: ജയില്‍ വാര്‍ഡന്റെ നേതൃത്വത്തില്‍ ആളുമാറി പ്ലസ്ടൂ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാവിനും പങ്കുണ്ടെന്ന് പോലിസ്. സിപിഎം അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയുടെ പങ്കാണ് പുറത്തുവന്നിട്ടുള്ളത്. മരിച്ച രഞ്ജിത്തിനെ മര്‍ദ്ദിക്കാന്‍ എത്തിയ സംഘത്തില്‍ സരസന്‍പിള്ളയും ഉണ്ടായിരുന്നതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഒളിവിലുള്ള ഇയാള്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പോലിസിനെതിരേ ഗുരുതര ആരോപണവുമായി രഞ്ജിത്തിന്റെ കുടുംബം രംഗത്തുവന്നിരുന്നു. വീട്ടില്‍ കയറിവന്ന് ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ച കാര്യം പോലിസിനെ അറിയിച്ചിട്ടും അന്വേഷിക്കാന്‍ തയ്യാറായില്ലെന്ന് മരിച്ച രഞ്ജിത്തിന്റെ അച്ഛന്‍ രാധാകൃഷ്ണ പിള്ള ആരോപിച്ചു. സംഭവം നടന്നയുടന്‍ ചവറ തെക്കുംഭാഗം പോലിസ് സ്റ്റേഷനിനെത്തി കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും മൊഴിയെടുക്കാന്‍ പോലും പോലിസ് തയ്യാറായില്ല. തിരിച്ച് കേസെടുക്കുമെന്ന് പോലിസ് ഭീഷണിപ്പെടുത്തിയെന്നും രാധാകൃഷ്ണ പിള്ള ആരോപിക്കുന്നു.

അതേസമയം, മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ജയില്‍ വാര്‍ഡന്‍ വിനീത് അറസ്റ്റിലായിട്ടുണ്ട്. പ്ലസ്ടു വിദ്യാര്‍ത്ഥിയും കൊല്ലം അരിനെല്ലൂര്‍ സ്വദേശിയുമായ രഞ്ജിത്താണ് വിനീതിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ക്രൂരമര്‍ദ്ദനത്തില്‍ മരിച്ചത്. ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയായിരുന്നു രഞ്ജിത്തിന്റെ അന്ത്യം. ഫെബ്രുവരി 16നാണ് വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന രഞ്ജിത്തിനെ ഒരു സംഘം പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചത്. രാത്രി പത്തരയോടെ വീട്ടിലെത്തിയ അക്രമി സംഘം വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ രഞ്ജിത്തിന്റെ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കാന്‍ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്ന് പലതവണ പറഞ്ഞെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നു.

കൊല്ലം താലൂക്ക് ആശുപത്രിയില്‍ വച്ച് ബോധരഹിതനായ രഞ്ജിത്തിനെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. താന്‍ നിരപരാധിയാണെന്നും ആളുമാറിയതാണെന്ന് പറഞ്ഞിട്ടും തന്നെ മര്‍ദ്ദിക്കുന്നത് തുടര്‍ന്നെന്നും താലൂക്ക് ആശുപത്രിയില്‍ വച്ച് രഞ്ജിത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പോലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. രഞ്ജിത്ത് മരിച്ചതിനെ തുടര്‍ന്ന് വിനീതിന്റെ പേരില്‍ ഇപ്പോള്‍ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it