Kerala

കൊവിഡ് : എറണാകുളം ജില്ലയില്‍ 27 ക്ലസ്റ്ററുകള്‍;അതീവ ജാഗ്രാത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓഫിസുകള്‍, ബാങ്കുകള്‍, മാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകള്‍ ഉണ്ടാകുന്നു.സ്ഥാപനങ്ങളിലും മറ്റും രണ്ടോ അതിലധികമോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി

കൊവിഡ് : എറണാകുളം ജില്ലയില്‍ 27 ക്ലസ്റ്ററുകള്‍;അതീവ ജാഗ്രാത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ജില്ലയില്‍ നിലവില്‍ 27 ക്ലസ്റ്ററുകള്‍ റിപോര്‍ട്ടു ചെയ്തതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓഫിസുകള്‍, ബാങ്കുകള്‍, മാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകള്‍ ഉണ്ടാകുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.നിലവില്‍ 27 ക്ലസ്റ്ററുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതിനാല്‍ സ്ഥാപനങ്ങളിലും മറ്റും രണ്ടോ അതിലധികമോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് തടയുന്നതിനായി ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടത് നിര്‍ബന്ധമാണ്. കൂട്ടം കൂടി ഭക്ഷണം പങ്കിടുന്നതും വായുസഞ്ചാരമില്ലാത്ത അടഞ്ഞ അന്തരീക്ഷവും ഒഴിവാക്കി രോഗം പടരുന്നത് തടയേണ്ടതാണ്. കൊവിഡ് വ്യാപനം അധികരിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ മാളുകളും ഭക്ഷണശാലകളും അനാവശ്യമായി സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ മാസ്‌ക് കൃത്യമായി ധരിക്കാതെ കൂട്ടം കൂടി നില്‍ക്കുന്ന സാഹചര്യങ്ങളും അപകടകരമാണ്. സ്ഥാപനങ്ങളില്‍ അന്വേഷണ കൗണ്ടറുകള്‍,വാതിലിന്റെ ഹാന്‍ഡിലുകള്‍, റയിലുകള്‍, ലിഫ്റ്റുകള്‍, ശുചിമുറികള്‍ തുടങ്ങി പൊതുവായി ഉപയോഗിക്കുന്ന ഇടങ്ങള്‍ ഇടവിട്ട് അണുവിമുക്തമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ ജില്ലയിലെ കൊവിഡ് കേസുകളില്‍ ഇരട്ടി വര്‍ധനവാണ്ടായത്. ഈ സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണ പ്രതിരോധ ചികിസാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും, ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഫീവര്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. രോഗലക്ഷണങ്ങളുള്ളവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. ടെലി മെഡിസിന്‍ സംവിധാനം എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്നതാണ്.

താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകളും താലൂക്ക് ആശുപത്രികളില്‍ ട്രയാജ് സംവിധാനത്തോടെ കൊവിഡ് ഔട്ട്‌പേഷ്യന്റ് വിഭാഗവും ആരംഭിക്കും. താലൂക്ക് ആശുപത്രികളില്‍ എത്തുന്ന രോഗികളെ ആവശ്യമെങ്കില്‍ അവിടതന്നെ അഡ്മിറ്റ് ചെയ്ത് ചികില്‍സിക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നതാണ്. താലൂക്ക് ആശുപത്രികളില്‍ നിന്നും റഫറല്‍ ആവശ്യമായ രോഗികളെ അമ്പലമുകള്‍ കോവിഡ് സെന്റെറിലേക്ക് മാറ്റും. അവിടെ ചികില്‍സ നല്‍കുവാന്‍ സാധിക്കാത്ത രോഗികളെ ഡിസിടിസി ആലുവ, കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ്, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെക്ക് മാറ്റുന്നതാണ്. ആന്റിനേറ്റല്‍, പീഡിയാട്രിക് കെയറിനുള്ള സംവിധാനം ആലുവ ജില്ലാ ആശുപത്രിയില്‍ ലഭ്യമാകുന്നതാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

അമ്പലമുകളില്‍ നിന്നും ഡൗണ്‍ ഷിഫ്റ്റ് ചെയ്യുന്ന രോഗികള്‍ക്കായി വടക്കന്‍ പറവൂര്‍, പിറവം, ഫോര്‍ട്ടു കൊച്ചി, കോതമംഗലം, മൂവാറ്റുപുഴ, പള്ളുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന ഡിസിസി കളിലേക്ക് മാറ്റും.ജില്ലാതല കൊവിഡ് കണ്‍ട്രോള്‍ റൂം, അമ്പലമുകള്‍ കൊവിഡ് സെന്റെറിനോടനുബന്ധിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന ഷിഫ്റ്റിംഗ് കണ്‍ട്രോള്‍ റൂം എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്.

രോഗികള്‍ നേരിട്ട് കോവിഡ് സെന്ററിലേക്ക് പോകുന്നത് ഒഴിവാക്കുന്നതിനായി പിഎച്ച്‌സി തലം മുതല്‍ സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂം വരെയുള്ള കോ ഓര്‍ഡിനേഷന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.പിഎച്ച്‌സി/ എഫ്എച്ച്‌സി / സിഎച്ച്‌സി തലത്തില്‍ നിന്നും താലൂക്ക് തലത്തിലേക്കുള്ള റഫറലുകള്‍ നോഡല്‍ ഓഫിസര്‍ മുഖേന നടത്തേണ്ടതും, താലൂക്കില്‍ നിന്നും അമ്പലമുകള്‍ ഹൈസെന്റെറിലേക്കുള്ള റഫറലുകള്‍ അമ്പലമുകള്‍ കോവിഡ് കണ്‍ട്രോള്‍ റൂം വഴിയാവും നടത്തുന്നത്.കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ അതാത് സ്ഥലത്തെ ആരോഗ്യ കേന്ദ്രങ്ങള്‍/ ആശുപത്രികളെ വിവരം അറിയിക്കുകയും, വീടുകളില്‍ / സ്ഥാപനങ്ങളില്‍ ക്യാറന്റെയ്ന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് കഴിയേണ്ടതാണ്.

പ്രായമായവരും, അനുബദ്ധ രോഗങ്ങളുള്ളവരും ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദ്ദേശപ്രകാരം ക്വാറന്റെയ്‌നില്‍ കഴിയേണ്ടതാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവരോ സമ്പര്‍ക്കത്തില്‍ പെട്ടവരോ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള നുസരിച്ച് വീടുകളില്‍ തന്നെ കഴിയേണ്ടതും ടെലികണ്‍സല്‍ട്ടേഷന്‍ സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തേണ്ടതുമാണ്.ഗുരുതരരോഗങ്ങള്‍ക്ക് ചികില്‍സയില്‍ കഴിയുന്നവര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേകം സംരക്ഷണം ഉറപ്പാക്കണമെന്നും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കി റിവേഴ്‌സ് ക്വാറന്റൈന്‍ ഉറപ്പാക്കേണ്ടതാണ്. ഇവരെ പരിചരിക്കുന്നവരും പ്രത്യേകമുന്‍കരുതലുകള്‍ എടുക്കേണ്ടതാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it