Kerala

രോഗനിരക്ക് ഉയരുന്നു; സംസ്ഥാനത്ത് 141 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

കൊവിഡ് ബാധ മൂലം കേരളത്തിലെ സ്ഥിതി രൂക്ഷമാകുകയാണ്. രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗനിരക്ക് ഉയരുന്നു; സംസ്ഥാനത്ത് 141 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം 100 കടക്കുന്നത്. പത്തനംതിട്ട - 27, പാലക്കാട് -27, ആലപ്പുഴ - 19, തൃശൂർ-14, എറണാകുളം-13, മലപ്പുറം - 11, കോട്ടയം - 8, കോഴിക്കോട്- 6, കണ്ണൂർ - 6, തിരുവനന്തപുരം - 4, കൊല്ലം - 4, വയനാട് -2 എന്നിങ്ങനെയാണ് ഇന്ന് രോഗം റിപോർട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്-40, സൗദി അറേബ്യ-14, യു.എ.ഇ.-9, ഖത്തര്‍-6, ഒമാന്‍-5, ബഹറിന്‍-3, കസാക്കിസ്ഥാന്‍-1, നൈജീരിയ-1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. ഡല്‍ഹി-16, തമിഴ്‌നാട്-14, മഹാരാഷ്ട്ര-9, പശ്ചിമബംഗാള്‍-2, ഉത്തര്‍പ്രദേശ്-2, കര്‍ണാടക-2, ഹരിയാന-2, ആന്ധ്രാപ്രദേശ്-2, മധ്യപ്രദേശ്-1, മേഘാലയ-1, ഹിമാചല്‍ പ്രദേശ്-1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതുകൂടാതെ എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവത്തകയ്ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന വസന്ത് കുമാര്‍ (68) ഇന്ന് മരണമടഞ്ഞു. ഇതോടെ മരണമടഞ്ഞ 22 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 12 പേരുടെയും (ഒരു ഇടുക്കി), തൃശ്ശൂര്‍ ജില്ലയില്‍ നിന്നും 10 പേരുടെയും, എറണാകുളം (ഒരു ആലപ്പുഴ), പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള നാലുപേരുടെയും, തിരുവനന്തപുരം (ഒരു എറണാകുളം, ഒരു മലപ്പുറം), വയനാട് ജില്ലകളില്‍ നിന്നുള്ള മൂന്ന് പേരുടെ വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 1620 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,807 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,50,196 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,47,990 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2206 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 275 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4473 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,92,059 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3661 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 39,518 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 38,551 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ രാമപുരം (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 8), മുതോലി (1), തലയാഴം (12), തൃക്കൊടിത്താനം (18), എറണാകുളം ജില്ലയിലെ നായരമ്പലം (2, 15), ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (16), കാര്‍ത്തികപ്പള്ളി (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം പാലക്കാട് ജില്ലയിലെ 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 7), പാലക്കാട് മുന്‍സിപ്പാലിറ്റി (8, 13, 35), ഇലപ്പുള്ളി (7), മുണ്ടൂര്‍ (4), പട്ടിത്തറ (9), പുതുശ്ശേരി (7) വടക്കാഞ്ചേരി (8), എരിമായൂര്‍ (കുനിശേരി) (8, 9) എന്നിവയേയാണ് ഒഴിവാക്കിയത്. നിലവില്‍ ആകെ 111 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

കൊവിഡ് ബാധ മൂലം കേരളത്തിലെ സ്ഥിതി രൂക്ഷമാകുകയാണ്. രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങളില്ലാത്ത കേസുകൾ പലയിടത്തുമുണ്ട്. വിദഗ്ധർ പറയുന്നത് അതിൽ വലിയ ആശങ്ക വേണ്ടെന്നാണ്. കൊവിഡിന്‍റെ കാര്യത്തിൽ 60% കേസുകളിലും രോഗലക്ഷണങ്ങൾ വളരെ ലഘുവോ അപ്രത്യക്ഷമോ ആണ്. 20% മിതമായ ലക്ഷണങ്ങളോടെയാണ്. തീവ്രലക്ഷണം ബാക്കി 20% രോഗികളിലാണ്. ഇതിൽ 5% പേരെ ഐസിയുവിലാക്കേണ്ടി വരും.

പൊതുസ്ഥലങ്ങളിലെ കരുതൽ വീട്ടിനകത്തും കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴും വേണം. അതിൽ ഏറ്റവും പ്രധാനം വൃദ്ധരും കുഞ്ഞുങ്ങളുമായി ഇടപെടുമ്പോഴാണ്. ആരും രോഗബാധിതരായേക്കാം എന്ന ധാരണ വേണം. ഇതിനേക്കാൾ ഗൗരതവതരമായ പ്രശ്നം ഉറവിടം കണ്ടെത്താൻ പറ്റാത്തതാണ്. ഇത് സമൂഹവ്യാപനത്തിലേക്കുള്ള സൂചനയാണ്. ഇന്ത്യ മൊത്തമായി എടുത്താൽ ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ 40%ത്തിൽ അധികമാണ്. കേരളത്തിലിത് 2 ശതമാനത്തിലും താഴെയാണ്. 98% കേസുകളിലും സോഴ്സ് കണ്ടെത്താനായി.

മെയ് 4-ന് ശേഷം റിപ്പോർട്ട് ചെയ്ത 2811 കേസുകളിൽ 2545 പേർ മറ്റ് രാജ്യങ്ങളിൽ നിന്നോ സംസ്ഥാനങ്ങളിൽ നിന്നോ വന്നവരാണ്. ജൂൺ 15 മുതൽ 22 വരെയുള്ള വിവരങ്ങൾ നോക്കിയാൽ ആകെ രോഗികളിൽ 95% പേരും പുറത്തുനിന്ന് വന്നതാണ്. തിരുവനന്തപുരത്ത് 8 പേർക്ക് സമ്പർക്കത്തിലൂടെ രോഗം വന്നു. കാസർകോട്, കോഴിക്കോട് ജില്ലകളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആർക്കും സമ്പർക്കത്തിലൂടെ രോഗം വന്നിട്ടില്ല.

Next Story

RELATED STORIES

Share it