Kerala

കൊവിഡ് 19: സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് ഇനി മുതല്‍ ഓണ്‍ലൈനിലും

സൈബര്‍ ഡോം നോഡല്‍ ഓഫിസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമിലെ വിദഗ്ധസംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.

കൊവിഡ് 19: സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് ഇനി മുതല്‍ ഓണ്‍ലൈനിലും
X

തിരുവനന്തപുരം: കൊവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യസാഹചര്യത്തില്‍ യാത്രചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയതായി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ ഡോം നോഡല്‍ ഓഫിസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമിലെ വിദഗ്ധസംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.

വളരെ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ യാത്രചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം ഓണ്‍ലൈനില്‍ ലഭിക്കാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്റെ നമ്പര്‍, സഹയാത്രികന്റെ പേര്, യാത്ര പോവേണ്ടതും തിരിച്ചുവരേണ്ടതുമായ സ്ഥലം, തിയ്യതി, സമയം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയതിനുശേഷം യാത്രക്കാരന്റെ ഒപ്പ് അപ്‌ലോഡ് ചെയ്യണം. ഈ വിവരങ്ങള്‍ പോലിസ് കണ്‍ട്രോള്‍ സെന്ററില്‍ പരിശോധിച്ചശേഷം സത്യവാങ്മൂലം അംഗീകരിച്ച ലിങ്ക് യാത്രക്കാരന്റെ മൊബൈല്‍ നമ്പറിലേയ്ക്കു മെസ്സേജ് ആയി നല്‍കും. യാത്രാവേളയില്‍ പോലിസ് പരിശോധനയ്ക്കായി ഈ ലിങ്കില്‍ ലഭിക്കുന്ന സത്യവാങ്മൂലം കാണിച്ചാല്‍ മതിയാവും. അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ ആ വിവരം മൊബൈല്‍ നമ്പറിലേയ്ക്കു മെസ്സേജായി ലഭിക്കും. ഒരു ആഴ്ചയില്‍ ഓണ്‍ലൈന്‍ മുഖാന്തിരമുള്ള സത്യവാങ്മൂലം പ്രകാരം പരമാവധി മൂന്നുതവണ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.

വെഹിക്കിള്‍ പാസ് ഓണ്‍ലൈനായി നല്‍കുന്നത് മരണം, ഒഴിവാക്കാനാകാത്ത ആശുപത്രി സന്ദര്‍ശനം മുതലായ തികച്ചും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാനാണ്. പേര്, മേല്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ത്ത ശേഷം ഫോട്ടോ, ഒപ്പ്, ഒഫീഷ്യല്‍ ഐഡി കാര്‍ഡ് എന്നിവയുടെ ഇമേജ് അപ്‌ലോഡ് ചെയ്യണം. പരിശോധനയ്ക്കുശേഷം പാസ് യാത്രക്കാരന് മെസ്സേജായി ലഭിക്കും. ഇതും ആഴ്ചയില്‍ പരമാവധി മൂന്നുതവണയേ ലഭിക്കൂ. നല്‍കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ അപേക്ഷകര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. വളരെ അത്യാവശ്യസാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.

Next Story

RELATED STORIES

Share it