Kerala

കൊറോണ: രോഗിയുടെ നില തൃപ്തികരം, 1,471 പേര്‍ നിരീക്ഷണത്തില്‍; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മൂന്നുപേര്‍ക്കെതിരേ കേസ്

തൃശൂര്‍ ജില്ലയില്‍ 125 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുളളത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 10 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. ബൈസ്റ്റാന്‍ഡേഴ്‌സായ അഞ്ചുപേരെ കൂടി ആശുപത്രിയില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

കൊറോണ: രോഗിയുടെ നില തൃപ്തികരം, 1,471 പേര്‍ നിരീക്ഷണത്തില്‍; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മൂന്നുപേര്‍ക്കെതിരേ കേസ്
X

തൃശൂര്‍: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ നില തൃപ്തികരമായി തുടരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ 125 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുളളത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 10 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. ബൈസ്റ്റാന്‍ഡേഴ്‌സായ അഞ്ചുപേരെ കൂടി ആശുപത്രിയില്‍ പാര്‍പ്പിച്ചിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 12 പേരും ജനറല്‍ ആശുപത്രിയില്‍ മൂന്നുപേരുമാണ് നിരീക്ഷണത്തിലുളളത്. രോഗബാധിത മേഖലകളില്‍നിന്ന് മടങ്ങിയെത്തിയവരെ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്.

നിലവില്‍ 110 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലാണ്. രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഉപയോഗപ്പെടുത്തുന്നതിനായി 64 ഐസൊലേഷന്‍ മുറികള്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കി. ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂര്‍, ചാവക്കാട്, വടക്കാഞ്ചേരി, തൃശൂര്‍ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലായാണ് ഐസൊലേഷന്‍ മുറികള്‍ സജ്ജമാക്കിയിട്ടുളളത്. സ്വകാര്യാശുപത്രികളിലും നിരീക്ഷണ ചികില്‍സാ സൗകര്യങ്ങള്‍ മൂന്‍കൂറായി ഏര്‍പ്പെടുത്തിയതായി മന്ത്രി അറിയിച്ചു.

സ്വകാര്യാശുപത്രികളില്‍ 85 ഐസൊലേഷന്‍ വാര്‍ഡുകളും 15 തീവ്രപരിചരണയൂനിറ്റും സജ്ജമാണ്. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരുമായി ആരോഗ്യവകുപ്പ് നിരന്തരം ബന്ധപ്പെട്ട് വരുന്നു. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ആശുപത്രികളില്‍ എത്തിക്കാനായി 10 ആംബുലന്‍സുകള്‍ തൃശൂര്‍ ജില്ലയില്‍ സജ്ജമാണ്. ഈ ആംബുലന്‍സുകള്‍ ഉപയോഗിച്ച് മാത്രമേ കൊറോണ ലക്ഷണങ്ങള്‍ ഉളളവരെ ആശുപത്രിയില്‍ എത്തിക്കാവൂ. ഇതിനായി പൊതുവാഹനങ്ങളോ സ്വന്തം വാഹനങ്ങളോ ഉപയോഗിക്കരുതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ മാസ്‌ക്കുകള്‍ ധരിക്കണം. തൃശൂരിലെ വിവിധ കണ്‍ട്രോള്‍ റൂമിലേക്ക് 216 പേര്‍ വിളിച്ചിട്ടുണ്ട്. ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലനം വ്യാപകമായി നടത്തുന്നു.

2706 പേര്‍ക്ക് ഇതുവരെ പരിശീലനം നല്‍കി. 110 പേര്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പരിശീലനം നല്‍കിയത്. ശനിയാഴ്ച മുതല്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസ് കണ്‍ട്രോള്‍ റൂം ഫോണ്‍: 04872320466 (ഐ.ഡി.എസ്.പി.), 9895558784 (ഡോ. സുമേഷ്), 9961488206 (ഡോ. കാവ്യ), 9496331164 (ഡോ. പ്രശാന്ത്). ജില്ലാ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍ 04872362424, 9447074424, 1077 (ജില്ലയ്ക്ക് പുറത്തുനിന്ന് വിളിക്കുന്നവര്‍ 0487 കോഡ് ചേര്‍ത്ത് വിളിക്കണം

സംസ്ഥാനത്ത് 1,471 പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് നിലവില്‍ 1,471 പേരാണ് നിരീക്ഷണത്തിലുളളത്. ഇതില്‍ 50 പേര്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളിലും 1,421 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍. ഇതുവരെ 39 സാമ്പിളുകള്‍ പരിശോധനയ്ക്കായി പൂനെ നാഷനല്‍ വൈറോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചുകഴിഞ്ഞു. 15 സാമ്പിളുകള്‍ വെളളിയാഴ്ചയാണ് അയച്ചത്. നേരേത്ത അയച്ച 24 ല്‍ 18 സാമ്പിളുകളുടെ ഫലം ലഭിച്ചു. ഇതില്‍ 17 ഉം നെഗറ്റീവാണ്. തൃശൂരിലെ ഒന്ന് മാത്രമാണ് പോസിറ്റീവ് ആയുളളത്. 21 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

തൃശൂര്‍ ജില്ലയില്‍ 125 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 15 പേര്‍ ആശുപത്രിയിലും 110 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 10 പേര്‍ക്കാണ് രോഗലക്ഷണങ്ങളുളളത്. അഞ്ചുപേരെ മുന്‍കരുതല്‍ എന്ന നിലയില്‍ നിരീക്ഷണത്തില്‍ വച്ചിരിക്കുകയാണ്. പോസിറ്റീവായ കുട്ടിയോടൊപ്പം വിമാനയാത്രാ ചെയ്തവരടക്കം 58 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്. സ്‌കൂളുകളിലെ സ്മാര്‍ട്ട് ക്ലാസ് റൂം സൗകര്യമുപയോഗിച്ച് തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കൊറോണ വൈറസ് സംബന്ധിച്ച ബോധവല്‍ക്കരണം നല്‍കും. വിമാനത്താവളങ്ങളില്‍ ആഭ്യന്തര ടെര്‍മിനുകളില്‍ അടക്കം ഹെല്‍പ്പ് ഡസ്‌ക് സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കും

കൊറോണ വൈറസ് ബാധ സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കെതിരേ കേസെടുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. തൃശൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മെഡിക്കല്‍ ബുളളറ്റിന്‍ സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ നില മെച്ചപ്പെട്ടതായി മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംബന്ധിച്ച നിരീക്ഷണം ശക്തമാക്കിയാതായും ആശങ്കാജനകമായി ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രിയോടൊപ്പം ജില്ലയിലെ മന്ത്രിമാരായ എ സി മൊയ്തീന്‍, പ്രഫ. സി രവീന്ദ്രനാഥ്, അഡ്വ. വി എസ് സുനില്‍കുമാര്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, ജില്ലാ കലക്ടര്‍ എസ് ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it