Kerala

ഞായറാഴ്ചയിലെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം

അവശ്യമേഖലയായി സര്‍ക്കാര്‍ നിര്‍ദേശിച്ച സേവനങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ ജനങ്ങളെ വെളിയിലിറങ്ങാന്‍ അനുവദിക്കാവൂ

ഞായറാഴ്ചയിലെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം
X

തിരുവനന്തപുരം: നാളെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. അവശ്യമേഖലയായി സര്‍ക്കാര്‍ നിര്‍ദേശിച്ച സേവനങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ ജനങ്ങളെ വെളിയിലിറങ്ങാന്‍ അനുവദിക്കാവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വയനാട് ഉള്‍പ്പെടെയുള്ള കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മേഖലകളിലേയ്ക്കും അവിടെ നിന്ന് പുറത്തേയ്ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അവശ്യസാധനങ്ങളുടെ വിതരണത്തിനും മാത്രമേ യാത്രകള്‍ അനുവദിക്കൂ.

കേരളത്തിലെ ചെങ്കല്‍ ഖനന മേഖലകളിലേയ്ക്ക് കര്‍ണാടകത്തില്‍നിന്ന് ഊടുവഴികളിലൂടെ അതിഥി തൊഴിലാളികള്‍ എത്തുന്നത് തടയാന്‍ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരം വഴികള്‍ പൂര്‍ണമായും അടയ്ക്കും. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തിപ്പെടുത്തും. റോഡുകളിലും പൊതുസ്ഥലങ്ങളിലും ജാഥകള്‍, ജനക്കൂട്ടങ്ങള്‍, ആഘോഷ പരിപാടികള്‍ എന്നിവ അനുവദിക്കില്ല. മതപരമായ ചടങ്ങുകള്‍ക്കും അനുവാദം ഉണ്ടാകില്ല. മതപരമായ ചടങ്ങുകള്‍ വീടുകളില്‍ തന്നെ നടത്താന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പാക്കുമ്പോള്‍ എല്ലാവിധ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കണം. എല്ലാ പോലീസ് ഉദ്യോഗസ്ഥരും നിര്‍ബന്ധമായും മുഖാവരണം, കൈയുറകള്‍, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം. അടുത്തിടെ ഏതാനും പോലിസുകാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന പോലിസ് മേധാവിയുടെ നിര്‍ദ്ദേശം.

Next Story

RELATED STORIES

Share it