Kerala

ദേശീയ ഭക്ഷ്യ ഭദ്രതാനിയമം: അനർഹരായ 3,16,960 കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നൊഴിവാക്കി

വസ്തുതകള്‍ മറച്ചുവച്ച് മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും അനര്‍ഹമായി ഉള്‍പ്പെട്ട കാലയളവിലെ റേഷന്‍ വിഹിതത്തിന്റെ കമ്പോളവില ഈടാക്കുന്നതിനും എല്ലാ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്കും/താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

ദേശീയ ഭക്ഷ്യ ഭദ്രതാനിയമം:   അനർഹരായ 3,16,960 കുടുംബങ്ങളെ  മുന്‍ഗണനാ വിഭാഗത്തില്‍ നിന്നൊഴിവാക്കി
X

തിരുവനന്തപുരം: ദേശീയ ഭക്ഷ്യ ഭദ്രതാനിയമപ്രകാരം തയ്യാറാക്കിയ മുന്‍ഗണനാ പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി അനര്‍ഹര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ അറിയിച്ചു. വസ്തുതകള്‍ മറച്ചുവച്ച് മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും അനര്‍ഹമായി ഉള്‍പ്പെട്ട കാലയളവിലെ റേഷന്‍ വിഹിതത്തിന്റെ കമ്പോളവില ഈടാക്കുന്നതിനും എല്ലാ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്കും/താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

ദേശീയ ഭക്ഷ്യ ഭദ്രതാനിയമപ്രകാരം തയ്യാറാക്കിയ അന്തിമമുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹര്‍ക്ക് ലഭിച്ച കാര്‍ഡുകള്‍ സ്വമേധയാ മാറ്റുന്നതിന് അവസരം നല്‍കിയിരുന്നു. ഇത് കൂടാതെ വകുപ്പുതല പരിശോധനയിലൂടെയും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും നാല് ചക്രവാഹനമുള്ളവരുടെയും 1000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീടുള്ളവരുടെയും വിവരങ്ങള്‍ ലഭ്യമാക്കി ഡേറ്റാ മാപ്പിങ് നടത്തിയും അനര്‍ഹരെ കണ്ടെത്തി മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇത്തരത്തില്‍ 3,16,960 കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കി അര്‍ഹരായ കുടുംബങ്ങളെ ഉള്‍പ്പെടുത്തി.

നിലവിലും അനര്‍ഹരെ സംബന്ധിച്ച് പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് മുന്‍ഗണന പട്ടികയുടെ പരിഷ്‌ക്കരണം സംബന്ധിച്ച് ഊര്‍ജ്ജിത നടപടികള്‍ സ്വീകരിക്കുന്നത്. പിഡിഎസ് കണ്‍ട്രോള്‍ ഓര്‍ഡര്‍ 2015 ക്ലാസ് (3) (13) പ്രകാരം മുന്‍ഗണനാപട്ടികയുടെ ശുദ്ധീകരണം തുടര്‍ പ്രക്രിയയായതിനാല്‍ വകുപ്പുതല പരിശോധനകള്‍ തുടരും. പരിശോധനകളില്‍ വസ്തുതകള്‍ മന:പൂര്‍വ്വം മറച്ചുവച്ച് ബോധപൂര്‍വ്വം ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന് ബോദ്ധ്യപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുംകമ്മീഷണര്‍ അറിയിച്ചു.

പൊതുവിതരണ സംവിധാനത്തെക്കുറിച്ചു പരാതിപ്പെടാന്‍ കോള്‍ സെന്റര്‍

റേഷന്‍ സംവിധാനത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ ഉടനടി പരിഹരിക്കാന്‍ പൊതുവിതരണ കമ്മീഷണറേറ്റില്‍ കോള്‍ സെന്റര്‍ ആരംഭിച്ചു. പൊതുവിതരണ രംഗത്തെ സംശയങ്ങള്‍ പരാതികള്‍ എന്നിവ പരിഹരിക്കുന്നതിന് 1967 എന്ന ട്രോള്‍ ഫ്രീ നമ്പറില്‍ എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വിളിക്കാം. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it