ക്ഷീരസംഘങ്ങളില്‍ നിന്ന് ആദായനികുതി ഈടാക്കാനുള്ള കേന്ദ്രനടപടി: കേരളം പ്രമേയം പാസാക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി
ആദായനികുതി ഏര്‍പ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തെ രാഷ്ട്രീയത്തിന് അതീതമായി കേരളം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും നിയമസഭയില്‍ വിഷയം ഗൗരവതരമായി അവതരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്
തിരുവനന്തപുരം: പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്ന് ആദായനികുതി ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകാത്തതാണെന്നും ഇതിനെതിരെ കേരള നിയമസഭ ഐകകണ്ഠേന പ്രമേയം പാസാക്കുമെന്നും ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് (മില്‍മ) തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ക്ഷീരകര്‍ഷക പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കേരളത്തിലെ ക്ഷീരകര്‍ഷകരെ കൈപിടിച്ച് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളുമായാണ് സംസ്ഥാന സര്‍ക്കാരും മില്‍മയും മുന്നോട്ടുപോകുന്നത്. കൊവിഡ് കാലത്ത് ഏറെ കഷ്ടതകള്‍ സഹിച്ചും ക്ഷീരകര്‍ഷകര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ സജീവമായിരുന്നു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ ജീവിക്കുന്ന ഈ കര്‍ഷകരുടെ മേലാണ് കേന്ദ്ര സര്‍ക്കാര്‍ ആദായ നികുതിയുടെ പേരില്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഒരു കാരണവശാലും ഇത് അംഗീകരിക്കാനാകില്ല. കേന്ദ്ര നടപടി പിന്‍വലിക്കുന്നതു വരെ ശക്തമായ നിലപാടുമായി കേരളം മുന്നോട്ടുപോകും.
അധികലാഭം ഒരു യൂനിയനിലും വരുന്ന രീതിയിലുള്ളതല്ല ഫെഡറേഷന്റെ പ്രവര്‍ത്തനം. അധികം വരുന്ന പണം താഴേത്തട്ടിലെ കര്‍ഷകരുടെ പെന്‍ഷനും ചികിത്സയും മക്കളുടെ വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുകയാണ്.
ക്ഷീര സംഘങ്ങളില്‍ നിന്ന് ആദായ നികുതി പിരിക്കാനുള്ള ഉത്തരവ് ഇറങ്ങിയപ്പോള്‍ തന്നെ കര്‍ഷകരെ ബാധിക്കുന്നതാണെന്നു മനസ്സിലാക്കി ഇതു പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രിക്ക് കത്തയച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ക്ഷീരവികസന മന്ത്രിമാരുടെ യോഗത്തിലും കേരളം ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആദായനികുതി ഏര്‍പ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തെ രാഷ്ട്രീയത്തിന് അതീതമായി കേരളം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും നിയമസഭയില്‍ വിഷയം ഗൗരവതരമായി അവതരിപ്പിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു.
ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി യാതൊരു കൂടിയാലോചനയും ഇല്ലാതെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സഹകരണ സംഘങ്ങള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്തിയ അതേ ലാഘവത്തോടെയാണ് അതില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്ന ക്ഷീരമേഖലയിലും കേന്ദ്രം ഇടപെടുന്നത്. പാര്‍ലമെന്റില്‍ ഈ വിഷയം അതിശക്തമായി അവതരിപ്പിക്കുന്നതിനായി കേരളത്തില്‍ നിന്നുള്ള എല്ലാ എം.പിമാരോടും ആവശ്യപ്പെടുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
ആനന്ദ് മാതൃകയിലുള്ള സംഘങ്ങളെ ആദായ നികുതിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള തീരുമാനം യുക്തിക്ക് നിരക്കുന്നതല്ലെന്നും അതീവ ഗുരുതരമായ പ്രതിസന്ധിയാണ് ഇത് ഉണ്ടാക്കുകയെന്നും മില്‍മ ചെയര്മാന് കെഎസ് മണി പറഞ്ഞു. ആനന്ദ് മാതൃകയില്‍ ലാഭത്തിന്റെ നീക്കിയിരിപ്പില്ല. ഒരു വര്‍ഷത്തെ കച്ചവടത്തിനു ശേഷം വരുന്ന ലാഭം കര്‍ഷക ബോണസുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടി മാറ്റിവയ്ക്കുകയാണ്. കൊവിഡിനെ തുടര്‍ന്ന് വിപണിയിലുണ്ടായ തിരിച്ചടിയിലും ക്ഷീരകര്‍ഷകരെ താങ്ങിനിര്‍ത്തി മുന്നോട്ടുപോകുമ്പോഴാണ് ഇടിത്തീ പോലെ കേന്ദ്ര സര്‍ക്കാരിന്റെ തിരിച്ചടി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ക്ഷീര സംഘങ്ങളോട് ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയോ അന്വേഷണമോ ഇല്ലാതെയാണ് ആദായനികുതി സംവിധാനം ഏര്‍പ്പെടുത്താനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് തിരുവനന്തപുരം മേഖലാ യൂനിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍ ഭാസുരാംഗന് പറഞ്ഞു. ചര്‍ച്ചകള്‍ക്കും ചോദ്യംചെയ്യലുകള്‍ക്കും ഇടനല്‍കാതെ ഉത്തരവ് ഉടനടി നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനം ദുരുദ്ദേശപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം മേഖലാ യൂനിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പര്‍ വിഎസ് പത്മകുമാര്‍, എറണാകുളം മേഖല യൂനിയന്‍ ഭരണസമിതി അംഗം ജോണി ജോസഫ് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖല യൂനിയന്‍ ഭരണസിമിതി അംഗങ്ങള്‍ സംബന്ധിച്ചു.
സംസ്ഥാനത്തെ എല്ലാ ക്ഷീര സഹകരണ സംഘങ്ങളിലും പ്രതിഷേധ ജ്വാല തെളിയിച്ച് സമരത്തില്‍ പങ്കുചേര്‍ന്നു.
കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ 2021 ജൂണ്‍ 30ലെ സര്‍ക്കുലര്‍ നമ്പര്‍ 13/2021 ഇന്‍കം ടാക്സ് ആക്ട് 1961ന്റെ 194 ക്യു വകുപ്പ് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങള്‍ ആദായനികുതി പരിധിയില്‍ വരുമെന്നതു കണക്കാക്കിയാണ് സംഘങ്ങളെ ആദായനികുതി പരിധിയിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. ഇതു പ്രകാരം പ്രതിവര്‍ഷം 50 ലക്ഷം രൂപയ്ക്കു മുകളില്‍ വിറ്റുവരവുള്ള ക്ഷീരസഹകരണ സംഘങ്ങള്‍ 0.1 ശതമാനം ടി.ഡി.എസ് ഒടുക്കണമെന്ന ഉത്തരവ് പാലിക്കേണ്ട സാഹചര്യമാണുള്ളത്. പാല് സംഭരണവും വിതരണവും കൂടാതെ കാലിത്തീറ്റ വില്‍പ്പന, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തുടങ്ങിയ സംഘത്തിന്റെ എല്ലാ ഇടപാടുകളും വരുമാനമായി കണക്കാക്കപ്പെടുമെന്നതിനാല്‍ മിക്ക സംഘങ്ങളും ഈ പരിധിയില്‍പെടും.
RELATED STORIES
മലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMTഡ്രൈവർ-മേയർ തർക്കം കോടതിയിൽ; കെഎസ്ആർടിസി ഡ്രൈവർ യദു ഹരജി നൽകി
4 May 2024 10:34 AM GMT