Kerala

സെൻസസുമായി സർക്കാർ സഹകരിക്കും; അനിവാര്യമെന്ന് മുഖ്യമന്ത്രി

വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കലുമാണ് മെയ് 1 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നടത്തേണ്ടത്. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2021 ഫെബ്രുവരി 9 മുതൽ 28 വരെയാണ്.

സെൻസസുമായി സർക്കാർ സഹകരിക്കും; അനിവാര്യമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സെൻസസ് പ്രവർത്തനങ്ങൾ നടക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം വിലയിരുത്തി. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ സ്റ്റേ ചെയ്ത സാഹചര്യത്തിൽ സെൻസസുമായി സഹകരിക്കാൻ യോഗത്തിൽ ധാരണയായി. എന്നാൽ, എന്‍പിആറിന്റെ കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് വ്യക്തമായ വിശദീകരണം വാങ്ങിയ ശേഷമേ സെന്‍സസ് നടപടികള്‍ ആരംഭിക്കാവൂവെന്നും അല്ലെങ്കില്‍ ആപത്തായിരിക്കുമെന്നും സര്‍വ്വകകക്ഷി യോഗത്തില്‍ യുഡിഎഫ് ആവശ്യപ്പെട്ടാതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സെൻസസ് സംബന്ധിച്ച് ഒരുതരത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ നിന്നാണ് (എൻപിആർ) ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് (എൻആർസി) പോകുന്നത്. എന്നാൽ എൻപിആർ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്റ്റേ ചെയ്തുകൊണ്ട് 2019 ഡിസംബറിൽ സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മാത്രമല്ല, ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിക്കുകയും ചെയ്തു. ഒരു കാരണവശാലും എൻപിആർ അംഗീകരിക്കില്ല.

സെൻസസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ രാജ്യത്തിന്റെ ആസൂത്രണത്തിനും വളർച്ചയ്ക്കും വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ സെൻസസ് നടത്തേണ്ടതുണ്ട്. രണ്ടുഘട്ടമായാണ് സെൻസസ് നടത്തുന്നത്. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കലുമാണ് മെയ് 1 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നടത്തേണ്ടത്. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2021 ഫെബ്രുവരി 9 മുതൽ 28 വരെയാണ്. സെൻസസ് സംബന്ധിച്ച ചോദ്യാവലിയിൽ 31 ചോദ്യങ്ങളാണുള്ളത്. 2011-ലെ ചോദ്യങ്ങളുമായി ഇതിനു കാര്യമായ വ്യത്യാസമില്ല. കേന്ദ്രസർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ 31 ചോദ്യങ്ങൾ മാത്രമേ ചോദിക്കുകയുള്ളൂ.

രാജ്യത്ത് ഇന്ന് നിലവിലുള്ള സാഹചര്യത്തിൽ സെൻസസിനെ കുറിച്ച് ആശങ്ക ഉയരുന്നത് സ്വാഭാവികമാണ്. ഈ ആശങ്കകൾ അകറ്റാനുള്ള തീരുമാനമാണ് സംസ്ഥാന സർക്കാർ എടുത്തിട്ടുള്ളത്. അതുകൊണ്ട് സെൻസസുമായി എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

എന്നാല്‍ സെന്‍സസ് നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചതില്‍ യുഡിഎഫിന്റെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്‍പിആറും സെന്‍സസും ഒരുമിച്ച് നടത്താനാണ് കേന്ദ്രം വിജ്ഞാപനം ഇറക്കുകയും സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്. എന്‍പിആര്‍ നടപ്പാക്കില്ലെന്ന് സംസ്ഥാനത്തിന്റെ തീരുമാനം കേന്ദ്രത്തെ അറിയിക്കുകയും എന്‍പിആര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് അയച്ചു കൊടുക്കുകയും ചെയ്തിട്ടും കേന്ദ്രത്തില്‍ നിന്ന് സഹകരിക്കണമെന്ന മറുപടി മാത്രമാണ് വന്നിട്ടുള്ളത്.

പാര്‍ലമെന്റിന്റെ അഭ്യന്തര വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റിയും കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. കേന്ദ്ര സെന്‍സസ് ഡയറക്ടറുമായി ഞാന്‍ ഇന്ന് സംസാരിച്ചിരുന്നു. മറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല എന്നാണ് അദ്ദേഹവും പറഞ്ഞത്. അതിനര്‍ത്ഥം കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് സെന്‍സസും എന്‍പിആറും ഒരുമിച്ച് കൊണ്ടു പോകണം എന്നു തന്നെയാണ്. എന്‍പിആര്‍ നടപ്പാക്കില്ലെന്ന് 10 സംസ്ഥാനങ്ങള്‍ നിലപാട് എടുത്തിട്ടും കേന്ദ്ര നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല. ഈ അവസ്ഥയില്‍ ഏപ്രില്‍ ഒന്നിന് സെന്‍സസ് നടപടികള്‍ ആരംഭിച്ചാല്‍ അത് എന്‍പിആറിലേക്കുള്ള വഴിയായി മാറും. അത് വഴി എന്‍ആര്‍സി യിലേക്ക് പോകാനും കഴിയും. അതിനാല്‍ ഇതില്‍ ചതിക്കുഴിയുണ്ടെന്നും കേന്ദ്രത്തില്‍ നിന്ന ക്ലാരിഫിക്കേഷന്‍ വാങ്ങിയ ശേഷമേ സെന്‍സസ് നടപടികള്‍ തുടങ്ങാവൂവെന്നും യുഡിഎഫ് ആവശ്യപ്പെട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആ നിലപാടില്‍ യുഡിഎഫ് ഉറച്ച് നില്‍ക്കുന്നു. ഇന്ന് രാവിലെ ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി എംപി, മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. എം കെ മുനീര്‍ എംഎല്‍എ എന്നിവര്‍ മുഖ്യമന്ത്രിയെ പ്രത്യേകമായി കണ്ട് ഈ ആശങ്ക അറിയിച്ചിരുന്നു. മുസ്‌ലിം സംഘടനകളുടെ വികാരം ഇതാണ്. അതിനെ യുഡിഎഫ് പിന്‍തുണയ്ക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആനത്തലവട്ടം ആനന്ദൻ (സിപിഎം), കാനം രാജേന്ദ്രൻ (സിപിഐ), തമ്പാനൂർ രവി (കോൺഗ്രസ്), ജോർജ്ജ് കുര്യൻ (ബിജെപി), ഡോ.എം കെ മുനീർ (മുസ്ലീം ലീഗ്), പി ജെ ജോസഫ് (കേരള കോൺഗ്രസ്), സി കെ നാണു, മാത്യു ടി തോമസ് (ജനതാദൾ), എ എ അസീസ് (ആർഎസ്പി), അനൂപ് ജേക്കബ് (കേരള കോൺഗ്രസ് ജെ), പി സി ജോർജ്ജ്, കെ ബി ഗണേഷ് കുമാർ (കേരള കോൺഗ്രസ് ബി), സുരേന്ദ്രൻ പിള്ള, മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ കെ ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ് ഉൾപ്പെടെ പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Next Story

RELATED STORIES

Share it