Kerala

കൊവിഡില്‍ ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍

കുടുംബം പുലര്‍ത്താന്‍ വാഹനങ്ങള്‍ വഴിയോരത്ത് നിര്‍ത്തിയിട്ട് കച്ചവടത്തിനായി ഉപയോഗിക്കുകയാണ് ഇവര്‍.

കൊവിഡില്‍ ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍
X

തിരുവനന്തപുരം: കൊവിഡ് പിടിമുറുക്കിയതോടെ ജനങ്ങള്‍ പുറത്തിറങ്ങുന്നില്ല. ഇതോടെ യാത്രക്കാരും കുറഞ്ഞു. ഈ സാഹചര്യത്തില്‍ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍. ലോണെടുത്തും, വാടകക്കെടുത്തും ഓട്ടോകള്‍ ഓടിക്കുന്ന മിക്കവരും നിത്യ ചെലവ് പോലും ലഭിക്കാതെ വീര്‍പ്പുമുട്ടുകയാണ്. പതിനായിരത്തിലധികം ഓട്ടോകളാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. അഞ്ച് മാസത്തിലധികമായി ഓട്ടോകള്‍ക്ക് ലോണടച്ചിട്ടെന്ന് തിരുവനന്തപുരത്തെ ഡ്രൈവര്‍മാര്‍ പറയുന്നു. രാവിലെ മുതല്‍ വൈകുന്നേരംം വരെ ഓട്ടോ സ്റ്റാന്‍ഡുകളില്‍ യാത്രക്കാര്‍ക്കായി കാത്തിരിക്കുകയാണ് ഓരോ ഡ്രൈവര്‍മാരും. ബ്രേക്ക്, ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ്, എന്നിവയടക്കം വര്‍ഷത്തില്‍ 10,000 ലധികം രൂപ ഓട്ടോക്ക് ചെലവുണ്ട്. ഇതിന് സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പ്രകാരം സാനിറ്റൈസര്‍ അടക്കമുള്ള സംവിധാനങ്ങള്‍ വാഹനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി ക്ഷേമനിധി അടക്കമുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ടാക്സ്, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ളവയില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഓട്ടോ ഡ്രൈവര്‍മാര്‍

അതേസമയം, വിനോദസഞ്ചാര മേഖല പൂര്‍ണമായും അടച്ചതോടെ പ്രതിസന്ധിയിലായ ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍മാര്‍ ഉപജീവനത്തിനായി പുതുവഴി തേടുകയാണ്. ഓട്ടം നിലച്ച് വരുമാനം ഇല്ലാതായതോടെ കുടുംബം പുലര്‍ത്താന്‍ വാഹനങ്ങള്‍ വഴിയോരത്ത് നിര്‍ത്തിയിട്ട് കച്ചവടത്തിനായി ഉപയോഗിക്കുകയാണ് ഇവര്‍. ദേശീയപാതയിലെ ഭാഗങ്ങളില്‍ നിരവധി ഡ്രൈവര്‍മാരാണ് വാഹനങ്ങള്‍ വില്പനശാലകളാക്കി കൊവിഡ് കാലത്തെ പ്രതിസന്ധി തരണം ചെയ്യുവാന്‍ പരിശ്രമിക്കുന്നത്. ഏതു വിധത്തിലുള്ള ഉല്പന്നവും വിറ്റ് കുടുംബം പുലര്‍ത്താനുള്ള വഴികള്‍ തേടുന്ന ഡ്രൈവര്‍മാര്‍ ചെരുപ്പ്, വെളിച്ചെണ്ണ, തേങ്ങ, പച്ചക്കക്കറികള്‍ തുടങ്ങിയ വസ്തുക്കളാണ് വില്‍ക്കുന്നത്. ഇതല്ലാതെ മറ്റു വഴികളൊന്നും തങ്ങളുടെ മുന്നിലില്ലെന്ന് ഇവര്‍ പറയുന്നു.

Next Story

RELATED STORIES

Share it