Kerala

സിഎജിക്കെതിരേ ചീഫ് സെക്രട്ടറി; ഡിജിപിയുടെ വാഹനമുപയോഗിക്കുന്നതില്‍ തെറ്റില്ല

സിഎജി റിപോര്‍ട്ടിലില്ലാത്ത വ്യക്തിപരമായ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും ചില മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാവുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാന ചീഫ് സെക്രട്ടറി പോലിസ് വകുപ്പിന്റെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നുവെന്നത് തെറ്റായ രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.

സിഎജിക്കെതിരേ ചീഫ് സെക്രട്ടറി; ഡിജിപിയുടെ വാഹനമുപയോഗിക്കുന്നതില്‍ തെറ്റില്ല
X

നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പ് റിപോര്‍ട്ട് പുറത്തായത് സംശയകരം

തിരുവനന്തപുരം: സംസ്ഥാന പോലിസ് സേനയിലെ ഗുരുതരക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന സിഎജി റിപോര്‍ട്ടിനെച്ചൊല്ലി വിവാദങ്ങള്‍ ഉയരുന്നതിനിടെ വിശദീകരണവുമായി സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് രംഗത്ത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ വാങ്ങിയ വാഹനം ഉപയോഗിക്കുന്നതിനെ ന്യായീകരിക്കുന്ന ചീഫ് സെക്രട്ടറി, ഗുരുതര കണ്ടെത്തലുകള്‍ നടത്തിയ സിഎജിയെയും വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്ത മാധ്യമങ്ങളെയും വിമര്‍ശിക്കുന്നുമുണ്ട്. സിഎജി റിപോര്‍ട്ടിലെ പരാമര്‍ശങ്ങളിന്‍മേല്‍ വ്യവസ്ഥാപിത നടപടിക്രമങ്ങള്‍ പാലിക്കുമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിച്ച് മറുപടി നല്‍കും. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പാര്‍ലമെന്റിന്റെയോ നിയമസഭയുടെയോ ശ്രദ്ധയില്‍പ്പെടുത്തുകയെന്നത് സിഎജിയുടെ ഭരണഘടനാപരമായ ചുമതലയാണ്. അതേസമയം, സിഎജിയുടെ റിപോര്‍ട്ടിന്റെ പേരില്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെ വ്യക്തിഹത്യചെയ്യുന്നത് നല്ല കീഴ്‌വഴക്കമല്ല. സിഎജി റിപോര്‍ട്ടിലെ വിശദാംശങ്ങള്‍ നിയമസഭയില്‍ വയ്ക്കുന്നതിനു മുമ്പ് പുറത്തായതായി സംശയമുയര്‍ന്നിട്ടുണ്ട്. സാധാരണഗതിയില്‍ സഭയില്‍ വച്ച ശേഷമാണ് റിപോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പടെ നല്‍കുന്നത്.

എന്നാല്‍, ഇത്തവണ അതിനു മുമ്പുതന്നെ റിപോര്‍ട്ടിലെ ചില വിവരങ്ങള്‍ പുറത്തായാതായാണ് സംശയമുയര്‍ന്നിരിക്കുന്നത്. പോലിസ്, ഭവനനിര്‍മാണ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ് റിപോര്‍ട്ട് നമ്പര്‍ 4. ഇതില്‍ പോലിസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ ചിലര്‍ വിവാദമാക്കുന്നത്. സിഎജി റിപോര്‍ട്ടിലില്ലാത്ത വ്യക്തിപരമായ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും ചില മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാവുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാന ചീഫ് സെക്രട്ടറി പോലിസ് വകുപ്പിന്റെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നുവെന്നത് തെറ്റായ രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ മേധാവിയെന്ന നിലയില്‍ ചീഫ് സെക്രട്ടറി ഏതെങ്കിലുമൊരു വകുപ്പിന്റെ വാഹനമുപയോഗിക്കുന്നതില്‍ തെറ്റില്ല. ഇത് നിയമവിരുദ്ധവുമല്ല.

സിഎജി റിപോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനു കൃത്യമായ വ്യവസ്ഥകളുണ്ട്. ഇതിനിടെ തിടുക്കപ്പെട്ട് ഉദ്യോഗസ്ഥരെ കുറ്റക്കാരായി ചിത്രീകരിക്കുകയും മാധ്യമവിചാരണ ചെയ്യുകയും ചെയ്യുന്നത് ജനാധിപത്യമര്യാദകളുടെ ലംഘനമാണ്. കേരളത്തിലെ ജനറല്‍സാമൂഹ്യവിഭാഗങ്ങളെകുറിച്ച് 2018 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷം കണക്കാക്കിയുള്ള റിപോര്‍ട്ടാണ് (2019ലെ റിപോര്‍ട്ട് നമ്പര്‍ 4) ഫെബ്രുവരി 12ന് നിയമസഭയില്‍ സമര്‍പ്പിച്ചത്. നിയമസഭയില്‍ അവതരിപ്പിക്കുന്നതോടെയാണ് റിപോര്‍ട്ടുകള്‍ പൊതുരേഖയാവുന്നത്. നിയമസഭാ സാമാജികര്‍ അംഗങ്ങളായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് റിപോര്‍ട്ട് പരിശോധിക്കുന്നത്.

സിഎജി റിപോര്‍ട്ട് ഏപ്രില്‍ 2013 മുതല്‍ മാര്‍ച്ച് 2018 വരെ രണ്ടുസര്‍ക്കാരുകളുടെ കാലത്തുനടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഉപഭോക്തൃകാര്യം, സഹകരണം, മല്‍സ്യബന്ധനം, പൊതുവിദ്യാഭ്യാസം, ആഭ്യന്തരം, ഭവനനിര്‍മാണം, തൊഴില്‍ നൈപുണ്യം, ജലവിഭവം, പട്ടികജാതി വികസനം, പട്ടികവര്‍ഗ വികസനം എന്നിവ ഉള്‍പ്പെടുന്ന ജനറല്‍, സോഷ്യല്‍ സര്‍വീസുകളിലുള്ള വകുപ്പുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തിയ പ്രവര്‍ത്തനക്ഷമത ഓഡിറ്റിന്റെയും അനുവര്‍ത്തന ഓഡിറ്റിന്റെയും പ്രധാനപ്പെട്ട നിരീക്ഷണങ്ങളാണ് സിഎജി റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് തുടര്‍ പരിശോധനയും വിശദീകരണവും ആവശ്യമെങ്കില്‍ തിരുത്തല്‍ നടപടികളുമുണ്ടാവുമെന്ന് ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it