Kerala

പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരില്‍ സംഘര്‍ഷം

പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരില്‍ സംഘര്‍ഷം
X

തൃശൂര്‍: പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം. ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിയെ തുടര്‍ന്ന് തൃശൂര്‍ ചെന്ത്രാപ്പിന്നിയില്‍ വോട്ടെടുപ്പ് അല്‍പ്പസമയത്തേക്ക് നിര്‍ത്തിവെച്ചു. പാലക്കാട് കരിമ്പ പഞ്ചായത്തിലും കള്ളവോട്ട് ചെയ്യാന്‍ ശ്രമം നടന്നതായി ആരോപണം ഉയര്‍ന്നു. കണ്ണൂരില്‍ വിവിധയിടങ്ങളില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായി. തൃശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാല എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് ചാമക്കാല ഗവ. മാപ്പിള സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് വോട്ടിങ് തടസപ്പെട്ടത്. ഒരാള്‍ രണ്ടു വോട്ട് ചെയ്തുവെന്ന പരാതിയിലായിരുന്നു വോട്ടെടുപ്പ് നിര്‍ത്തിവെച്ചത്. ഒടുവില്‍ റിട്ടേണിംഗ് ഓഫീസര്‍ സ്ഥലത്ത് എത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

പരാതി ഉയരുന്ന സമയം വരെ 246 പേരാണ് വോട്ട് ചെയ്തത്. എന്നാല്‍, മെഷീനില്‍ 247 വോട്ടാണ് കാണിച്ചത്. അവസാനം വോട്ട് ചെയ്ത ആള്‍ ബീപ് ശബ്ദം വന്നില്ലെന്ന് പറഞ്ഞ് പരാതി ഉന്നയിച്ചതിനാല്‍ ഇയാള്‍ക്ക് രണ്ടാമതും വോട്ടുചെയ്യാന്‍ അനുവാദം നല്‍കിയതാണ് കുഴപ്പമായത്. ഇയാളുടെ രണ്ട് വോട്ടും മെഷീനില്‍ രേഖപ്പെട്ടിരുന്നു. പരാതി ഉയര്‍ന്നതോടെ മുക്കാല്‍ മണിക്കൂറോളം വോട്ടിങ് നിര്‍ത്തിവെച്ചു. ഒടുവില്‍ റിട്ടേണിംഗ് ഓഫീസര്‍ എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. നിലവില്‍ ഉണ്ടായ സംഭവം ഓഫീസര്‍ ഡയറിയില്‍ റെക്കോഡ് ചെയ്യുമെന്നും വോട്ടെണ്ണല്‍ സമയത്ത് ബാക്കി നടപടികള്‍ സ്വീകരിച്ച് ആവശ്യമെങ്കില്‍ റീപോളിംഗ് നടത്താമെന്നും അറിയിച്ചതോടെയാണ് പ്രശ്‌നം അവസാനിച്ചത്.

ഇതിനിടെ, പാലക്കാട് കരിമ്പ പഞ്ചായത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കള്ളവോട്ടിന് ശ്രമിച്ചതായാണ് സിപിഎം ആരോപിക്കുന്നത്. കരിമ്പ വാര്‍ഡ് 15 ബൂത്ത് ആദ്യ വോട്ട് ചെയ്ത ലീഗ് പ്രവര്‍ത്തകന്‍ വാര്‍ഡ് 11ല്‍ വോട്ട് ചെയ്യാനെത്തിയെന്നാണ് ആരോപണം. സി പി എം നേതാക്കള്‍ നല്‍കിയ പരാതി പരിശോധിക്കുകയാണെന്ന് കല്ലടിക്കോട് പോലിസ് അറിയിച്ചു. അതേസമയം വോട്ട് ചെയ്യാനല്ല എത്തിയതെന്നാണ് താജുദ്ധീന്‍ നല്‍കുന്ന വിശദീകരണം.

കണ്ണൂര്‍ ജില്ലയില്‍ വോട്ടെടുപ്പിനിടെ വിവിധയിടങ്ങളില്‍ സംഘര്‍ഷം. ചെങ്ങളായി പഞ്ചായത്തിലെ മാവിലുംപാറ വാര്‍ഡില്‍ പാസ്സ് വാങ്ങാന്‍ എത്തിയ യുഡിഎഫ് ഏജന്റുമാരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. വോട്ടെടുപ്പിനിടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ഭീഷണിയുണ്ടായി. കോണ്‍ഗ്രസ് പരാതിയെ തുടര്‍ന്ന് കണ്ണൂര്‍ റൂറല്‍ എസ്പി സ്ഥലം സന്ദര്‍ശിച്ചു. പരിയാരം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി വി സജീവനും മര്‍ദ്ദനമേറ്റു. തളിപ്പറമ്പ് പട്ടുവം പഞ്ചായത്തിലെ അരിയില്‍ വാര്‍ഡില്‍ സിപിഎം ബൂത്ത് ഏജന്റിനെ ലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. സംഭവസ്ഥലത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സന്ദര്‍ശനം നടത്തി.




Next Story

RELATED STORIES

Share it