Kerala

ആലപ്പാട് ഖനനം പഠിക്കാന്‍ വിദഗ്ധ സമിതി; സീ വാഷിങ് നിര്‍ത്തിവയ്ക്കും

നാളെ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ സമരക്കാരുമായി ചര്‍ച്ച നടത്തും. ഐആര്‍ഇ നടത്തുന്ന കരിമണല്‍ ഖനനത്തിനേതിരായ ജനകീയ സമരത്തെ അവഗണിക്കുന്നതില്‍ എല്‍ഡിഎഫില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.

ആലപ്പാട് ഖനനം പഠിക്കാന്‍ വിദഗ്ധ സമിതി; സീ വാഷിങ് നിര്‍ത്തിവയ്ക്കും
X

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരേ നടക്കുന്ന ജനകീയസമരത്തില്‍ ഇടപെടലുമായി സര്‍ക്കാര്‍. നാളെ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ സമരക്കാരുമായി ചര്‍ച്ച നടത്തും. ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പാട് ഖനന ആഘാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും.

സമിതിയുടെ ഇടക്കാല റിപോര്‍ട്ട് വരുംവരെ സീവാഷിങ് നിര്‍ത്തിവയ്ക്കും. തീരം ഇടിയാനുള്ള പ്രധാനകാരണം സീവാഷിങ് ആണെന്ന യോഗത്തിന്റെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഈ ധാരണ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ കലക്ടറും ജനപ്രതിനിധികളും ചേര്‍ന്ന മോണിറ്ററിങ് കമ്മിറ്റിയെ നിയോഗിക്കും. നിയമസഭാ പരിസ്ഥിതി സമിതിയുടെ പ്രധാനനിര്‍ദേശവും ഇതായിരുന്നു. അതേസമയം, ഖനനം നിര്‍ത്തിവച്ച് ചര്‍ച്ച എന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് യോഗത്തിന്റെ തീരുമാനം. തീരം ഇടിയാനുള്ള പ്രധാനകാരണം സീവാഷിങ് ആണ്. അതു നിര്‍ത്തിവയ്ക്കും. ശാസ്ത്രീയ ഖനനം തുടര്‍ന്നേ തീരുവെന്നും യോഗത്തില്‍ പങ്കെടുത്ത കരുനാഗപ്പള്ളി എംഎല്‍എ പറഞ്ഞു.

ഐആര്‍ഇ നടത്തുന്ന കരിമണല്‍ ഖനനത്തിനേതിരായ ജനകീയ സമരത്തെ അവഗണിക്കുന്നതില്‍ എല്‍ഡിഎഫില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ജനകീയ സമരത്തില്‍ പങ്കെടുക്കുന്ന മലപ്പുറത്തുകാരാണെന്ന് വ്യവസായ മന്ത്രിയുടെ പ്രതികരണവും ഏറെ വിവാദമായിരുന്നു. അതേസമയം, സര്‍ക്കാര്‍ ക്ഷണിച്ചാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു.


Next Story

RELATED STORIES

Share it