Kerala

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ താല്‍ക്കാലികമായി ഹൈക്കോടതി നിര്‍ത്തിവെച്ചു

നവംബര്‍ ആറുവരെയാണ് വിചാരണ നിര്‍ത്തിവെച്ചിരിക്കുന്നത്.വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സര്‍ക്കാര്‍ സത്യാവാങ്മൂലം.സാക്ഷികളുടെയും ഇരയാക്കപ്പെട്ട നടിയുടെയും മൊഴി രേഖപ്പെടുത്തിയതില്‍ വിചാരണക്കോടതിക്ക് വീഴ്ച സംഭവിച്ചതായി ആരോപണം.വിചാരണക്കോടതി ജഡ്ജിയില്‍ നിന്നും ഹൈക്കോടതി റിപോര്‍ട് തേടണമെന്നും ആവശ്യം

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ താല്‍ക്കാലികമായി ഹൈക്കോടതി നിര്‍ത്തിവെച്ചു
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണ ഹൈക്കോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.വിചാരണക്കോടതിക്കെതിരെ സര്‍ക്കാരും ഇരയാക്കപ്പെട്ട നടിയും ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസിന്റെ വിചാരണ നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.ഈ മാസം ആറുവരെ നിര്‍ത്തിവെയ്ക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ആറിന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.സര്‍ക്കാര്‍ ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.

മുഖ്യസാക്ഷികളിലൊരാളിന്റെയും ഇരയാക്കപ്പെട്ട നടിയുടെയും മൊഴി രേഖപ്പെടുത്തിയതില്‍ അടക്കം വീഴ്ച സംഭവിച്ചതായും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.നേരത്തെ സര്‍ക്കാരും നടിയും സമര്‍പ്പിച്ച ഹരജിയിലും വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും നടിയും സര്‍ക്കാരും ഹരജിയില്‍ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.വിസ്താരത്തിന്റെ പേരില്‍ കോടതി മുറിയില്‍ പ്രധാന പ്രതിയുടെ അഭിഭാഷകന്‍ തന്നെ മാനസികമായി പീഡിപ്പിച്ചപ്പോള്‍ കോടതി ഇടപെട്ടില്ലെന്നും ഹൈക്കോടതിയില്‍ നടി നല്‍കിയ ഹരജിയില്‍ ആരോപിച്ചിരുന്നു. പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ലെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.പരാതിക്കാരിയുടെ ആക്ഷേപങ്ങള്‍ കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.പ്രതികള്‍ക്ക് നല്‍കുന്ന രേഖകള്‍ പ്രോസിക്യൂഷന് ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.

കോടതി നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പ്രതിഷേധം ഉയര്‍ത്തിയിട്ടും ഇരയാക്കപ്പെട്ട നടിക്കെതിരായ ആക്ഷേപകരമായ ചോദ്യങ്ങള്‍ പ്രതിഭാഗം ഉന്നയിച്ചപ്പോള്‍ തടയാന്‍ വിചാരണക്കോടതി ഇടപ്പെട്ടില്ലെന്ന് നടിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ കേസ് പരിഗണിക്കവെ പറഞ്ഞു.ഇരയെ തുടര്‍ച്ചയായി ഒമ്പതു ദിവസമാണ് പ്രതിഭാഗം ക്രോസ് വിസ്താരത്തിന് വിധേയമാക്കിയത്. ഇര നേരിട്ട മറ്റൊരു അഗ്നിപരീക്ഷയായിരുന്നു ഇതെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.വിചാരണ ജഡ്ജി പക്ഷാപാതപരമായി പെരുമാറിയെന്നാണോ പറയുന്നതെന്ന് കോടതി വാദത്തിനിടയില്‍ വാക്കാല്‍ ചോദിച്ചു.

ഇത്തരത്തില്‍ വിവാദമുയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ വിചാരണ ജഡ്ജിയോട് ഹൈക്കോടതി റിപോര്‍ട് തേടണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.നിലവിലെ വിചാരണക്കോടതിയില്‍ നിന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റിയാല്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രിം കോടതി നിശ്ചയിച്ചിരിക്കുന്ന സമയ പരിധിയെബാധിക്കില്ല.വിചാരണക്കോടതി ജഡ്ജിക്കെതിരെ പ്രോസിക്യൂട്ടറും തര്‍ക്കമുന്നയിച്ച സാഹചര്യത്തില്‍ ഈ കോടതിയില്‍ വിചാരണ തുടരരുതെന്നും നടിയുടെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു.തുടര്‍ന്ന് കോടതി ഹരജി വീണ്ടും പരിഗണിക്കുന്നത് അടുത്ത മാസം ആറിലേക്ക് മാറ്റുകയും അതുവരെ വിചാരണ നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

Next Story

RELATED STORIES

Share it