Kerala

എ എസ് സൈനബ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കാന്‍ ടൈംസ് നൗ ചാനല്‍ ഹൈക്കോടതിയെ സമീപിച്ചു

ടൈംസ് നൗ ചാനല്‍ ചീഫ് എഡിറ്ററായിരുന്ന ശിവശങ്കര്‍, സീനിയര്‍ എഡിറ്ററായിരുന്ന നരസിംഹന്‍ എന്നിവരാണ് തങ്ങള്‍ക്കെതിരായ ക്രിമിനല്‍ നടപടിക്രമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

എ എസ് സൈനബ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കാന്‍ ടൈംസ് നൗ ചാനല്‍ ഹൈക്കോടതിയെ സമീപിച്ചു
X

കൊച്ചി: ഹാദിയ കേസിനിടെ അപകീര്‍ത്തികരമായ രീതിയില്‍ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് നാഷനല്‍ വിമണ്‍സ് ഫ്രണ്ട്(എന്‍ഡബ്ല്യുഎഫ്) ദേശീയ പ്രസിഡന്റ് എ എസ് സൈനബ ഫയല്‍ ചെയ്ത മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ചാനലായ ടൈംസ് നൗ കേരള ഹൈക്കോടതിയെ സമീപിച്ചു. ടൈംസ് നൗ ചാനല്‍ ചീഫ് എഡിറ്ററായിരുന്ന ശിവശങ്കര്‍, സീനിയര്‍ എഡിറ്ററായിരുന്ന നരസിംഹന്‍ എന്നിവരാണ് തങ്ങള്‍ക്കെതിരായ ക്രിമിനല്‍ നടപടിക്രമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 2017 ആഗസ്ത് 30ന് സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ തന്നെ ലൗ ജിഹാദിന്റെ ഇടനിലക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നും ഇത് സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കുമിടയല്‍ അപകീര്‍ത്തിയുണ്ടാക്കിയെന്നും കാണിച്ച് സൈനബ മലപ്പുറം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നത്. കേസില്‍ ഇരുവര്‍ക്കും കോടതി നോട്ടീസ് അയച്ചിരുന്നു.

ടൈംസ് നൗ പ്രക്ഷേപണം ചെയ്ത വാര്‍ത്തയില്‍ സംസ്ഥാനത്തെ ഹിന്ദു പെണ്‍കുട്ടികളെ ഇസ്്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ എ എസ് സൈനബ ഇടപെടുന്നുണ്ടെന്നും ഇത്തരക്കാരെ ഇവര്‍ സംരക്ഷിക്കുന്നുണ്ടെന്നും പരാമര്‍ശിച്ചിരുന്നു. മാത്രമല്ല, കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികള്‍ വേട്ടയാടപ്പെടുന്നു, മതംമാറ്റത്തിന് ഇരയാക്കപ്പെടുന്നു, ചൂഷണം ചെയ്യപ്പെടുന്നു എന്നാരോപിക്കുന്ന വാര്‍ത്തയില്‍ ഇസ്‌ലാം മതത്തിലേക്ക് ആകൃഷ്ടയാവുന്ന ഹിന്ദു പെണ്‍കുട്ടികളുടെ ഉപദേശിയാണ് സൈനബയെന്ന് എന്‍ഐഎയുടെ രഹസ്യ റിപോര്‍ട്ടിലുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇത്തരം കടുത്ത ആരോപണങ്ങള്‍ രാജ്യത്തെ മുസ്ലിം വിഭാഗത്തെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ആഗോളതലത്തില്‍ നിരവധി പേര്‍ വീക്ഷിച്ച പരിപാടി പൊതുപ്രവര്‍ത്തക കൂടിയായ തനിക്ക് സമൂഹത്തില്‍ അപകീര്‍ത്തിയുണ്ടാക്കിയെന്നും സൈനബ കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ച ഹാദിയ കേസില്‍ സുപ്രിംകോടതി സൈനബക്കെതിരായ ആരോപണങ്ങള്‍ തള്ളുകയും എന്‍ഐഎ സമര്‍പ്പിച്ച റിപോര്‍ട്ട് പരിശോധിക്കുക പോലും ചെയ്യാതെ ദിവസങ്ങള്‍ക്കു മുമ്പ് കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it